രാഹുൽ ഗാന്ധിക്ക് ഒപ്പമിരിക്കാതെ മാറിയിരുന്ന് പ്രിയങ്ക ഗാന്ധി! തുടക്കത്തിൽ തന്നെ കല്ലുകടിയോ?
ദില്ലി: മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ച കെട്ടുന്ന രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് ഇരട്ടി കരുത്ത് പകര്‍ന്നാണ് ദേശീയ രാഷ്ട്രീയത്തിലേക്കുളള പ്രിയങ്ക ഗാന്ധിയുടെ വരവ്. ഇന്ദിര ഗാന്ധിയുടെ രൂപം പേറുന്ന പ്രിയങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയേക്കാള്‍ പ്രതീക്ഷയുണ്ട്.
എന്നാല്‍ രാഹുലിന് പിന്നില്‍ രണ്ടാമതായിട്ടാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം. കഴിഞ്ഞ ദിവസമാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക സ്ഥാനമേറ്റത്. പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ പക്ഷേ പ്രിയങ്ക ഇരുന്നത് രാഹുല്‍ ഗാന്ധിക്ക് ഒപ്പമായിരുന്നില്ല. അതിനൊരു കാരണമുണ്ട്.
രാഹുലിനേക്കാളും പ്രിയങ്കരി
രാഹുല്‍ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം പ്രിയങ്ക ഗാന്ധിയിലേക്ക് കൂടി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ആണെങ്കിലും ഇരുവരേയും തുല്യശക്തരായാണ് പ്രവര്‍ത്തകര്‍ കാണുന്നത്. രാഹുലിനേക്കാളും മുന്‍പേ നേഹ്രു കുടുംബത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ച വ്യക്തിയും പ്രിയങ്ക ഗാന്ധി ആയിരുന്നു.
അദൃശ്യയായി പ്രിയങ്ക
രാഹുല്‍ ഗാന്ധിയെ സോണിയ രാഷ്ട്രീയത്തിലേക്ക് ഇറക്കിയപ്പോഴും പിറകില്‍ അദൃശ്യ ശക്തിയായി പ്രിയങ്ക എന്നുമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി തന്നെ പലപ്പോഴായി സമ്മതിച്ചിട്ടുണ്ട് പ്രിയങ്കയാണ് തന്റെ ആത്മ സുഹൃത്തെന്ന്. പ്രിയങ്ക എത്തുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിരയിളക്കി.
വരവ് കൃത്യസമയത്ത്
ഏറെ വൈകിയെങ്കിലും കൃത്യമായ സമയത്താണ് പ്രിയങ്ക കോണ്‍ഗ്രസിന്റെ ചുമതലകള്‍ ഔദ്യോഗികമായി ഏറ്റെടുത്തിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ചുമതലയാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. മാത്രമല്ല 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉത്തരവാദിത്തവും പ്രിയങ്കയ്ക്ക് ഉണ്ട്.
ചുമതല ഏറ്റെടുത്തു
അമേരിക്കയില്‍ ആയിരുന്ന പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസമാണ് ദില്ലിയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. അതിന് ശേഷം എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുത്തു. ചുമതല ഏറ്റ ശേഷം പ്രിയങ്ക പങ്കെടുത്ത ആദ്യ യോഗമായിരുന്നു അത്.
രാഹുലിനൊപ്പം ഇരിപ്പിടമില്ല
പാര്‍ട്ടിക്കുളളിലെ രണ്ട് ശക്തി കേന്ദ്രങ്ങള്‍ എന്ന നിലയ്ക്ക് പ്രിയങ്കയും രാഹുലും ഒരുമിച്ച് ഇരിക്കേണ്ടതാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും ദൂരെയുളള സീറ്റാണ് പ്രിയങ്ക ഗാന്ധി ഇരിക്കാനായി തെരഞ്ഞെടുത്തത്. ഉത്തര്‍ പ്രദേശില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഒപ്പമാണ് പ്രിയങ്ക ഗാന്ധി ഇരുന്നത്.
തുടക്കത്തിലേ കല്ല് കടിയോ
കോണ്‍ഗ്രസ് യോഗത്തിന്റെ ചിത്രം പുറത്ത് വന്നപ്പോള്‍ തന്നെ ഈ ഇരിപ്പ് ചര്‍ച്ചയായി. തുടക്കത്തില്‍ തന്നെ കല്ലുകടിയാണോ എന്നായി സംശയങ്ങള്‍. എന്നാല്‍ കാര്യം അതൊന്നുമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷന് ഒപ്പമിരിക്കേണ്ട എന്ന് പ്രിയങ്ക ഗാന്ധി തന്നെ എടുത്ത തീരുമാനമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പ്രിയങ്ക നൽകുന്ന സന്ദേശം
മറ്റ് നേതാക്കള്‍ക്കൊപ്പം ഇരുന്നതിലൂടെ പ്രിയങ്ക ഗാന്ധി വ്യക്തമായ ഒരു സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിച്ചത്. തനിക്ക് മാത്രമായി പ്രാധാന്യം ഇല്ലെന്നും എല്ലാ എഐസിസി സെക്രട്ടറിമാരെപ്പോലെ തന്നെയാണ് താനെന്നും കാണിക്കാനാണ് പ്രിയങ്ക രാഹുലിന് ഒപ്പമിരിക്കാതെ മറ്റുളളവര്‍ക്ക് ഒപ്പം ഇരുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ട
പ്രിയങ്ക ഗാന്ധിയില്‍ നിന്നും രണ്ട് മാസത്തിനുളളില്‍ എന്തെങ്കിലും അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലെന്ന് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മേല്‍ ഏതെങ്കിലും തരത്തിലുളള സമ്മര്‍ദ്ദം ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
താരം പ്രിയങ്ക തന്നെ
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുന്ന എന്ന ഉത്തരവാദിത്തമാണ് ഇരുവര്‍ക്കുമുളളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിയുടെ വരവ് വന്‍ ആവേശം ഉണ്ടാക്കിയിരിക്കുന്നതായി കോണ്‍ഗ്രസ് യോഗം വിലയിരുത്തി. യോഗത്തില്‍ പ്രിയങ്ക തന്നെ ആയിരുന്നു താരം.
യുപിയിലേക്ക് ഉടൻ
ഈ മാസം 11ന് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഒപ്പം പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലേക്ക് പോലും. 12 മുതല്‍ 14 വരെയാണ് പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. ആര്‍എസ്എസിനോടും ബിജെപിയോടും കോണ്‍ഗ്രസ് എതിരിട്ട് നില്‍ക്കേണ്ടതുണ്ടെന്ന് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് യോഗത്തില്‍ പറഞ്ഞു.