മോദിയുടെ തട്ടകത്തില്‍ പ്രിയങ്ക ഗാന്ധി; ഉടനീളം കൂറ്റന്‍ കട്ടൗട്ടുകള്‍, വേറിട്ട നീക്കമെന്ന് മാധ്യമങ്ങള്‍...
ലഖ്‌നൗ: 2019 ആദ്യത്തിലാണ് പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്റ് നല്‍കിയത്. തൊട്ടുപിന്നാലെ വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് യാതൊരു നേട്ടവുമുണ്ടായില്ല. മാത്രമല്ല, കൈവശമുണ്ടായിരുന്ന അമേഠി സീറ്റില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തു. പ്രിയങ്കയെ നിയോഗിച്ചിട്ടും രക്ഷയില്ല എന്ന പ്രചാരണമാണ് പിന്നീട് കേട്ടത്. എന്നാല്‍ അന്ന് പ്രിയങ്ക നല്‍കിയ മറുപടി, ലോക്‌സഭാ തിരഞ്ഞെടുപ്പല്ല തന്റെ മുന്നിലുള്ള ദൗത്യമെന്നും 2022ല്‍ നടക്കാന്‍ പോകുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പാണ് എന്നുമായിരുന്നു.
ഇപ്പോള്‍ യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങള്‍ പ്രിയങ്കയുടെ നീക്കം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിസിയില്‍ കൂറ്റന്‍ കര്‍ഷക റാലി സംഘടിപ്പിച്ചിരിക്കുകയാണ് പ്രിയങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ...

കിഴക്കന്‍ യുപിയാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒരുകാലത്ത് യുപിയില്‍ കോണ്‍ഗ്രസ് മാത്രമേയുണ്ടായിരുന്നുള്ളൂ. പല രാഷ്ട്രീയ കാരണങ്ങളാല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു. പിന്നീട് ശക്തിപ്പെട്ടത് എസ്പിയും ബിഎസ്പിയും ഐഎന്‍എല്‍ഡിയും ഉള്‍പ്പെടെയുള്ള ജാതി-കര്‍ഷക പാര്‍ട്ടികളാണ്. എന്നാല്‍ ഈ പാര്‍ട്ടികളെ എല്ലാം അമ്പരപ്പിച്ചായിരുന്നു ബിജെപിയുടെ അതിവേഗ മുന്നേറ്റം.

എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യോഗി ആദിത്യനാഥും ബിജെപിയും. അതിനിടെയാണ് ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കയറ്റി നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്. വിഷയം ശരിക്കും ഏറ്റെടുക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. അവര്‍ ലഖീംപൂരിലേക്ക് പുറപ്പെടുകയും അറസ്റ്റിലാകുകയും ചെയ്തു. ഇതോടെ പ്രിയങ്കയ്ക്ക് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ചു.

പ്രിയങ്കയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക വന്നതോടെ പ്രിയങ്കയെ പോലീസ് വിട്ടയക്കുകയും കര്‍ഷക കുടുംബത്തെ കാണാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ അവിടെ നിര്‍ത്തിയില്ല പ്രിയങ്കയും കോണ്‍ഗ്രസും. അവര്‍ യുപിയില്‍ പല നഗരങ്ങളിലായി കര്‍ഷക റാലികള്‍ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്ന് വാരണാസിയില്‍ നടക്കുന്ന റാലി. കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റാലിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

2019ന് ശേഷം കിഴക്കന്‍ യുപിയില്‍ പ്രിയങ്ക ഗാന്ധി എത്തിയത് ആറ് തവണയാണ്. കോണ്‍ഗ്രസിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് അവരുടെ ലക്ഷ്യം. ആദ്യം ഇവിടെ പ്രിയങ്ക എത്തിയത് ഗംഗ യാത്ര സംഘടിപ്പിച്ചുകൊണ്ടായിരുന്നു. അലഹാബാദില്‍ നിന്ന് വാരണസായിലേക്ക് ബോട്ടിലൂടെയായിരുന്നു യാത്ര. ബദോഹിയും മിര്‍സാപൂരും വഴി വാരണാസിയില്‍ എത്തിയ പ്രിയങ്കയുടെ ഓരോ നീക്കങ്ങളും ജനങ്ങളുമായി ഇടപെടാനുള്ള അവസരം ഒരുക്കിയായിരുന്നു.

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭന്ദ്രയില്‍ 10 പേരെ വെടിവച്ച് കൊന്ന സംഭവം വലിയ വാര്‍ത്തയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനാണ് പിന്നീട് പ്രിയങ്ക വാരണാസിയില്‍ എത്തിയത്. പലപ്പോഴും പ്രിയങ്കയുടെ യുപിയിലെ സമരങ്ങളും പരിപാടികളും തടയാനാണ് യോഗി സര്‍ക്കാര്‍ ശ്രമച്ചത്. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ യാത്രയെല്ലാം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

സിഎഎ നിയമത്തിനെതിരെ പ്രതിഷേധിച്ച ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ കാണാനും പ്രിയങ്ക വാരണാസിയില്‍ എത്തിയിരുന്നു. സമാനമായ വിഷയത്തില്‍ തന്നെ പ്രിയങ്ക പിന്നീട് അസംഗഡിലുമെത്തി. ഈ വര്‍ഷം ഫെബ്രുവരിയിലും വാരണാസിയില്‍ പ്രിയങ്ക വന്നിരുന്നു. ഇന്ന് കര്‍ഷക റാലി സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക വാരണാസിയില്‍ എത്തുന്നത്. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന കര്‍ഷകരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് നേട്ടമാകും.
പുഴയുടെ സൗന്ദര്യം കൂട്ടി കുമ്പളങ്ങിയിലെ സിമി; തൂവെള്ളയില്‍ തിളങ്ങി പുതിയ ഫോട്ടോ ഷൂട്ട്

വാരണാസിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ ശേഷമാകും പ്രിയങ്ക റാലിയില്‍ പങ്കെടുക്കുക. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ നേതാവായി പ്രിയങ്ക മാറുന്നു എന്ന് വിലയിരുത്തലുണ്ട്. അതേസമയം, എസ്പിയുടെ അഖിലേഷ് യാദവ് രഹസ്യമായ രാഷ്ട്രീയ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. പ്രിയങ്കയും അഖിലേഷും കൈകോര്‍ക്കില്ല എന്നാണ് ഇതുവരെയുള്ള വിവരം. പ്രിയങ്കയുടെ സാന്നിധ്യം യുപിയിലെ കോണ്‍ഗ്രസിന് ഉണര്‍വേകി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.












Click it and Unblock the Notifications