പ്രിയങ്കയെ കളത്തിലിറക്കി കോണ്‍ഗ്രസ്; ജനറല്‍ സെക്രട്ടറിയായി നിയമനം, എഐസിസിയില്‍ അഴിച്ചുപണി
Recommended Video
ദില്ലി: പ്രവര്‍ത്തകരുടെ ഏറെ കാലത്തെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരിക്കുന്നു. പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമനം. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് പ്രയങ്കാ ഗാന്ധിയെ സജീവരാഷ്ട്രീയത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ എഐസിസിയില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കെസി വേണുഗോപാലിന് സംഘടനാ ചുമതല നല്‍കി. അദ്ദേഹം നേരത്തെ വഹിച്ചിരുന്ന കര്‍ണാടകയുടെ പാര്‍ട്ടി ചുമതല തുടരുകയും ചെയ്യും. പ്രിയങ്കാ ഗാന്ധി വരുന്നതോടെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.....
കോണ്‍ഗ്രസ് നീക്കം
കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുത്ത വേളയില്‍ തന്നെ സഹോദരി പ്രിയങ്കയും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മൗനം പാലിച്ച നേതൃത്വം ആദ്യമായിട്ടാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടി പദവി നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്ന വേളയിലാണ് പ്രിയങ്കയെ കളത്തിലിറക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കുക
കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിട്ടാണ് പ്രിയങ്കയെ നിമയിച്ചിട്ടുള്ളത്. യുപിയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയാണ് പ്രിയങ്കയുടെ ദൗത്യം. ഒരുകാലത്ത് യുപിയില്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു. ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളും ബിജെപിയും വന്‍ മുന്നേറ്റം നടത്തിയതോടെ കോണ്‍ഗ്രസ് പാടേ തകര്‍ന്നു.
റായ് ബറേലിയില്‍ മല്‍സരിച്ചേക്കും
പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് യുപിയില്‍ ആവേശമുണ്ടാക്കുമെന്നാണ് കരുതന്നത്. ഒരുപക്ഷേ അവര്‍ യുപിയില്‍ നിന്ന് ജനവിധി തേടുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ നിന്ന് പ്രിയങ്ക ജനവിധി തേടുമെന്ന നേരത്തെ വിവരങ്ങള്‍ വന്നിരുന്നു.
നഷ്ടമാകുമോ ആ മണ്ഡലങ്ങള്‍
അമേത്തിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിന്റെ യുപിയിലെ മണ്ഡലങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസിന് നഷ്ടമാകുമെന്നാണ് ബിജെപിയുടെ പ്രചാരണം.
മുഴുസമയ പ്രചാരണം
ബിജെപിയുടെ മുന്നേറ്റം തടയാന്‍ ശക്തമായ നേതൃത്വം യുപിയില്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം. അമേത്തിയിലും റായ്ബറേലിയിലും മുമ്പും പ്രിയങ്ക പ്രചാരണത്തിന് എത്തുമായിരുന്നു. എന്നാല്‍ വ്യാപകമായ പ്രചാരണം അവര്‍ നടത്താറുമില്ല. ഇത്തവണ മുഴുസമയ പ്രചാരണത്തിന് പ്രിയങ്കയുണ്ടാകും.
ജ്യോതിരാദിത്യ സിന്ധ്യയും യുപിയില്‍
സംഘടനാ തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലിനെ നിയമിച്ചു. കര്‍ണാടകയുടെ ചുമതലയും വേണുഗോപാലിനുണ്ടാകും.
ചൊടിപ്പിക്കുന്ന പ്രസംഗം
കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയിരിക്കെയാണ് പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മൂര്‍ഛയേറിയ വാക്കുകള്‍ കൊണ്ട് രാഷ്ട്രീയ എതിരാളികളെ ചൊടിപ്പിക്കുന്ന പ്രസംഗമാണ് പ്രിയങ്കയുടേത്. മോദിക്കെതിരെ പ്രിയങ്ക നേരത്തെ നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മൂന്ന് മാറ്റങ്ങള്‍
മൂന്ന് മാറ്റങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ നിയമനമാണ് പ്രധാനം. മറ്റൊന്ന് കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി എന്നതാണ്. നേരത്തെ അശോക് ഗെഹ്ലോട്ട് വഹിച്ചിരുന്ന ചുമതലയാണിത്. അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രിയാപ്പോഴാണ് ഒഴിവ് വന്നത്.
രാഹുലിന്റെ വിശ്വസ്തര്‍
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യുപിയുടെ ചുമതല നല്‍കിയതാണ് മറ്റൊരു പ്രധാന മാറ്റം. മധ്യപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുകയും പിന്നീട് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത നേതാവാണ് സിന്ധ്യ. അദ്ദേഹത്തിന് അര്‍ഹമായ പരിഗണന പാര്‍ട്ടി നല്‍കുമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി സൂചന നല്‍കിയിരുന്നു. രാഹുലിന്റെ വിശ്വസ്തരാണ് വേണുഗോപാലും സിന്ധ്യയും.
15 വര്‍ഷം പിന്നിടുമ്പോള്‍
ഇതുവരെ പിന്നണിയില്‍ നിന്നുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നത്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കുന്നതില്‍ പ്രിയങ്ക ഇടപെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ സജീവ രാഷ്ട്രീയത്തിലെത്തി 15 വര്‍ഷം പിന്നിടുമ്പോഴാണ് സഹോദിരയുടെ വരവ്.
രണ്ടു ശത്രുക്കളെ നേരിടണം
പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്നത് കിഴക്കന്‍ യുപിയിലാണ്. ഈ മേഖലയുടെ ദൗത്യമാണ് പ്രിയങ്കയ്ക്ക്. ബിജെപിയെ മാത്രമല്ല, എസ്പി-ബിഎസ്പി സഖ്യത്തെയും പ്രിയങ്ക നേരിടണം. 2004ലാണ് രാഹുല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 2013ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി. 2017ല്‍ ദേശീയ അധ്യക്ഷനുമായി. പ്രിയങ്കയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുമെന്നാണ് വിവരം.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
പ്രിയങ്കയുടെയും സിന്ധ്യയുടെയും നിയമനത്തില്‍ വിശ്വാസമുണ്ടെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇരുവരുടെയും നിയമനം യുപിയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകും. മുന്നില്‍ നിന്ന് കളിക്കാനാണ് കോണ്‍ഗ്രസിന് ഇഷ്ടം. യുപിയില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നും പ്രിയങ്കയുടെ നിയമനം സംബന്ധിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നീക്കത്തില്‍ അടിപതറി ബിജെപി; ജയ്പൂര്‍ മേയര്‍ പദവിയും നഷ്ടമായി