രാഹുല്‍ പ്രധാനമന്ത്രിയാകണം; ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍, പ്രിയങ്കയും രാഹുലും ഉപകാരം!!
റാഞ്ചി: കോണ്‍ഗ്രസ് തകരുന്നുവെന്ന പ്രതീതി ഉയര്‍ന്ന വേളയിലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷനായത്. തുടര്‍ച്ചയായ അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി കോണ്‍ഗ്രസ് കരുത്തു തെളിയിച്ചിരിക്കുകയാണ്. അതിന്റെ ഫലമാണ് മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിച്ചത്.
എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ചോദ്യം ആരാകും അടുത്ത പ്രധാനമന്ത്രിയാണ്. രാഹുലിന്റെ പേര് ചില നേതാക്കള്‍ മുന്നോട്ട് വച്ചുകഴിഞ്ഞു. അപ്പോള്‍ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യം ബാക്കിയാണ്. കോണ്‍ഗ്രസും സര്‍ക്കാരും ഒരേ വ്യക്തി നയിക്കുന്ന സാഹചര്യമുണ്ടാകുമോ? അവിടെയാണ് എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹ പുതിയ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്....
പ്രിയങ്ക വരുമ്പോള്‍
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് ഉണര്‍വുണ്ടാക്കുമെന്ന് ഉപേന്ദ്ര കുശ്വാഹ പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യം ഭരിക്കാന്‍ യോഗ്യനാണ്. അദ്ദേഹം പ്രധാനമന്ത്രിയാകട്ടെ എന്നും കുശ്വാഹ പറയുന്നു. എന്‍ഡിഎ സഖ്യം വിട്ട് വിശാല സഖ്യത്തില്‍ അടുത്തിടെ ചേര്‍ന്ന നേതാവാണ് ഉപേന്ദ്ര കുശ്വാഹ.
പ്രധാനമന്ത്രയാകാന്‍ യോഗ്യന്‍
രാജ്യത്തിന്റെ ആവശ്യം മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി നീങ്ങുന്നത്. ഇപ്പോള്‍ അദ്ദേഹമാണ് പ്രധാനമന്ത്രി പദവി ഏറ്റെടുക്കാന്‍ യോഗ്യന്‍. കോണ്‍ഗ്രസ് ആണ് അവരുടെ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തന്റെ പാര്‍ട്ടിയുടെ നിലപാട് എന്ന് കുശ്വാഹ പറഞ്ഞു.
മറ്റുചില നേതാക്കളും ആവശ്യപ്പെടുന്നു
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് നേരത്തെ മറ്റു ചില നേതാക്കളും ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറയുന്നത് പുതിയ പ്രതിപക്ഷ സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണം എന്നാണ്.
കുശ്വാഹയുടെ വരവ്
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അംഗമായിരുന്നു ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി. കഴിഞ്ഞമാസമാണ് സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി എന്‍ഡിഎ വിട്ടത്. തൊട്ടുപിന്നാലെ വിശാല സഖ്യത്തില്‍ ചേരുകയായിരുന്നു. വിശാലസഖ്യത്തിന്റെ അഭിപ്രായമല്ല താന്‍ പറയുന്നതെന്നും തന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും കുശ്വാഹ പറയുന്നു.
രാഹുല്‍ പക്വമതി
രാഹുല്‍ ഏറെ പക്വതയോടെയാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അദ്ദേഹത്തിന് ചുറ്റുപാടുകളില്‍ നടക്കുന്നത് എന്തെന്ന് വ്യക്തമായി അറിയാം. യുവാവാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണ് എന്നതാണ് അഭിപ്രായമെന്നും കുശ്വാഹ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ ട്രെന്‍ഡ് മാറുന്നു
ദേശീയ തലത്തില്‍ രാഷ്ട്രീയ ട്രെന്‍ഡ് മാറുന്ന കാഴ്ചയാണിപ്പോള്‍. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ സംഗമം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് പ്രതിപക്ഷ നേതാക്കള്‍ കോണ്‍ഗ്രസ് നയിച്ചാല്‍ മതിയെന്ന് നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക്
രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക് വരികയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ഏറ്റവും അനിയോജ്യമായ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളാനും വിശാലമായ സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം
കോണ്‍ഗ്രസാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വലിയ പാര്‍ട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് കീഴില്‍ അണിനിരന്നാല്‍ ദേശീയ തലത്തില്‍ വന്‍ നേട്ടമുണ്ടാകും. കോണ്‍ഗ്രസ് സുപ്രധാന പങ്ക് വഹിക്കണമെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഓരോ സംസ്ഥാനത്തിനുമുള്ള വ്യത്യസ്തമായ യാഥാര്‍ഥ്യങ്ങള്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണമെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
സ്റ്റാലിന്‍ പറയുന്നു
കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും തമിഴ്‌നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സ്റ്റാലിനും കൊല്‍ക്കത്തയിലെ റാലിയില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടുകാരുടെ ആഗ്രഹമാണ് താന്‍ ഉന്നയിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്റ്റാലിന്‍ നേരത്തെയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കണം
തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാമെന്നാണ് ബംഗാളില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിന്റെ ധാരണ. അത് അവരുടെ ആഗ്രഹമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കെ കരുണാധിനിധിയുടെ പ്രതിമ അനാഛാദന ചടങ്ങ് ചെന്നൈയില്‍ നടന്നിരുന്നു. ഈ യോഗത്തിന് രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു.
ഗൗഡയും പവാറും അബ്ദുല്ലയും
ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നയിക്കണമെന്ന അഭിപ്രായം മുന്നോട്് വച്ചിരുന്നു. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന അഭിപ്രായമുള്ള നേതാവാണ്. ഇപ്പോള്‍ കുശ്വാഹയും എത്തിയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; രണ്ടാഴ്ചയുടെ ഇടവേളയിൽ രണ്ടാം സന്ദർശനം