'ഗുജറാത്തിൽ കോൺഗ്രസ് അനുകൂല തരംഗം, ഇത്തവണ സർക്കാർ രൂപീകരിക്കും'; ചെന്നിത്തല
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷ പങ്കുവെച്ച് പാർട്ടി സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല തരംഗം ഉണ്ടാകുമെന്നാണ് ചെന്നിത്തലയുടെ വാക്കുകൾ. അധികാരം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ആം ആദ്മി പാർട്ടി ഒരു വെല്ലുവിളി അല്ലെന്നും ചെന്നിത്തല പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'27 വർഷമായി ഭരിക്കുന്നത് കൊണ്ട് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്. 27 വർഷം അധികാരത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസ് സംസ്ഥാനത്ത് വളരെ ശക്തമായ സാന്നിധ്യമാണെന്നത് തന്നെ വളരെ വലിയ കാര്യമാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് ഭരണം നഷ്ടമായത്. ഇത്തവണ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി. സർക്കാർ ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ്'.

'കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച സംസ്ഥാനം ഗുജറാത്താണ്.അതുകൊണ്ടാണ് മുഖം മിനുക്കാൻ എന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ മാറ്റി, മന്ത്രിമാരെ എല്ലാം മാറ്റി ബി ജെ പി പുതിയ ഗവൺമെന്റിനെ അവതരിപ്പിച്ചത്. കൊവിഡ് ഇത്രയും മോശമായ രീതിയിൽ കൈകാര്യം ചെയ്ത മറ്റൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല. അതാണ് ഏറ്റവും പ്രധാനം. രണ്ടാമത്തെ കാര്യം തൊഴിലില്ലായ്മാണ്'

'കടുത്ത തൊഴിലില്ലായ്മമാണ് സംസ്ഥാനം നേരിടുന്നത്. തൊഴിൽ ഇല്ലാത്തവരുടെ എണ്ണം 35 ശതമാനമായി വർധിച്ചിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലൊന്നും സംസ്ഥാനത്ത് എവിടേയം കാണാൻ കഴിയുന്നില്ല. ഗ്രാമങ്ങളിൽ പോകുമ്പോൾ പറയുന്നത് 24 മണിക്കൂറിൽ വെറും 3 മണിക്കൂറാണ് കുടിവെള്ളം ലഭിക്കുന്നതെന്നാണ്. വൈദ്യുതി ഇല്ല, റോഡുകൾ മുഴുവൻ തകർന്ന് കിടക്കുന്നു. ഇതെല്ലാം ജനങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത്.കോൺഗ്രസിന് അനുകൂലമായൊരു തരംഗം ഗുജറാത്തിൽ ഉണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്. പാർട്ടിക്ക് അനുകൂലമായൊരു വികാരം ഇവിടെ ഉയർന്ന് വന്നിട്ടുണ്ട്', ചെന്നിത്തല പറഞ്ഞു.

ബി ജെ പിയും കോൺഗ്രസും നേർക്ക് നേർ ഏറ്റുമുട്ടിയ സംസ്ഥാനത്ത് ഇത്തവണ ആം ആദ്മിയുടെ വരവോടെ കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ആം ആദ്മി പ്രധാന എതിരാളി അല്ലെന്ന് കോൺഗ്രസ് പറയുമ്പോഴും ആപ്പിന്റെ സാന്നിധ്യം കോൺഗ്രസിന്റെ വോട്ടുകളിൽ വലിയ വിള്ളൽ വീഴ്ത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീരക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ ഗുജറാത്ത് ഉൾപ്പെടെ കഴിഞ്ഞ തവണ കോൺഗ്രസ് മുന്നേറ്റം നടത്തിയ സൗരാഷ്ട്ര ഉൾപ്പെടെയുള്ള മേഖലകളിൽ ആം ആദ്മിക്ക് വലിയ പിന്തുണ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.

എന്നാൽ നഗര മേഖലയിൽ മാത്രമാണ് ആം ആദ്മിക്ക് പിന്തുണയുള്ളതെന്നാണ് കോൺഗഹ്രസ് പറയുന്നത്. മാത്രമല്ല ഗ്രാമങ്ങളിൽ ഇപ്പോളും കോൺഗ്രസിന് തന്നെയാണ് സ്വാധീനമെന്നും ഇത്തവണ ഗുജറാത്തിലെ ഗ്രാമങ്ങൾ സംസ്ഥാനം ഭരിക്കുമെന്നുമാണ് പാർട്ടി നേതാക്കൾ പറയുന്നത്. സംസ്ഥാനത്ത് കാടടച്ചുള്ള പ്രചരണത്തിന് മുതിരാതെ താഴെ തട്ടിലിറങ്ങി വീടുകയറി ഇറങ്ങിയുള്ള പ്രചരണമായിരുന്നു കോൺഗ്രസ് നടത്തിയത്. ഇത് ഏറെ ഗുണം ചെയ്തെന്നും 125 സീറ്റ് വരെ സംസ്ഥാനത്ത് നേടാൻ സാധിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. അതേസമയം പുറത്ത് വന്ന സർവ്വേകൾ എല്ലാം കോൺഗ്രസിന് ഗുജറാത്തിൽ കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications