പഞ്ചാബില്‍ കോണ്‍ഗ്രസിന് ആവേശം: എഎപി, എസ്എഡി നേതാക്കള്‍ കൂട്ടത്തോടെ പാർട്ടിയില്‍ ചേർന്നു
മൊഹാലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേതെന്ന പോലെ പഞ്ചാബിലും രാഷ്ട്രീയ കൂറുമാറ്റങ്ങളും സജീവമായി തുടരുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ എഎപിയില്‍ നിന്നടക്കം ശക്തമായ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലേക്കാണ് ഈ കൂറുമാറ്റം എന്നതാണ് ഏറെ ശ്രദ്ധേയം.
പാർട്ടി വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസിലേക്ക് കൂടുതല്‍ നേതാക്കള്‍ പോകുന്നത് പ്രതിരോധിച്ച് നിർത്തിക്കൊണ്ടാണ് മറ്റ് പാർട്ടികളിലെ നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം ഫില്ലൂർ മേഖയില്‍ നിന്നുള്ള നിരവധി നേതാക്കളാണ് ഇത്തരത്തില്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്.

ഫില്ലൂരിലെ ശിരോമണി അകാലിദളിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടി നല്‍കി കൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ഫില്ലൂർ സിറ്റി മുൻ എസ്എഡി യൂത്ത് പ്രസിഡന്റ് സുഖ്വീന്ദർ സിംഗ്, വൈസ് പ്രസിഡന്റ് ലവ്പ്രീത് സിംഗ്, ഹർപ്രീത് സിംഗ് ധേസി, ഗുർപ്രീത് സിംഗ്, നരീന്ദർ കുമാർ (വിക്കി പെഹൽവാൻ) തുടങ്ങിയ നേതാക്കളാണ് ശിരോമണി അകാലി ദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന പ്രമുഖർ.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍

എ എ പിയില്‍ നിന്നും മുന്‍ യുവജന വിഭാഗം നേതാവ് പർഭ്‌ജീന്ദർ സിംഗ് മൽഹിയും അനുയായികളുമാണ് കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയത്. ശനിയാഴ്ച രാത്രി നടന്ന സ്വീകരണ ചടങ്ങില്‍ സ്ഥാലത്തെ പാർലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ സന്തോഖ് സിംഗ് ചൗധരിയുടെയും വിക്രംജിത് സിംഗ് ചൗധരിയുടെയും സാന്നിധ്യത്തിൽ പുതുതായി കടന്ന് വന്നവർ പാർട്ടി അഗംത്വം സ്വീകരിച്ചു.

പഞ്ചാബിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഇക്കാലമത്രയും പ്രവർത്തിച്ചത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് പാർട്ടികൾക്ക് ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തനും വേണ്ടിയുള്ള യാതൊരു ലക്ഷ്യമോ തത്വങ്ങളോയില്ല. ഏത് വിധേനയും അധികാരം നേടുക എന്നതാണ് അവരുടെ ഏക ലക്ഷ്യം. അതുകൊണ്ടാണ് ഞങ്ങൾ എസ് എ ഡിയും എ എ പിയും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നതെന്നായിരുന്നു അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

പഞ്ചാബിന് ആദ്യമായി ദളിത് മുഖ്യമന്ത്രിയെ നൽകിയത് കോൺഗ്രസ് നേതൃത്വമാണെന്നായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത സ്ഥലത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിക്രംജിത് ചൗധരി അഭിപ്രായപ്പെട്ടത്. പുതിയ നേതാക്കളുടെ വരവ് കോണ്‍ഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തും. മറ്റ് പാർട്ടികളില്‍ നിന്നും നിരവധിയാളുകളാണ് കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'മറ്റുള്ള രാഷ്ട്രീയ പാർട്ടികള്‍ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയത്, എന്നാൽ അവർക്കായി ശക്തമായ ക്ഷേമപദ്ധതികൾ നടപ്പാക്കിയത് കോൺഗ്രസ് മാത്രമാണ്. നമ്മുടെ സർക്കാർ വായ്പകൾ എഴുതിത്തള്ളി, പെൻഷൻ വർധിപ്പിച്ചു, പാവപ്പെട്ടവർക്ക് നല്ല വീടുകൾ നൽകി. എല്ലാവർക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഞങ്ങൾ നമ്മുടെ സർക്കാർ സ്‌കൂളുകളെ ഇന്ത്യയിലെ ഒന്നാം നമ്പർ ആക്കി,"- യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ചൌധരി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications