വിവാഹം കഴിക്കാന്‍ പറഞ്ഞ് വഴക്ക്; കാമുകിയെ കൊന്ന് തൊഴുത്തില്‍ കുഴിച്ചിട്ടു
ലുധിയാന: പഞ്ചാബിൽ യുവതിയെ കൊലപ്പെടുത്തി കത്തിച്ച ശേഷം കാലിത്തൊഴുത്തിൽ കുഴിച്ചുമൂടി സുഹൃത്തും സംഘവും. ജസ്പീന്ദർ കൗർ എന്ന യുവതിയെയാണ് സുഹൃത്ത് പരംപ്രീത് സിങ്ങും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്.
സംഭവത്തിൽ സുഹൃത്തിനെയും സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെയും ലുധിയാന പോലീസ് അറസ്റ്റ് ചെയ്തു. പരംപ്രീതിനെ കല്യാണം കഴിക്കാൻ വേണ്ടി വീട്ടിൽനിന്ന് പണവും ആഭരണങ്ങളുമായി ഒളിച്ചോടി വന്നതായിരുന്നു യുവതി. എന്നാൽ ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് എത്തുകയുമായിരിന്നു....
ഇരുപത്തിനാലുകാരിയായ ജസ്പീന്ദറും ഇരുപത്തൊന്നുകാരനായ പരംപ്രീത് സിങ്ങും തമ്മിൽ നേരത്തേ ഇഷ്ടത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. ഇരുവരും ബന്ധുക്കളുമായിരുന്നു. ബന്ധം വളർന്നതോടെ ജസ്പീന്ദർ പരംപ്രീതിനോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. പരംപ്രീത് അതിന് തയ്യാറായില്ല. ജസ്പീന്ദറിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പരംപ്രീത് ആരോപിക്കുകയും ചെയ്തിരുന്നു.
ഏഴ് വര്‍ഷം മുമ്പ് 'കൊല്ലപ്പെട്ട' പെണ്‍കുട്ടി ജീവനോടെ, 'കൊന്ന' വിഷ്ണു ജയിലില്‍; വിചിത്രം
പെൺകുട്ടിയുടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്തുള്ള സുധാർ കനാലിൽ ഒഴുക്കി. പരംപ്രീത് ഇതിനായി സഹോദരൻ ഭവ്പ്രീത് സിങ്ങിന്റെയും രണ്ട് സുഹൃത്തുക്കളുടെയും സഹായം തേടിയിരുന്നു. മൃതദേഹം കനാലിൽ തള്ളുകയായിരുന്നു..
എന്നാൽ കനാലിൽ ഒഴുക്ക് കുറവായതിനാൽ മൃതദേഹം അവിടെനിന്നെടുത്ത് കത്തിക്കാൻ തീരുമാനിച്ചു. തുടർന്ന് പരംപ്രീതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാലിത്തൊഴുത്തിനടുത്തു വെച്ച് മൃതദേഹം കത്തിച്ചു. എന്നാൽ മൃതദേഹം പൂർണമായി കത്തിയിരുന്നില്ല. ഇതേത്തുടർന്ന് ജെ.സി.ബി. വാടകയ്ക്കെടുത്ത് കാലിത്തൊഴുത്തിന് സമീപം കുഴിയെടുത്ത ശേഷം അതിൽ കുഴിച്ചുമൂടുകയായിരുന്നു. ചത്ത കുതിരയെ കുഴിച്ചിടാൻ കുഴിയെടുക്കുന്നുവെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പിന്നീട് മൃതദേഹം പോലീസ് ഇവിടെനിന്ന് കണ്ടെടുത്തു.
ജസ്പീന്ദർ വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന് പറഞ്ഞ് നവംബർ 24-ന് കുടുംബം ഹാത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് ഇത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. അതേസമയം, കൊലപാതക വിവരം പ്രതിയായ പരംപ്രീതിന്റെ അച്ഛൻ തന്നെയാണ് ജസ്പീന്ദറിന്റെ കുടുംബത്തെ അറിയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് കുടുംബം പരാതി നൽകിയെന്നും അതുപ്രകാരം നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയെന്നും പോലീസ് പറയുന്നു.