വിഎസിന്റെ റെക്കോഡ് പഴങ്കഥ; ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി പ്രകാശ് സിംഗ് ബാദല്‍
അമൃത്സര്‍: രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി ശിരോമണി അകാലി ദളിന്റെ മുതിര്‍ന്ന നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍. 94 കാരനായ പ്രകാശ് സിംഗ് ബാദലിന്റെ സ്ഥാനാര്‍ത്ഥിത്വം ശിരോമണി അകാലി ദള്‍ പ്രസിഡന്റ് ഔഖ്ബീര്‍ സിംഗ് ബാദല്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെ കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ റെക്കോഡാണ് വഴിമാറുന്നത്.
2016-ല്‍ 92-ാം വയസ്സില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വി എസ് അച്യുതാനന്ദന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. കഴിഞ്ഞ 50 വര്‍ഷമായി ശിരോമണി അകാലിദളിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത് പ്രകാശ് സിംഗ് ബാദലാണ്. 94-ാം വയസ്സിലും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് പാര്‍ട്ടിയ്ക്ക് ഒഴിവാക്കാനാകുന്നില്ല എന്നത് അദ്ദേഹത്തിന്റെ നേതൃപാടവം തന്നെയാണ് വ്യക്തമാക്കുന്നത്. ഇത്തവണ മത്സരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ലെങ്കലും സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് പ്രകാശ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണപരമായേക്കുമെന്നാണ് വിലയിരുത്തുന്നത്.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലി ദള്‍ അതിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു നടത്തിയത്. വെറും 15 സീറ്റുകള്‍ മാത്രം നേടിയ ശിരോമണി അകാലിദളിന് മുഖ്യ പ്രതിപക്ഷം എന്ന സ്ഥാനം പോലും നേടാനായില്ല. 20 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയായിരുന്നു മുഖ്യ പ്രതിപക്ഷം. ഇത്തവണ റിസ്‌കുകളൊന്നും എടുക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പഞ്ചാബിലെ ഗ്രാമീണ മേഖലയിലെ പ്രധാന വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് ബാദലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. ബാദല്‍ തന്റെ മണ്ഡലമായ ലാംബിയിലെ പ്രചാരണത്തില്‍ മാത്രം ഒതുങ്ങുമെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രകാശ് സിംഗ് ബാദലാണ് എപ്പോഴും കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. 1969 ന് ശേഷമുള്ള 10 തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 1969 മുതല്‍ 1985 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ ഗിദ്ദര്‍ബാഹ അസംബ്ലി മണ്ഡലത്തില്‍ നിന്നും 1997 മുതല്‍ 2017 വരെ ലാംബി നിയമസഭാ സീറ്റില്‍ നിന്നും അഞ്ച് തവണയും അദ്ദേഹം വിജയം കുറിച്ചു. 1957-ല്‍ മലൗട്ട് സീറ്റില്‍ നിന്നാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതില്‍ വിജയിച്ച അദ്ദേഹം 1967-ല്‍ ഗിദ്ദര്‍ബഹയില്‍ നിന്ന് ഹര്‍ചരണ്‍ സിംഗ് ബ്രാറിനോട് പരാജയപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബ് ഇക്കുറി ജനവിധിയെഴുതുക. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 10 നാണ് ഫലമറിയുക. അതേസമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായ സര്‍വേകളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. 2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 20 സീറ്റ് നേടി ആം ആദ്മി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയപ്പോള്‍ ശിരോമണി അകാലിദളിന് 15 സീറ്റായിരുന്നു ലഭിച്ചത്. ബി ജെ പി മൂന്ന് സീറ്റും നേടി.

കാര്‍ഷിക നിയമം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പാണ് പഞ്ചാബിലേത്. ശിരോമണി അകാലിദളാണ് കാര്‍ഷിക നിയമത്തില്‍ ഏറ്റവും സജീവമായ പ്രചരണം നടത്തുന്നത്. കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ബി ജെ പി സഖ്യം ഉപേക്ഷിച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചെന്നും പറഞ്ഞുള്ള പ്രചരണത്തിലൂന്നിയാണ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തിക്കുന്നത്. ബി എസ് പിയും ഇടത് പാര്‍ട്ടികളും ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിലുണ്ട്.












Click it and Unblock the Notifications