അമൃത്പാൽ സിങ്ങിനെ പിടികിട്ടിയിട്ടില്ല, തിരിച്ചിൽ തുടരുന്നുവെന്ന് പഞ്ചാബ് പോലീസ്; 78 അനുയായികൾ കസ്റ്റഡിയിൽ

അമൃത്സർ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടാനായിട്ടില്ലെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്നും പഞ്ചാബ് പോലീസ്. അമൃത്പാൽ സിങിന്റെ അനുയായികളായ 78 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നേരത്തേ അമൃത്പാലിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് ഇപ്പോഴത്തെ വിശദീകരണം.
അമൃത്പാലിനെ പിടികൂടാന്‍ വന്‍ സന്നാഹങ്ങളായിരുന്നു പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. എട്ട് ജില്ലകളിലെ പോലീസ് സംഘമാണ് തിരിച്ചിലിനായി ഇറങ്ങിയത്. ഇത് കൂടാതെ കേന്ദ്ര പോലീസ് സേനയും എത്തിയിരുന്നു. റോഡുകളെല്ലാം അടച്ച് പഴുതടച്ച് കൊണ്ടായിരുന്നു പോലീസ് നീക്കങ്ങൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ നാടായ ജല്ലുപുർ പോലീസിന്റേയും അർധസൈന്യത്തിന്‌റേയും നിയന്ത്രണത്തിലായിരുന്നു.
വൻ തിരച്ചിലിനൊടുവിൽ അമൃത് കസ്റ്റഡിയിൽ ആയെന്നായിരുന്നു പോലീസ് അവകാശവാദം. എന്നാൽ ഇതുവരേയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പോലീസ് അറിയിച്ചത്. അതേസമയം ഇയാളുടെ ഏറ്റവും അടുത്ത അനുയായികൾ പലരും പോലീസ് കസ്റ്റഡിയിൽ ആണ്. നിരവധി പേരെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിൽ നിരവധി ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ ഒമ്പത് ആയുധങ്ങൾ, 315 ബോറിന്റെ ഒരു റൈഫിൾ, 12 ബോറിന്റെ ഏഴ് റൈഫിളുകൾ, ഒരു റിവോൾവർ, വ്യത്യസ്ത കാലിബറിലുള്ള 373 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് കണ്ടെത്തിയത്.












Click it and Unblock the Notifications