മോദിക്കെതിരെ വാർത്തകൊടുക്കാൻ പേടി; റാഫേൽ വിഷയത്തിലെ പുതിയ വെളിപ്പെടുത്തൽ മാധ്യമങ്ങൾക്ക് വാർത്തയല്ല!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വാർത്തകൾ മുക്കുന്നവരാണ് ദേശീയ മാധ്യമങ്ങളെന്നാണ് എതിരാളികൾ പലപ്പോഴും വിമർശിച്ചിരുന്നത്. പല കാരണങ്ങൾ കൊണ്ടും അത് സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ റാഫേൽ വിവാദവുമായി ബന്ധപ്പെട്ട രാജ്യം ഉറ്റുനോക്കുന്ന വാർത്തകളും ദേശീയ മാധ്യമങ്ങൾ മുക്കിയിരിക്കുകയാണ്. റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഹോളണ്ടെയുടെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങൾ വാർത്തയേ അല്ല.
രാജ്യത്തെ സംബന്ധിക്കുന്ന എന്ത് ചെറിയ വിഷയം പോലും പ്രൈം ഡിബേറ്റില്‍ കൊണ്ടുവരുന്ന അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി കഴിഞ്ഞ ദിവസം പ്രൈം ഡിബേറ്റില്‍ നിന്നും റാഫേല്‍ വിഷയമേ ഒഴിവാക്കി എന്നത് അത്ഭുതം തന്നെ. എല്ലായ്‌പ്പോഴും വലിയ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ടൈംസ് നൗ ആകട്ടെ മോദിക്കെതിരെയുള്ള വെളിപ്പെടുത്തല്‍ ഒഴുക്കൻ മട്ടിൽ പറഞ്ഞ് പോകുകയായിരുന്നു.

വെറും ആരോപണം
നരേന്ദ്രമോദിക്കെതിരെ എതിർ കക്ഷികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ പോലെയായിരുന്നു മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെയും ടൈസ് നൗ സമീപിച്ചത്. ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെതിരെ പ്രതിരോധമന്ത്രിയടക്കമുള്ളവര്‍ മൗനം തുടരുന്ന വേളയിലായിരുന്നു വെളിപ്പെടുത്തല്‍ വാര്‍ത്ത പോലും നല്‍കാന്‍ ദേശീയ മാധ്യമങ്ങൾ മടി കാണിച്ചത്.

റാഫേൽ സ്ട്രൈക്ക്
പാക് വിദേശകാര്യമന്ത്രാലയവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറിയ വിഷയവും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രാഷ്ട്രീയവും കേരളത്തിലെ കന്യാസ്ത്രീ പീഡനത്തില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത സംഭവവുമായിരുന്നു അന്നേ ദിവസം റിപബ്ലിക് ടിവി ചർച്ചയാക്കിത്. റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട ഹാഷ് ടാഗായിരുന്നു ട്വിറ്ററിൽ നിറഞ്ഞു നിന്നത്. ബിജെപിക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഘോഷിക്കുന്ന വേളയില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹോളണ്ടേ "ഇന്ത്യയ്‌ക്കെതിരെ നടത്തിയ റാഫേല്‍ സ്‌ട്രൈക്ക് " എന്നായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചത്.

ഏറ്റവും വലിയ അഴിമതി കഥ
മോദി യുഗത്തിലെ ഏറ്റവും വലിയ അഴിമതി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ അന്‍കുഷ്ഗന്‍ദ ട്വിറ്ററില്‍കുറിച്ചത്. റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് യു പി എ സര്‍ക്കാരാണ്. എ കെ ആൻറണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയതിന്റെ അടിസ്‌ഥാനത്തിലാണു ഫ്രഞ്ച് റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി വില നിർണയ ചർച്ചകൾ നടത്താൻ യു പി എ സര്‍ക്കാര്‍ തയാറായത്. എന്നാല്‍ ഈ ചര്‍ച്ച കരാറിലെത്തിയിരുന്നില്ല. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. അന്ന് മോദിക്കൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും ഉണ്ടായിരുന്നു.

പഴയ കരാറിൽ അഴിച്ചുപണി
10.2 ബില്യണ്‍ ഡോളര്‍ അതായത് 54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യു പി എ സര്‍ക്കാരിന്റെ കാലത്ത് കരാർ. അതിൽത്തന്നെ ആദ്യം ലഭ്യമാക്കുന്ന 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥ ചെയ്തത്.എന്നാല്‍ മേക്ക് ഇൻ ഇന്ത്യ നാഴികയ്ക്ക് 40 വട്ടം കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ വലിയ അഴിച്ചുപണികളും ഭേദഗതികളും വരുത്തുകയായിരുന്നു.

അറുപതിനായിരം കോടിയുടെ കരാർ
ഏകദേശം അറുപതിനായിരം കോടിയുടേതാണ് മോദി സര്‍ക്കാരിന്റെ കരാര്‍. റിലയന്‍സ് എയ്റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന കമ്പനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടാണെന്ന് ദേശീയ രാഷ്ട്രീയത്തിൽ അന്ന് തന്നെ ചർച്ചകളുണ്ടായിരുന്നു. അനില്‍ അംബാനി ഫ്രാന്‍സില്‍ പോയത് ഇന്തോ-ഫ്രഞ്ച് സി.ഇ.ഓ ഫോറം അംഗമെന്ന നിലയിലാണെന്നും റിലയന്‍സിന് കോണ്‍ഗ്രസ് ആരോപിക്കുന്ന പേരില്‍ ആയുധനിര്‍മാണ കമ്പനിയില്ലെന്നിമൊക്കെയായിരുന്ന് അന്ന് വിശദീകരണം വന്നത്.

മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ
റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ പങ്കാളികളാക്കാൻ നിർബന്ധിച്ചത് നരേന്ദ്രമോദി സർക്കാരാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും വിവാദത്തിന് വഴിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമത്തിൽ വന്ന വാർത്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് ട്വീറ്റ് ചെയ്തത്. റാഫോല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.












Click it and Unblock the Notifications