മുത്തച്ഛന്റെ ശവകുടീരം കാണാൻ ഒരിക്കൽ പോലും രാഹുൽ എത്തിയിട്ടില്ല; കാരണം അദ്ദേഹത്തിന്റെ സമുദായം
ലക്നൗ: തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചാരണ രംഗം കൊഴിപ്പിക്കുകയാണ് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നേരെ വ്യക്തിപരമായ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വാതോരാതെ പറയുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്ന് വിമർശിക്കുകയാണ് ഉത്തർപ്രദേശിലെ പ്രമുഖ ബിജെപി നേതാവ്.
രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ ജാതി പറഞ്ഞാണ് രാഹുലിനെ വിമർശിക്കുന്നത്. ന്യൂന പക്ഷ സമുദായംഗമായതിനാൽ പ്രയാഗ് രാജിലെ അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിക്കാൻ പോലും രാഹുൽ ഗാന്ധി എത്തുന്നില്ലെന്നാണ് വിമർശനം. ബിജെപി ഇതിനെ രാഷ്ട്രീയമായല്ല കാണുന്നതെന്നും ഫിറോസ് ഗാന്ധിയുടെ സംഭാവനകളെ ഓർക്കണമെന്നും ബിജെപി നേതാവ് പറയുന്നു.
ഉത്തർപ്രദേശ് മന്ത്രി
യുപിയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മൊഹ്സിൽ റാസയാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളാണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ ഫിറോസ് ഗാന്ധി. അതുകൊണ്ട് തന്നെ പ്രയാഗ് രാജിലെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം സ്ഥലത്ത് രാഹുൽ ഗാന്ധി ഒരിക്കൽപോലും സന്ദർശനം നടത്തിയിട്ടില്ലെന്ന് റാസ വിമർശിക്കുന്നു.
ആറാണ് ഫിറോസ് ഗാന്ധി
ഫിറോസ് ഗാന്ധി ആരായിരുന്നു എന്ന് നമ്മൾ ഓർക്കണം. ഇന്ദിരാ ഗാന്ധിയുടെ ഭർത്താവും രാജീവ് ഗാന്ധിയുടെ പിതാവും മാത്രമല്ല അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനും പ്രമുഖനായ മാധ്യമപ്രവർത്തകനുമായിരുന്നു അദ്ദേഹം, റാസ പറയുന്നു.
ശവകുടീരം
സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. പക്ഷേ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഒരിക്കൽ പോലും ആരും എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കൊച്ചുമകൻ രാഹുൽ ഗാന്ധിക്ക് പ്രയാഗ് രാജിലേക്കെത്താൽ ഇതുവരെ സമയം ലഭിച്ചില്ല. ഈ അവഗണനയ്ക്ക് പിന്നിൽ ഒറ്റ കാരണമേയുള്ളു, അദ്ദേഹം ന്യൂനപക്ഷ സമുദായക്കാരനായി എന്നതാണ് അതെന്ന് മുഹ്സിൻ റാസ കുറ്റപ്പെടുത്തുന്നു.
ഇത് രാഷ്ട്രീയമല്ല
രാഷ്ട്രീയ വിഷയമായി ബിജെപി ഒരിക്കലും ഇതിനെ കാണുന്നില്ല,. ഫിറോസ് ഗാന്ധിയുടെ ശവകുടീരം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്, ആരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇത്രയും മഹാനായൊരു വ്യക്തി ഇവിടെ അന്ത്യവിശ്രമം ചെയ്യുന്നുണ്ടെന്ന് ആർക്കും അറിയില്ല. ഒരിക്കലെങ്കിലും പ്രയാഗ് രാജിലെ ശവകൂടീരം സന്ദർശിച്ച് തന്റെ മുത്തച്ഛനോട് ആദരവ് കാട്ടാൻ രാഹുൽ ഗാന്ധി തയാറാകണമെന്ന് മുഹ്സിൻ റാസ കൂട്ടിച്ചേർത്തു.
കുംഭമളയ്ക്ക് എത്തുമ്പോൾ
അടുത്തിടെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശർമയും രാഹുൽ ഗാന്ധിക്ക് സമാനമായ ഉപദേശം നൽകിയിരുന്നു. പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാൻ രാഹുലിനെ ക്ഷണിച്ച അദ്ദേഹം മുത്തച്ഛന്റെ അന്ത്യവിശ്രമം സ്ഥലം സന്ദർശിച്ച് മടങ്ങാമെന്ന് രാഹുലിനോട് നിർദ്ദേശിച്ചു.
നിഷേധിച്ച് കോൺഗ്രസ്
മുഹ്സിൻ റാസയുടേത് പ്രശസ്തിക്ക് വേണ്ടിയുളള പ്രകടനങ്ങളാണെന്ന് കോൺഗ്രസ് വിമർശിച്ചു. സ്വന്തം പാർട്ടിക്കാർ പോലും അദ്ദേഹം പറയുന്നത് കാര്യമായി എടുക്കാറില്ല, അഴിമതി ആരോപണം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട നേതാവാണ് അദ്ദേഹം. മുഹ്സിൻ റാസയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ബിജെപി തയാറാകണമെന്ന് കോൺഗ്രസ് വക്താവ് സീശാൻ ഹൈദർ ആവശ്യപ്പെട്ടു.
പാഴ്സി കുടുംബത്തിൽ ജനനം
1912ൽ മുംബൈയിലെ ഒരു പാഴ്സി കുടുംബത്തിലാണ് ഫിറോസ് ഗാന്ധിയുടെ ജനനം. സ്വാതന്ത്ര്യസമര കാലത്താണ് അദ്ദേഹം ഇന്ദിരാ ഗാന്ധിയെ പരിചയപ്പെടുന്നതും വിവാഹവും. 1952ൽ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ യുപിയിലെ റായ്ബറേലിയിൽ നിന്നാണ് അദ്ദേഹം വിജയിക്കുന്നത്, മരണം വരെ എംപിയായി തുടരുകയും ചെയ്തു. 1960 സെപ്റ്റംബർ 8ന് തന്റെ 48മാത്തെ വയസിലാണ് ഫിറോസ് ഗാന്ധി മരിക്കുന്നത്.