പ്രധാനമന്ത്രി ദേഷ്യക്കാരൻ, അതെന്റെ കുറ്റമല്ല: മറുപടിയുമായി രാഹുൽ ഗാന്ധി
ബെംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. കോൺഗ്രസും ബിജെപിയും തങ്ങളുടെ നില മെച്ചപ്പെടുത്താൻ പ്രചാരണ വേദികൾ പരമാവധി ഉപയോഗിച്ചു കഴിഞ്ഞു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ വേദികളെ പരസ്പരം വിമർശിക്കാനുള്ള വേദിയാക്കി.
തനിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങൾക്കുള്ള മറുപടിയുമായി ഇപ്പോൾ വീണ്ടും രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് എപ്പോഴും ദേഷ്യമാണ്. എന്നോട് എന്തോ ഒരു വെറുപ്പാണ് എപ്പോഴും അദ്ദേഹത്തിന്. അത് എന്‍റെ എന്‍റെ കുഴപ്പമല്ല, അദ്ദേഹത്തിന്‍റേതാണ് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാതെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍. ജനങ്ങളുടെ ശ്രദ്ധതിരിച്ച് വിടാനാണ് മോദിയുടെ ശ്രമം. സ്ത്രീകളുടേതടക്കം രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് മോദി സംസാരിക്കുന്നില്ലെന്നും ദലിതുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

എന്‍റെ അമ്മ ഇവരില്‍ പലരെക്കാളും നല്ല ഇന്ത്യനാണ്. അവര്‍ രാജ്യത്തിന് വേണ്ടി ഓരുപാട് അനുഭവിച്ചു. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. പ്രധാനമന്ത്രി പദത്തിന്‍റെ മാന്യതയും പദവിയും മാനിക്കാതെയാണ് നരേന്ദ്രമോദി ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. അത് അദ്ദേഹം ഇഷ്ടപ്പെടുന്നുവെങ്കില്‍ അദ്ദേഹത്തെ ഇനിയും അങ്ങനെ പറയാന്‍ അനുവദിക്കുക..’ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. അമ്മ സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പൗരത്വം പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞ വാക്കുകളോടാണ് പ്രതികരണം.
റെഡ്ഡി സഹോദരന്‍മാര്‍ക്ക് ബിജെപി സീറ്റ് ലഭിച്ചത് എങ്ങനെയെന്നതിനും മോദിക്ക് മറുപടിയില്ല. ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും ഉള്‍ക്കൊളളുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്നും രാഹുല്‍ ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.... അതേ സമയം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. പൊതുവേദികളിൽനിന്ന് വിട്ടുനിന്നിരുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും തിരഞ്ഞെടുപ്പ് അടുത്തതോടെ കളത്തിലിറങ്ങി.












Click it and Unblock the Notifications