ജനങ്ങളുടെ വേദന മനസിലാക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് രാഹുൽ ഗാന്ധി; നവംബർ 8 കരിദിനം തന്നെ...
ദില്ലി: രാജ്യത്തെ വികാരം മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം കൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടും മനസിലാക്കാൻ മോദിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
നവംബർ എട്ടിന് കോൺഗ്രസ് കരിദിനമായി ആചരിക്കും. മറ്റ് പ്രതിപക്ഷ പാർട്ടികളും ഈ ദിനം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവംബർ എട്ട് നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതേ ദിവസം പ്രതിപക്ഷം കരിദിനമായി ആചരിക്കുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

പാർലമെന്റ് പ്രതിപക്ഷ പാർട്ടികളുടെ കോ- ഓർഡിനേഷൻ കമ്മറ്റിയാണ് കരിദിനം ആചരിക്കാനുള്ള തീരുംമാനമെടുത്തത്. 18 പാർട്ടികൾ സർക്കാരിനെതിരായ പ്രതിഷേധത്തിൽ അണിനിരക്കും. ഗുലാംനബി ആസാദ്, ഡെറെക് ഒബ്രിയാൻ, ശരദ് യാദവ് എന്നിവർക്ക് പുറമെ സിപിഐ എംപി ഡി രാജ, ഡിഎംകെ എംപി കനിമൊഴി, ബിഎസ്പിയുടെ സതീഷ് മിശ്ര എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്റ് കോ ഓർഡിനേഷൻ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications