ജഡ്ജിയുടെ വീക്ഷണം അനാവശ്യം, സ്വര്‍ണ തുലാസില്‍ തൂക്കി വിമര്‍ശിക്കണോ?; അപ്പീലില്‍ രാഹുല്‍
ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതിയില്‍ നിന്നുണ്ടായ വിധി യാതൊരു വിധ തെളിവും പരിഗണിക്കാതെയാണ് എന്ന് രാഹുല്‍ ഗാന്ധി. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിലേക്ക് നയിച്ച പ്രസ്തുത വിധി പ്രസ്താവത്തില്‍ നിരവധി അുപാകതകള്‍ ഉണ്ട് എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ പരാമര്‍ശത്തെ വക്രീകരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിധിയാണ് കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്.
വിചാരണക്കോടതി തന്നോട് നടത്തിയ പെരുമാറ്റം നീതിയുക്തമല്ല എന്നാണ് രാഹുല്‍ വാദിക്കുന്നത്. തന്റെ എം പി സ്ഥാനം വിധി നിര്‍ണയത്തെ സ്വാധീനിച്ചു എന്ന് തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞു. തന്നെ അയോഗ്യനാക്കുന്നതിലെ ആദ്യപടിയായിരുന്നു വിധി എന്ന് ന്യായമായും സംശയിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ മാര്‍ച്ച് 23 ന് ആണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മയുടെ ബെഞ്ച് രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മജിസ്ട്രേറ്റ് കോടതി 30 ദിവസത്തേക്ക് ജാമ്യവും അനുവദിച്ചിരുന്നു. വിധി വന്ന് പിറ്റേ ദിവസമാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ അയോഗ്യനാക്കിയത്. തനിക്കെതിരായ കോടതി നടപടിയില്‍ ക്രിമിനല്‍ വിചാരണയിലെ തെളിവുകളുടെ മൂല്യനിര്‍ണ്ണയ തത്വങ്ങളുടെ ലംഘനം നടന്നു എന്നാണ് രാഹുല്‍ പറയുന്നത്.
ഒരു തെളിവുമില്ലാതെയാണ് ശിക്ഷാവിധി പാസാക്കിയതെന്നും ഹര്‍ജിയില്‍ അദ്ദേഹം ആരോപിച്ചു. ക്രിമിനല്‍ നിയമത്തില്‍ ഒട്ടും അനുവദനീയമല്ലാത്ത അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിചാരണ ജഡ്ജിയെ ഒരു എം പി എന്ന തന്റെ നില 'അധികമായി സ്വാധീനിച്ചു' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചാല്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെടുമെന്ന് വിചാരണ ജഡ്ജി അനുമാനിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.
ഒരു ജനപ്രതിനിധി തന്റെ പദവി കാരണം പരമോന്നത ശിക്ഷയ്ക്ക് അര്‍ഹനാണെന്ന വിചാരണ കോടതിയുടെ വീക്ഷണം തികച്ചും അനാവശ്യവും അന്യായവുമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തിരിക്കുന്ന ഒരു രാഷ്ട്രീയക്കാരന് തന്റെ വാക്കുകള്‍ എപ്പോഴും സ്വര്‍ണ്ണ തുലാസില്‍ തൂക്കിനോക്കാന്‍ കഴിയില്ല എന്നും അതിനാല്‍ വാക്കുകളുടെ സത്തയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കോടതികളുടെ ബാധ്യതയാണ് എന്നും രാഹുല്‍ പറഞ്ഞു.
ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രതിപക്ഷം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അനിവാര്യതയാണ് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിമര്‍ശകന്‍ എന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ഒരു ജനപ്രതിനിധി അധികാരത്തിലുള്ളവര്‍ക്ക് അലോസരം ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം നടപടികളിലെ അയോഗ്യതക്ക് എതിരേയും രാഹുല്‍ രംഗത്തെത്തി
വോട്ടര്‍മാരുടെ ഹിതം നിരസിക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഖജനാവിന് വലിയ ബാധ്യതയും നല്‍കുന്നതാണ് എന്നും രാഗുല്‍ പറഞ്ഞു. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പേരിട്ടത് എന്ന വാചകം പ്രധാനമന്ത്രി മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുമായി ബന്ധപ്പെട്ടാണ് സംസാരിച്ചതെന്നും അല്ലാതെ 'മോദി' കുടുംബപ്പേര് ഉള്ളവരോടല്ലെന്നും ഹര്‍ജിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.
ഈ വാചകം ഒഴികെ, ആരോപണവിധേയമായ എല്ലാ അപകീര്‍ത്തികരമായ അഭിപ്രായങ്ങളും പ്രധാനമന്ത്രി മോദിക്കെതിരെയാണ് എന്നും അല്ലാതെ മോദി സമുദായത്തെ ഉന്നം വെച്ചുള്ളതല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കൂടാതെ മോദി സമുദായം എന്നത് തിരിച്ചറിയാന്‍ കഴിയുന്ന കൃത്യമായ ഗ്രൂപ്പല്ല എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എല്ലാ സമുദായത്തിലും മോദിമാരുണ്ട്. മോദി എന്ന കുടുംബപ്പേര് ഉള്ള വ്യക്തികളുടെ ഒരു സംഘടനയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications