രാഹുലിന്റെ ഇമേജിന് ബൂസ്റ്റിംഗ്, മോദി തുടക്കമിട്ടത് കോണ്‍ഗ്രസ് തിരിച്ചുവരവ്, പ്രതിപക്ഷം ഒന്നിക്കും
ദില്ലി: കാര്‍ഷിക നിയമം കേന്ദ്രം പിന്‍വലിച്ചതോടെ തിരിച്ചുവരുന്നത് രാഹുല്‍ ഗാന്ധിയുടെ ശക്തമായ നേതൃത്വം. ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മോദി സര്‍ക്കാര്‍ ഏതെങ്കിലും സുപ്രധാന തീരുമാനം തിരുത്തുന്നത്. അതില്‍ ചെറുതല്ലാത്ത പങ്ക് കോണ്‍ഗ്രസിനുണ്ട്. പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയ പരിപാടികള്‍ ഇതിന് പിന്നാലെ അവര്‍ പ്ലാന്‍ ചെയ്ത് തുടങ്ങിയിരിക്കുകയാണ്.
ബിജെപിയും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിലും അഗ്രസീവായ കോണ്‍ഗ്രസിനെ അവര്‍ നേരിടേണ്ടി വരും. ഏറ്റവും ക്രെഡിറ്റ് ലഭിച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് തന്നെയാണ്. അത് സോഷ്യല്‍ മീഡിയക്ക് അപ്പുറത്തേക്ക് അദ്ദേഹം ഉപയോഗപ്പെടുത്താനും സാധ്യതയേറെയാണ്.

കോണ്‍ഗ്രസിനാണ് മോദിയുടെ പ്രഖ്യാപനത്തോടെ ഏറ്റവുമധികം നേട്ടമുണ്ടായിരിക്കുന്നത്. ലഖിംപൂര്‍ ഖേരി അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ ധീരമായ ഇടപെടല്‍ കര്‍ഷകരുടെ വിശ്വാസ്യത നേടിയെടുത്തിരുന്നു. എന്നാല്‍ മോദിയുടെ പ്രഖ്യാപനത്തോടെ പൂര്‍ണമായ നേട്ടം ബിജെപിക്ക് ലഭിക്കില്ല. കാരണ സമരം അവസാനിച്ചിട്ടില്ല. പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശം വീണ്ടും രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുമെന്നായിരുന്നു ആ പരാമര്‍ശം. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.

രാഹുലിന്റെ ഇമേജ് ബൂസ്റ്റ് ചെയ്യാന്‍ പഞ്ചാബില്‍ മോദിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ് ഉപയോഗിക്കും. രാഹുലിന്റെ 2018ലെ ഇമേജും ഇതിനൊപ്പം ഗുണം ചെയ്യും, കര്‍ഷകര്‍ക്കൊപ്പമാണെന്ന ഇമേജ് രാഹുലിനുണ്ട്. ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ കോണ്‍ഗ്രസിന് വലിയ പിന്തുണ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. മറ്റൊന്ന് ഉരുക്ക് മുഷ്ടിയുള്ള സര്‍ക്കാരാണ് ബിജെപിയുടേതെന്ന ഇമേജും ഇതോടെ തകര്‍ന്നു. സമ്മര്‍ദത്തിലൂടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധിക്കുന്ന സര്‍ക്കാരാണ് ഇതെന്ന് കര്‍ഷകര്‍ തെളിയിച്ചു. എസ്പി, തൃണമൂല്‍ അടക്കമുള്ള കക്ഷികള്‍ സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിശക്തമായി മുന്നില്‍ നിന്നത് കൊണ്ട് നേട്ടം രാഹുലിന് തന്നെയാണ്.

പഞ്ചാബില്‍ ചെറിയ പ്രശ്‌നം കോണ്‍ഗ്രസിന് നേരിടേണ്ടി വരും. അമരീന്ദര്‍ സിംഗ് കര്‍ഷകരുടെ രക്ഷകനാണ്. നിയമം പിന്‍വലിച്ചതോടെ ക്യാപ്റ്റന് ഇനി സഖ്യമാവാം. ബിജെപിക്ക് വോട്ട് ചോദിക്കാനുള്ള തടസ്സങ്ങളും മാറി. നിയമം പിന്‍വലിക്കാന്‍ കാരണമായത് തന്റെ സമ്മര്‍ദമാണെന്ന് അമരീന്ദറിന് ഇനി അവകാശപ്പെടാം. നേരത്തെ തന്നെ കര്‍ഷകരുടെ വന്‍ പിന്തുണ അമരീന്ദറിനുണ്ട്. നവജ്യോത് സിദ്ദുവിനെയാണെങ്കില്‍ കര്‍ഷകര്‍ക്ക് കണ്ട് കൂടാ. ഈയൊരു പ്രശ്‌നത്തെ രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ച് മറികടക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പോംവഴി. കര്‍ഷകരുടെ പിന്തുണയോടെ വീണ്ടും അധികാരം പിടിക്കണമെങ്കില്‍ വിഭാഗീയതയും അവസാനിപ്പിക്കേണ്ടി വരും. ചരണ്‍ജിത്ത് സിംഗ് ചന്നിയെ വിശ്വസിച്ച് പിന്തുണയ്ക്കാന്‍ സിദ്ദു തയ്യാറാവേണ്ടി വരും.

ലഖിംപൂര്‍ ഖേരി അടക്കം കത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനം കര്‍ഷകരുണ്ടാക്കും. കോണ്‍ഗ്രസ് ഇവിടെയും നേട്ടം ഉറപ്പിക്കുന്നുണ്ട്. പശ്ചിമ യുപിയില്‍ പ്രിയങ്ക ഗാന്ധി നല്ല സ്വാധീന ശക്തിയാണ്. നിയമം പിന്‍വലിച്ചതോടെ കോണ്‍ഗ്രസില്‍ വിശ്വസിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. അഖിലേഷോ ജയന്ത് ചൗധരിയോ പ്രത്യക്ഷത്തില്‍ ഇവര്‍ക്കൊപ്പം സമരത്തില്‍ ചേര്‍ന്നിട്ടില്ല. ജയിലിലും പോയിട്ടില്ല. ബിജെപി നിയമം പിന്‍വലിച്ചതിലൂടെ എസ്പിക്കും ആര്‍എല്‍ഡിക്കും കാര്യങ്ങള്‍ കഠിനമാണ്. പക്ഷേ കര്‍ഷകര്‍ ഇവിടെ ഇവരെ വിശ്വസിക്കുന്നുണ്ട്. കാരണം ജാട്ടുകളില്‍ നല്ലൊരു ശതമാനം കര്‍ഷകരാണ്. ജയന്ത് ഈ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.

തൃണമൂല്‍ കോണ്‍ഗ്രസിനും കാര്‍ഷിക നിയമം പിന്‍വലിച്ചത് ഉണര്‍വ് പകരും. ത്രിപുരയിലെ സംഘര്‍ഷങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനും, കാര്‍ഷിക നിയമം പാര്‍ലമെന്റില്‍ തന്നെ പിന്‍വലിക്കാനുമുള്ള സമ്മര്‍ദം ശക്തമാക്കാനാണ് തൃണമൂലിനും സാധിക്കും. ഇങ്ങനെ പ്രതിപക്ഷത്തെ പ്രബല ശക്തികളെ മുഴുവന്‍ ഒന്നിപ്പിക്കാനുള്ള വഴിയാണ് മോദി തുറന്നിട്ടിരിക്കുന്നത്. മോദിയെ സമ്മര്‍ദത്തിലാക്കി കാര്യങ്ങള്‍ നേടാനാവുമെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുകയാണ്. മോദിക്ക് കരുത്തനെന്നുള്ള ഇമേജും ഇതോടെ നഷ്ടമാകും. 2024ലെ വിശാല സഖ്യത്തിന് ഇതോടെ കൂടുതല്‍ ശക്തി കൈവരിക്കാനാവും. അടുത്തിടെയുണ്ടായ ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് എല്ലാ പാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

മോദി സര്‍ക്കാരിന് കര്‍ഷകരുടെ വിശ്വാസ്യത ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല. നിയമം പാര്‍ലമെന്റില്‍ പിന്‍വലിക്കാന്‍ ഇനിയും കടമ്പകള്‍ ധാരാളമുണ്ട്. ശൈത്യ കാല സമ്മേളനത്തില്‍ ഈ അജണ്ട ഉള്‍പ്പെടുത്തിയിട്ടുമില്ല. മറ്റൊന്ന് കാര്‍ഷിക സമരം നടത്തിയവര്‍ക്കെതിരെ നിരവധി കേസുകള്‍ പല സംസ്ഥാനങ്ങളിലായിട്ടുണ്ട്. ഇതെല്ലാം പിന്‍വലിക്കുമോ എന്ന് ബിജെപി വ്യക്തമാക്കണം. ഇനി സമരം നടക്കാന്‍ പോകുന്നത് ഈ രണ്ട് കാര്യത്തിലാണ്. ദില്ലിയില്‍ അടക്കം നിരവധി കേസുകളുണ്ട്. ബിജെപി പിന്നോക്കം പോകാനുള്ള സാധ്യത കുറവാണ്. ദില്ലി പോലീസ് നല്‍കുന്ന സൂചന അന്വേഷണം മുന്നോട്ട് പോകുമെന്നാണ്. യുഎപിഎ കേസ് വരെ ഇക്കൂട്ടത്തിലുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടി വരും.

ദില്ലിയില്‍ മാത്രം 39 കേസുകളാണ് കര്‍ഷകര്‍ക്കെതിരെയുള്ളത്. ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചതാണിത്. ഹരിയാനയില്‍ 136 കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. പതിനായിരത്തോളം കര്‍ഷകരെ വരെ പ്രതി ചേര്‍ത്തിട്ടുണ്ട്. സോനിപത്ത്, അംബല, കുരുക്ഷേത്ര ജില്ലകളിലെല്ലാം കേസുകളുണ്ട്. ഇതൊന്നും പിന്‍വലിക്കാതെ ഒരിടത്തും ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക അസാധ്യമാണ്. എന്നാല്‍ രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ് നിയമം പിന്‍വലിച്ചതെന്നാണ് ബിജെപി നല്‍കുന്ന സന്ദേശം. ഖലിസ്താന്‍-പാകിസ്താന്‍ ഗ്രൂപ്പുകള്‍ ഈ സമരത്തെ മുതലെടുക്കുന്നുവെന്ന് ബിജെപി പറയുന്നു. അതുകൊണ്ടാണ് മോദി എല്ലാം മറന്ന് നിയമം പിന്‍വലിച്ചതെന്ന് ബിജെപി പറയുന്നു.

ഇന്ത്യയിലെ സാമുദായിക ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെത്തിയ നീക്കത്തെയാണ് മോദി ഇല്ലാതാക്കിയതെന്ന് ബിജെപി പറയുന്നു. സിഖ് വിഭാഗത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും മോദി പറഞ്ഞിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തീവ്രവാദ ശക്തികള്‍ എന്ന വാദം നേരത്തെ പ്രയോഗിച്ച് പൊളിഞ്ഞതാണ്. മുഖ്യമന്ത്രിമാരുടെ മണ്ഡലം അടക്കം വീണ സാഹചര്യത്തില്‍ വൈകാതെ തന്നെ പല സംസ്ഥാനങ്ങളും കൈവിടുമെന്ന ആശങ്കയിലാണ് ബിജെപി. എന്നാല്‍ കാര്‍ഷിക നിയമം പാസാക്കി 14 മാസത്തിനുള്ളില്‍ വലിയ തോല്‍വികളൊന്നും ബിജെപിക്കുണ്ടായിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അസമില്‍ വിജയിച്ചു. പുതുച്ചേരിയില്‍ ഭരണത്തിന്റെ ഭാഗമായി. ബംഗാളില്‍ നല്ല രീതിയില്‍ പ്രകടനം നടത്തി. ഗുജറാത്തിലും യുപിയിലും തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, എന്നിവിടങ്ങളിലുമെല്ലാം നേട്ടമുണ്ടായി. അതുകൊണ്ട് ആരെയും പേടിച്ചല്ല നിയമം പിന്‍വലിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications