പഞ്ചാബ് തീര്‍ന്നില്ല, ഉത്തരാഖണ്ഡും മഹാരാഷ്ട്രയും അടുത്തത്, ട്രബിള്‍ഷൂട്ടറായി രാഹുല്‍
ദില്ലി: കോണ്‍ഗ്രസ് പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഒരു കണക്കിന് പറഞ്ഞ് തീര്‍ത്ത് വരികയായിരുന്നു. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡും മഹാരാഷ്ട്രയുമാണ് പുതിയ തലവേദന. പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാന്‍ ബാക്കിയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ തലയ്ക്ക് മുകളിലേക്ക് എംഎല്‍എമാര്‍ വളര്‍ന്നിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ തമ്മിലടി അതിശക്തവുമാണ്. രാഹുല്‍ ഗാന്ധി ട്രബിള്‍ ഷൂട്ടറായി ഇതിനെ നേരിടുമെന്നാണ് സൂചന.
തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ
പഞ്ചാബില്‍ തീര്‍ന്നില്ല
പഞ്ചാബില്‍ ഉപമുഖ്യമന്ത്രി പദം നവജ്യോതി സിദ്ദുവിന് നല്‍കാനാണ് ഫോര്‍മുല. എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. അമരീന്ദര്‍ സിംഗ് എതിരാളികളായ ബാദല്‍ കുടുംബത്തിനോട് സോഫ്റ്റ് കോര്‍ണര്‍ വെച്ച് പുലര്‍ത്തുന്നു എന്നാണ് ഭൂരിഭാഗം എംഎല്‍എമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഒന്ന് വിളിച്ചാല്‍ പോലും അമരീന്ദറിനെ കിട്ടില്ലെന്നും, ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും മറ്റൊരു പ്രശ്‌നമായി കാണുന്നത്. ഈ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് ബാദല്‍ കുടുംബത്തിന് വേണ്ടിയാണ്.
അമരീന്ദറിന് എളുപ്പമല്ല
അമരീന്ദറിന് പിടിച്ചുനില്‍ക്കുക എളുപ്പമല്ല. സംസ്ഥാന അധ്യക്ഷന്‍ വരെ അദ്ദേഹത്തിന്റെ ടീം ബാദലിന്റെ ചാരന്മാരാണെന്ന് തുറന്നടിച്ചിട്ടുണ്ട്. സിദ്ദു പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി പദം അദ്ദേഹത്തിന് നല്‍കാന്‍ രാഹുല്‍ ഒരുങ്ങുന്നത്. അതേസമയം ബാദല്‍ കുടുംബത്തിന്റെ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ അതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അസ്തമനം കാണേണ്ടി വരുമെന്നാണ് ഹൈക്കമാന്‍ഡിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. അമരീന്ദര്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാവുമെന്ന് ഉറപ്പാണ്.
ഉത്തരാഖണ്ഡില്‍ തുടങ്ങി
പഞ്ചാബ് നേരെയാക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച ഹരീഷ് റാവത്തിനാണ് പുതിയ വെല്ലുവിളി. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ തമ്മിലടി കനത്തിരിക്കുകയാണ്. റാവത്തിനെതിരെയാണ് നീക്കങ്ങള്‍. എന്നാല്‍ ഗാര്‍വാള്‍, കുമയൂണ്‍ മേഖലയിലെ ജനങ്ങളില്‍ വമ്പിച്ച സ്വീകാര്യതയുള്ള ഏക കോണ്‍ഗ്രസ് നേതാവും ഹരീഷ് റാവത്താണ്. പക്ഷേ ഇവിടെ തമ്മിലടി കാരണം കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് തോന്നുന്നില്ല. ഭരണവിരുദ്ധ ശക്തമായ ഇടത്താണ് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നത്.
കുമയൂണിലെ രാജാവ്
കുമയൂണില്‍ നിന്നുള്ള ജനപ്രിയ നേതാവാണ് റാവത്ത്. അതുകൊണ്ട് ആ മേഖലയില്‍ സ്വീകാര്യനാണ് ഹരീഷ് റാവത്ത്. ഗാര്‍വാളില്‍ താക്കൂര്‍ വിഭാഗം ധാരാളമുണ്ട്. റാവത്ത് ആ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. അതുകൊണ്ട് അവിടെയും അദ്ദേഹം തന്നെ കരുത്തന്‍. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇന്ദിരാ ഹൃദയേഷ്, സംസ്ഥാന അധ്യക്ഷന്‍ പ്രിതം സിംഗ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് എന്നിവര്‍ റാവത്തിനെ വെട്ടാനുള്ള നീക്കത്തിലാണ്. ഇവരുടെ പിന്തുണയില്ലാതെ റാവത്തിന് ഭരണം പിടിക്കാനുമാകില്ല. ഇവരെല്ലാം മുഖ്യമന്ത്രി പദത്തില്‍ നോട്ടമുള്ളവരാണ്.
സൂപ്പര്‍ മുഖ്യമന്ത്രിമാര്‍
മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ പ്രശ്‌നം മുഖ്യമന്ത്രിയേക്കാള്‍ മുന്നേ തീരുമാനങ്ങളെല്ലാം മന്ത്രിമാര്‍ പറയുന്നതാണ്. ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ അന്തിമമായി കാണാന്‍ കോണ്‍ഗ്രസോ എന്‍സിപിയോ ശ്രമിക്കുന്നില്ല. പല വിഷയങ്ങളും മന്ത്രിമാര്‍ തന്നെ പരസ്യമായി പ്രഖ്യാപിക്കുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ യാതൊരു ഏകോപനവും നടക്കുന്നില്ല. കോണ്‍ഗ്രസ് നിശബ്ദമായി നില്‍ക്കുന്നത് സഖ്യത്തെ കൂടുതല്‍ ബാധിക്കുന്നുമുണ്ട്. മുഖ്യമന്ത്രിമാരേക്കാള്‍ കൂടുതല്‍ സൂപ്പര്‍ മുഖ്യമന്ത്രിമാരാണ് മഹാവികാസ് അഗാഡി സര്‍ക്കാരില്‍ ഉള്ളതെന്നാണ് വിമര്‍ശനം.
രാഹുല്‍ ട്രബില്‍ ഷൂട്ടറാവും
പഞ്ചാബില്‍ രാഹുലാണ് ഇറങ്ങി കളിച്ചത്. പതിമൂന്നിലധികം എംഎല്‍എമാരെ അദ്ദേഹം നേരിട്ട് കണ്ടു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത് അങ്ങനെയാണ്. പ്രിയങ്ക ഗാന്ധി യുപി തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കടന്നതോടെ രാഹുല്‍ ആ പദവി ഏറ്റെടുക്കുകയാണ്. മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അദ്ദേഹം തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനിറങ്ങും. ഭൂപേഷ് ബാഗലിനെ ഉത്തരാഖണ്ഡിലെ തര്‍ക്കത്തില്‍ ഇടപെടാനായി രാഹുല്‍ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
Recommended Video
വിമതര്‍ക്ക് ഒറ്റ ഓപ്ഷന്‍
സമ്മര്‍ദത്തില്‍ വീഴില്ലെന്ന് രാഹുലും സോണിയാ ഗാന്ധിയും വിമതരെ അറിയിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റിന് ഇത്തരമൊരു നിര്‍ദേശം കിട്ടിയത് കൊണ്ടാണ് ഗുജറാത്തിന്റെ ചുമതലകളിലേക്ക് അദ്ദേഹം മാറാന്‍ ഒരുങ്ങുന്നത്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് തന്നെ നയിക്കുമെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. രണ്ട് ഉപമുഖ്യമന്ത്രിമാരെ ജയിച്ചാല്‍ വെക്കാമെന്ന ഫോര്‍മുല രാഹുല്‍ മുന്നോട്ട് വെച്ചേക്കും. ഒരുപക്ഷേ ടേം തരത്തില്‍ മുഖ്യമന്ത്രി പദം പങ്കുവെക്കാനും ധാരണയുണ്ടാവും. ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കാത്തവര്‍ക്ക് പുറത്തുപോകാം എന്ന ഒറ്റ ഓപ്ഷനാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. സിദ്ദു വഴങ്ങുന്നതും അതുകൊണ്ടാണ്.
കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ