രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം; ബിജെപിയുടെ മുദ്രാവാക്യം പരിഷ്‌കരിച്ചു, സദസ്സില്‍ കൂട്ടച്ചിരി
ഭോപ്പാല്‍: ബിജെപിയുടെ പ്രമുഖ നേതാക്കളെ നേരിടാന്‍ പോന്ന വാക് വൈഭവം തനിക്കുണ്ടെന്ന് തെളിയിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാസങ്ങള്‍ക്ക് മുമ്പുവരെ രാഹുല്‍ ഗാന്ധിയെ നിസ്സാരക്കാരനായി കണ്ടിരുന്നവര്‍ പോലും അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സാധിക്കാതെ കുഴങ്ങുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞിദവസം രാഹുല്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തി. മോദി സര്‍ക്കാരിന്റെ പദ്ധതികളെയും അവരുടെ നിലപാടിനെയും പരിഹസിച്ചാണ് രാഹുല്‍ സദസ്സിനെ കുലുക്കി ചിരിപ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....
രാഹുല്‍ ഒറ്റക്കെത്തി, മറുഭാഗത്ത്
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രത്തില്‍ നിന്നെത്തിയ പ്രധാന നേതാവ് രാഹുല്‍ ഗാന്ധി മാത്രമായിരുന്നു. ഭോപ്പാല്‍ വിമാനത്താവളത്തില്‍ നിന്ന് തുറന്ന വാഹനത്തില്‍ തുടങ്ങിയ പ്രചാരണം നഗരത്തെ ഇളക്കിമറിച്ചാണ് അവസാനിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ തുടങ്ങിയ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും അമിത് ഷായും ഒരുമിച്ചാണെത്തിയത്.
പെണ്‍കുട്ടികളെ രക്ഷിക്കണം
രാഹുല്‍ ഉയര്‍ത്തുന്ന ഭീഷണി ബിജെപി ഗൗരവത്തിലെടുക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഷിയോപൂരിലാണ് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പരിപാടിയല്‍ പ്രസംഗിച്ചത്. ബിജെപി മന്ത്രിമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന്റെ കാരണവും അദ്ദേഹം വിശദമാക്കി.
മുദ്രാവാക്യം മാറ്റണം
പെണ്‍കുട്ടികളെ സംരക്ഷിക്കൂ, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കൂ എന്നതാണ് ബിജെപിയുടെ പ്രധാന മുദ്രാവാക്യം. എന്നാല്‍ ഈ മുദ്രാവാക്യത്തില്‍ നേരിയ മാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. ബിജെപി മന്ത്രിമാരില്‍ നിന്നും എംഎല്‍എമാരില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നാക്കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചത്. ഇതോടെ സദസ്സില്‍ കൂട്ടച്ചിരിയായി.
ആരോപണങ്ങള്‍ നേരിടുന്നവര്‍
കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പെണ്‍കുട്ടികള്‍ ബിജെപി മന്ത്രിമാരുള്ള സ്ഥലത്ത് സുരക്ഷിതരല്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ ബലാല്‍സംഗ കേസും രാഹുല്‍ സൂചിപ്പിച്ചു.
മോദിക്ക് മൗനം
ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എയാണ് കുല്‍ദീപ്. ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം ഇദ്ദേഹം നേരിടുന്നുണ്ട്. ഈ കേസില്‍ ഇതുവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥോ, പ്രധാനമന്ത്രി മോദിയോ പ്രതികരിച്ചിട്ടില്ല. അക്ബറിന്റെ കാര്യത്തിലും മോദി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അക്ബര്‍ രാജിവച്ചില്ല
അക്ബറിനെതിരെ 14 വനിതാ മാധ്യമപ്രവര്‍ത്തകരാണ് രംഗത്തുവന്നിട്ടുള്ളത്. അദ്ദേഹം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ച അക്ബര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
ബിജെപിയിലും ആര്‍എസ്എസിലും ഭിന്നത
എംജെ അക്ബറിന്റെ കാര്യത്തില്‍ ബിജെപിയിലും ആര്‍എസ്എസിലും ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുവെന്നാണ് വിവരം. ആരോപണം കാര്യമാക്കേണ്ടതില്ല എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, അക്ബര്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ല എന്ന നിലപാടിലാണ് മറു വിഭാഗം. സര്‍ക്കാരും ബിജെപിയിലെ ഒരു വിഭാഗവും അക്ബറിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് അക്ബര്‍ മന്ത്രി പദവി രാജിവെക്കാതിരുന്നത്.
അപകീര്‍ത്തി കേസ് നേരിടുമെന്ന് ഇരകള്‍
എന്നാല്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാതൃകയാകേണ്ട വ്യക്തികള്‍ക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. നിലവില്‍ മന്ത്രി പദവി അക്ബര്‍ രാജിവച്ചിട്ടില്ല. മാത്രമല്ല, ആരോപണം ഉന്നയിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അദ്ദേഹം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. കേസ് നേരിടുമെന്നാണ് മാധ്യമപ്രവര്‍ത്തക പറയുന്നത്.
15 മുമ്പുള്ള കാര്യം ഇപ്പോഴാണോ പറയുന്നത്
15 വര്‍ഷം മുമ്പുള്ള ഒരു സംഭവം ഇത്രകാലം പറയാതെ മൂടിവച്ചതില്‍ സംശയമുണ്ടെന്നാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. മന്ത്രി പദവയില്‍ ഇരിക്കുമ്പോഴുള്ള സംഭവമല്ല മാധ്യമപ്രവര്‍ത്തക ആരോപിക്കുന്നത്. എഡിറ്ററായിരുന്ന വേളയില്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം. അതുകൊണ്ട് മന്ത്രിപദവിയില്‍ തുടരുന്നതില്‍ കുഴപ്പമില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.
അദ്വാനിയും കേസും
ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ മന്ത്രി രാജിവയ്ക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഷെയര്‍ ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍മികത വേണമെന്നാണ് ആര്‍എസ്എസിന്റെ മിക്ക നേതാക്കളും നിലപാടെടുത്തത്. ഹവാല കേസില്‍ ആരോപണം നേരിട്ട കാരണത്താലാണ് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് ലോക്‌സഭാ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചത് എന്ന കാര്യവും ഈ വാദക്കാര്‍ ഓര്‍മിപ്പിക്കുന്നു. ചെറിയ ആരോപണം പോലും നേതാക്കള്‍ നേരിടാന്‍ പാടില്ലെന്നാണ് അക്ബറിനെതിരെ നിലപാടെടുത്ത ആര്‍എസ്എസ് നേതാക്കളുടെ അഭിപ്രായം.
ഗോവയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുപണി; ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്!! രണ്ട് എംഎല്‍എക്ക് ഒരു മന്ത്രി