'ചിക്കൻ, പച്ച മുളക്, മഞ്ഞപ്പൊടി'..തെലങ്കാനയിൽ രാഹുലിന്റെ ബാംബൂ ചിക്കൻ, വൈറൽ വീഡിയോ
ഹൈദരാബാദ്: 'വെങ്കായം, കല്ലുപ്പ്, തൈര്..' തമിഴ്നാട്ടിയിൽ യുട്യൂബ് ചാനലായ വില്ലേജ് ഫുഡ് വ്ളോഗർമാർക്കൊപ്പം രാഹുൽ ഗാന്ധി ഭക്ഷണം പാകം ചെയ്ത് കഴിച്ച വീഡിയോ ആരും മറന്ന് കാണില്ല. ചേരുവകൾ ഓരോന്നും വിളിച്ച് പറഞ്ഞ് സംഘത്തിനൊപ്പം കൂൺ ബിരിയാണി ഉണ്ടാക്കിയ രാഹുൽ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് അവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോയും അന്ന് വൈറലായിരുന്നു.
ഇപ്പോഴിതാ അത്തരത്തിലുള്ള രാഹുലിന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. സ്ഥലം തെലങ്കാനയാണ്, ഉണ്ടാക്കിയ വിഭവം ബാംബു ചിക്കനും, ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുലിന്റെ 'പാചകം'.

രാഹുൽ ഗാന്ധിയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. തെലങ്കാനയിലെ ആദിവാസി വിഭാഗമായ ഭദ്രച്ചലത്തിന്റെ പരമ്പരാഗത ഭക്ഷണമാണ് ബാംബൂ ചിക്കൻ. ഈ വിഭാഗത്തിലെ സ്ത്രീകൾ ഭാരത് ജോഡോ യാത്രയ്ക്കിടെ ചിക്കൻ തയ്യാറാക്കുമ്പോഴാണ് രാഹുൽ ഗാന്ധിയും അവർക്കൊപ്പം ചേർന്നത്. സജീവമായി് തന്നെ രാഹുൽ ഗാന്ധി അവർക്കൊപ്പം ഭക്ഷണമുണ്ടാക്കാനായി കൂടുകയായിരുന്നു.

ചിക്കനൊപ്പം ചേരുവകളായ പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയുമെല്ലാം രാഹുൽ ചേർക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് മുളയിൽ ഈ ചിക്കനുകൾ നിറച്ച് പാകം ചെയ്യാനായി എടുത്ത് കൊണ്ടുപോകുന്നതും വീഡിയോയിൽ ഉണ്ട്. ഭക്ഷണം തയ്യാറായ ശേഷം തനിക്കൊപ്പമുള്ള നേതാക്കൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ഭക്ഷണം രാഹുൽ ആസ്വദിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ ഉണ്ട്.

ഭക്ഷണം കഴിച്ച ശേഷം നേതാക്കളുമായി രാഹുൽ കുശലം പങ്കിടുകയും ചെയ്തു. കേരളത്തിലും കർണാടകത്തിലും തമിഴ്നാട്ടിലുമൊക്കെ തനിക്കൊപ്പം നടന്ന നേതാക്കളൊക്കെ യാത്രയ്ക്കിടയിൽ വീണിരുന്നുവെന്നും എന്നാൽ തെലങ്കാനയിൽ ഒരൊറ്റ നേതാവ് പോലും വീണുപോവുകയോ ക്ഷീണിക്കുകയോ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി ഒപ്പമുള്ളവരോടായി പറയുന്നുണ്ട്. അതേസമയം ഭാരത് ജോഡോ യാത്ര പ്രവർത്തകരുടെ ഊർജ്ജം വർധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചത്.

തെലങ്കാനയിൽ 18 നും 30 നും ഇടയിലുള്ള നേതാക്കളാണ് കൂടുതലായും പാർട്ടിയോട് ചേർന്ന് നിൽക്കുന്നതെന്നും മുൻപ് അങ്ങനെയൊരു സാഹചര്യം തെലങ്കാനയിൽ ഉണ്ടായിരുന്നില്ലെന്നും നേതാക്കൾ പറയുന്നുണ്ട്. യുവാക്കളുടെ പിന്തുണ വലിയ പോസിറ്റീവ് പ്രതികരണമാണ് ഉണ്ടാക്കുന്നതെന്നും നേതാക്കൾ വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിലവിൽ മഹാരാഷ്ട്രയിൽ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് 5 ജില്ലകളിലായി 382 കിലോ മീറ്റർ ആണ് യാത്ര പിന്നിടുക. ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമായിരുന്നു യാത്രയ്ക്ക് ലഭിച്ചത്. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്ര സ്വീകാര്യത ലഭിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യവും അതിശൈത്യവുമെല്ലാം തിരിച്ചടിയാകുമോയെന്നാണ് കോൺഗ്രസ് ആശങ്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വരും ദിവസമുള്ള യാത്രകളിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. മാത്രമല്ല ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം അടുത്ത വർഷം ആരംഭിക്കാനുള്ള ആലോചനകളും കോൺഗ്രസിൽ നടക്കുന്നുണ്ട്.












Click it and Unblock the Notifications