അമിത് ഷായെ പരിഹസിച്ച് രാഹുൽ ഗാന്ധി! അവിടെ നടക്കുന്നത് എന്താണ് എന്നതൊക്കെ എല്ലാവർക്കുമറിയാം!
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിര്‍ത്തി സംരക്ഷണവുമായി ബന്ധപ്പെട്ട് അവകാശവാദവുമായി രംഗത്ത് വന്നിരുന്നു.
Recommended Video
അമിത് ഷാ സംഘടിപ്പിച്ച വെര്‍ച്യല്‍ റാലിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിനെ ഷാ പുകഴ്ത്തിയത്. പിന്നാലെ അമിത് ഷായെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശദാംശങ്ങള്‍ ഇങ്ങനെ..
അമിത് ഷായുടെ വെര്‍ച്യല്‍ റാലി
14 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് ബിജെപി അവകാശപ്പെടുന്ന അമിത് ഷായുടെ വെര്‍ച്യല്‍ റാലിയില്‍ ആണ് ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യയുടെ പ്രതിരോധ നയം അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു.
അമിത് ഷായെ പരിഹസിച്ച് രാഹുൽ
അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ ശേഷിയുളള ഏതെങ്കിലും ഒരു രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണ് എന്നാണ് അമിത് ഷാ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ ലിങ്ക് പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി അമിത് ഷായെ പരിഹസിച്ചിരിക്കുന്നത്.
എല്ലാവർക്കും അറിയാം
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മനസ്സമാധാനത്തിന് വേണ്ടി ഇങ്ങനെ പറയുന്നത് ഒരു നല്ല വഴിയാണ്''. ബീഹാര്‍ ജന്‍സംവാദ് റാലി എന്ന് പേരിട്ട വെര്‍ച്യല്‍ റാലിയില്‍ അമിത് ഷാ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു.
തീവ്രവാദികൾ വന്നിരുന്ന കാലം
തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് വരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയ്ക്ക് എന്ന് അമിത് ഷാ പറഞ്ഞു. അന്ന് ഇന്ത്യന്‍ സൈനികരുടെ തല കൊയ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ബാധിക്കാത്ത മട്ടിലിരുന്നു. ഉറിയും പുല്‍വാമയും നമ്മുടെ കാലത്ത് നടന്നു. മോദിയും ബിജെപി സര്‍ക്കാരുമാണ് മിന്നലാക്രമണവും വ്യോമാക്രമണവും നടത്തിയത് എന്നും അമിത് ഷാ പറഞ്ഞു.
ഉന്നതതല ചര്‍ച്ചകള്‍
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടി ഉന്നതതല ചര്‍ച്ചകള്‍ നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. ഒരു മാസത്തോളമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ഏപ്രിലില്‍ ഉണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കണം എന്നാണ് ഇന്ത്യ പ്രധാനമായും ചര്‍ച്ചയില്‍ ചൈനയോട് ആവശ്യപ്പെട്ടത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തണം
അതേസമയം അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തി വെയ്ക്കണം എന്നാണ് ചൈനയുടെ ആവശ്യം. മാനസസരോവര്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതിന് വേണ്ടി ഇന്ത്യ ലഡാക്കില്‍ റോഡ് നിര്‍മ്മിക്കുന്നതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഇത് സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുളളതല്ല എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്.
രാജ്യത്തോട് പറയണം
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നേരത്തെയും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ഈ പ്രതിസന്ധി കാലത്തില്‍ കൂടുതല്‍ അനിശ്ചിതത്വവും അഭ്യൂഹങ്ങളും സൃഷ്ടിക്കുകയാണെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്. മാത്രമല്ല എന്താണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ കൃത്യമായി രാജ്യത്തോട് പറയണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയുണ്ടായി.