ഭാഷാ വൈവിധ്യം രാജ്യത്തിന്റെ ദൗർബല്യമല്ല; 23 പതാകകളുള്ള ട്വീറ്റുമായി രാഹുല്‍ ഗാന്ധി
ദില്ലി: ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയായി തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വെച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ ഭാഷാ വൈവിധ്യം ബലഹീനതയല്ലെന്ന് 23 ഇന്ത്യന്‍ ഭാഷകള്‍ അണിനിരത്തി രാഹുല്‍ പറഞ്ഞു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.
അതേസമയം തങ്ങള്‍ എല്ലാവരും വളരാന്‍ ആഗ്രഹിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും അതോടൊപ്പം തന്നെ മറ്റു പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കണണെന്നും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ഭാഷയുടെ പേരില്‍ ഒരു തരത്തിലുള്ള തര്‍ക്കവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി വളരുന്നത് തുടരുകയാണ്, നാമെല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ്, എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തി എന്തെങ്കിലും ചെയ്യുന്നതിലൂടെ വോട്ട് നേടാനായി ഈ വിഷയം ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷാ ദിനത്തിലാണ് 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയം മുന്നോട്ട് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച്, ഹിന്ദിയും ഇംഗ്ലീഷും കേന്ദ്ര സര്‍ക്കാരിനും പാര്‍ലമെന്റിനുമുള്ള ഔദ്യോഗിക ഭാഷകളാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം രാജ്യത്ത് മൊത്തം 22 ഭാഷകള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.












Click it and Unblock the Notifications