'മേക്ക് ഇൻ ഇന്ത്യ നല്ല ആശയം, പക്ഷേ പ്രധാനമന്ത്രി മോദി അതിൽ പരാജയപ്പെട്ടു'; രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രശംസിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ആശയപരമായി ഇതൊരു നല്ല കാര്യമാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി പക്ഷേ അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു രാഹുൽ.
പ്രധാനമന്ത്രി 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി നിർദ്ദേശിച്ചു, അതൊരു നല്ല ആശയമാണെന്നാണ് ഞാൻ കരുതുന്നത്... എങ്കിലും ഫലം നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്, 2014ൽ ജിഡിപിയുടെ 15.3 ശതമാനം ആയിരുന്ന ഉൽപ്പാദനം ഇന്ന് ജിഡിപിയുടെ 12.6 ശതമാനം ആയി കുറഞ്ഞു. 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉൽപ്പാദന വിഹിതമാണ് ഇത്' രാഹുൽ ചൂണ്ടിക്കാട്ടി.

'ഞാൻ പ്രധാനമന്ത്രിയെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല, അദ്ദേഹം ശ്രമിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. പ്രധാനമന്ത്രി അതിനായി ശ്രമിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടുവെന്ന് എനിക്ക് പറയാൻ കഴിയും'; റായ്ബറേലി എംപി പറഞ്ഞു. ഉൽപ്പാദനം നടത്തുന്നതിൽ ഒരു രാജ്യം എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും എല്ലാം ചൈനയ്ക്ക് കൈമാറിയെന്നും അദ്ദേഹം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
ചൈനീസ് ശക്തികൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും അതിനാലാണ് 'മേക്ക് ഇൻ ഇന്ത്യ' പരാജയപ്പെടുകയും നമ്മുടെ രാജ്യം ഉൽപ്പാദനത്തിന് വിസമ്മതിക്കുകയും ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഉൽപ്പാദനം സംഘടിപ്പിക്കാൻ കഴിവുള്ള മികച്ച കമ്പനികൾ നമുക്കുണ്ട്... അടിസ്ഥാനപരമായി നമ്മൾ ചെയ്‌തത് സംഘാടനം ചൈനക്കാർക്ക് കൈമാറി എന്നതാണ്; അദ്ദേഹം പറഞ്ഞു.
എന്നാൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു ശക്തമായി എതിർത്തു. കൂടാതെ ഉൽപ്പാദന പരാജയത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തോട് നിരവധി ബിജെപി എംപിമാരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കൂടാതെ ഡൊണാൾഡ് ട്രംപിന്റെ അധികാരം ഏറ്റെടുക്കൽ ചടങ്ങുമായി ബന്ധപ്പെട്ടും കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
സാമ്പത്തിക നയങ്ങൾ ഗൗരവമായി എടുത്തിരുന്നെങ്കിൽ ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ യുഎസിലേക്ക് അയക്കേണ്ടി വരുമായിരുന്നില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഇത് ഭരണകക്ഷി എംഎൽഎമാരുടെ പ്രതിഷേധത്തിന് കാരണമായി.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഇത്തരം ഗുരുതരമായ അടിസ്ഥാനരഹിതമായ പ്രസ്‌താവനകൾ നടത്തരുതെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജുജു ഇതിനോട് പ്രതികരിച്ചത്. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട കാര്യമാണ്, നമ്മുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ ക്ഷണത്തെക്കുറിച്ച് അദ്ദേഹം സ്ഥിരീകരിക്കാത്ത പ്രസ്‌താവനകൾ നടത്തരുതെന്നും റിജുജു ആവശ്യപ്പെട്ടു.












Click it and Unblock the Notifications