മധ്യപ്രദേശില്‍ പ്രചാരണവുമായി രാഹുല്‍ ഗാന്ധി... രാമഭക്തനായി ചിത്രകൂട ക്ഷേത്ര സന്ദര്‍ശനം!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി. നേരത്തെയുള്ള പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ട കുറച്ചുകൂടി തീവ്രവമായി പ്രഖ്യാപിക്കുന്നതാണ് ഇത്തവണ രാഹുലിന്റെ നയം. ബിജെപിയുടെ ഹിന്ദുവിരുദ്ധതയ്‌ക്കെതിരെയും മോദി സര്‍ക്കാരിനെ റാഫേല്‍ അഴിമതിയിലും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് രാഹുല്‍. പക്ഷേ അതൊന്നുമല്ല രാഹുലിന്റെ മാറ്റമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും മധ്യപ്രദേശില്‍ വലിയ ചലനമുണ്ടാക്കുന്നുണ്ട്.
ഹിന്ദുത്വ സമീപനം വലിയ രീതിയില്‍ പാര്‍ട്ടിയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസില്‍ നിന്നുള്ള പിന്തുണയും പരോക്ഷമായി കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത്തവണ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നാണ് നിലവിലുള്ള സൂചന. മോദിക്കും ശിവരാജ് സിംഗ് ചൗനും മുകളില്‍ രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി പ്രചാരണ വിഷയങ്ങള്‍ ഇത്തവണ മാറ്റിപ്പിടിക്കാനും സാധ്യതയുണ്ട്.
ചിത്രകൂട സന്ദര്‍ശനം
രണ്ട് ദിവസത്തെ പ്രചാരണത്തിനായിട്ടാണ് രാഹുല്‍ മധ്യപ്രദേശിലെത്തിയത്. എന്നാല്‍ ആദ്യം അദ്ദേഹം പോയത് ചിത്രകൂടിലെ സത്‌ന ജില്ലയിലുള്ള കംതനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനാണ്. രാജ്യത്ത് അറിയപ്പെടുന്ന സുപ്രധാന രാമക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഹിന്ദുവിശ്വാസികള്‍ ഒഴുകിയെത്തുന്ന സ്ഥലം കൂടിയാണ് ഇത്. ഇവിടെ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി അര മണിക്കൂറോളം രാഹുല്‍ ചെലവഴിക്കുകയും ചെയ്തു. കംതനാഥ് ക്ഷേത്രം കമദ്ഗിരി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്‍ വനവാസത്തിനിടെ താമസിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.
പൊതുയോഗത്തില്‍ പങ്കെടുത്തു
രാഹുലിനെ കാണാന്‍ വന്‍ജനാവലിയാണ് ഇവിടെയുണ്ടായത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ഇവരുമായി കൂടിക്കാഴ്ച്ച നടത്തുകയും തുടര്‍ന്ന് പൊതുയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കമല്‍നാഥ്, ജോതിരാദിത്യ സിന്ധ്യ, അജയ് സിംഗ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അടുത്ത ദിവസം വലിയൊരു റോഡ് ഷോയ്ക്ക് രാഹുല്‍ പദ്ധതിയിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് രാഹുല്‍ മധ്യപ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ ഭോപ്പാലില്‍ ക്ഷേത്ര സന്ദര്‍ശനവും 11 പൂജാരിമാരില്‍ നിന്ന് അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്.
റെവയില്‍ വന്‍ ജനക്കൂട്ടം
രാഹുലിന്റെ ഹിന്ദുത്വ സമീപനം വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് സൂചന. റെവയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്കാണ് ഹിന്ദുക്കള്‍. അതില്‍ വലിയൊരു ഭിന്നിപ്പ് ഉണ്ടായാല്‍ നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ല.
ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നത് ആരാണ്?
കോണ്‍ഗ്രസിനകത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധി ഒരു പ്രത്യേക നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിശങ്കര്‍ ശുക്ലയാണ് ഇതിന്റെ ചുമതല. മുതിര്‍ന്ന നേതാവും രാഹുലിന്റെ വിശ്വസ്തനുമാണ് അദ്ദേഹം. മധ്യപ്രദേശിലെ രാഷ്ട്രീയം ഹിന്ദുക്കളുടേതാണെന്ന് ഏറ്റവും നന്നായി അറിയാവുന്ന നേതാവും അദ്ദേഹമാണ്. രാം പാദയാത്ര എന്ന പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ ഹിന്ദുക്കളെയും സംഘടിപ്പിച്ച് കൊണ്ടുള്ള യാത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂത്രധാരനും ഹരിശങ്കറാണ്.
എന്താണ് രാം പാദയാത്ര
രാമന്‍ വനവാസത്തിന് പോയ വഴിയാണ് രാം പാദ യാത്ര നടത്തുന്നത്. സെപ്റ്റംബര്‍ 23നായിരുന്നു ഈ യാത്ര നടക്കേണ്ടിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഘട്ട സന്ദര്‍ശനത്തിന് വേണ്ടി ഇത് മാറ്റിവെച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് ഏറെ വിശ്വാസമുള്ള രാം പദ പുനര്‍നിര്‍മാണത്തിന് പുറമേ ഈ യാത്ര കൂടി വരുന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാവും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് പ്രാദേശിക തലം മുതല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
820 കിലോമീറ്റര്‍ യാത്ര
ഈ യാത്രയുടെ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. രാഹുലിന്റെ തന്ത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 820 കിലോ മീറ്റര്‍ യാത്രയ്ക്കാണ് പദ്ധതി. കോണ്‍ഗ്രസിന്റെ 33 അംഗ കമ്മിറ്റിയും ഇതിനായി കൂടെയുണ്ടാവും. ഈ യാത്രയ്ക്കിടെ 30 മതപരമായ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും. ഈ യാത്രയോടെ കോണ്‍ഗ്രസിന് പുതിയൊരു പ്രതിച്ഛായ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഒരേസമയം രണ്ട് പ്രതിച്ഛായ നിലനിര്‍ത്താനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.
ഇനിയുള്ള നീക്കങ്ങള്‍
മധ്യപ്രദേശില്‍ യുവാക്കളും മുതിര്‍ന്നവരും ചേര്‍ന്നുള്ള കോണ്‍ഗ്രസാണ് തനിക്ക് വേണ്ടതെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും ഒരേപോലെ രാഹുലിനൊപ്പം നില്‍ക്കുന്നത്. ഇവരോട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെടാനാണ് പറഞ്ഞിരിക്കുന്നത്. ബിജെപിക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദിഗ്വിജയ് സിംഗിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ വായ്പ എഴുതി തള്ളാനും ഉല്‍പ്പന്നങ്ങള്‍ നല്ല വില നല്‍കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന് രാഹുല്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ആള്‍ദൈവങ്ങളുടെ പിന്തുണ...
ഹിന്ദു വിശ്വാസികളേക്കാള്‍ ആള്‍ദൈവങ്ങളുടെ പിന്തുണയാണ് പ്രധാനമായും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പല വിശ്വാസികളും ആള്‍ദൈവങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഇവരെ സ്വാധീനിക്കാനായാല്‍ ഹിന്ദുവോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന് നേടാനാവും. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇവരുമായി കൂടിക്കാഴ്ച്ചയും നടത്തുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ രാം പദയാത്ര കൊണ്ട് വലിയ വിഭാഗം ആള്‍ദൈവങ്ങളും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്.
രാഹുലും യാത്രയിലേക്ക്?
രാഹുല്‍ രാമ ഭക്തനും കൂടിയാണെന്ന പ്രചാരണവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി യാത്രയില്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉറപ്പുവരുത്താന്‍ ഹരിശങ്കര്‍ ശുക്ല തീവ്രമായി ശ്രമം നടത്തുന്നുണ്ട്. 19 ദിവസത്തെ യാത്രയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഈ യാത്രയില്‍ വിശ്വാസികള്‍ക്കൊപ്പം രാഹുല്‍ ചേര്‍ന്നാല്‍ അത് ദേശീയ തലത്തില്‍ വരെ അലയടിക്കും. അദ്ദേഹം പങ്കെടുക്കുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന.
രാജസ്ഥാനിൽ ബിജെപി അങ്കലാപ്പിൽ.. അമിത് ഷായും വസുന്ധര രാജെയും രണ്ട് വഴിക്ക്!
റാഫേലില്‍ സര്‍ക്കാരിന് കുരുക്ക്... പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കരാറിനെ എതിര്‍ത്തിരുന്നു