അസമിൽ മഴ തുടരുന്നു; ഇന്നലെ മൂന്ന് കുട്ടികളടക്കം 9 പേർ മരിച്ചു, ആകെ മരണം 71 ആയി
ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം കൂടുതൽ വഷളാകുന്നു. ഞായറാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ ദുരന്തത്തിൽ മരിച്ചു. ഇതിൽ ആറ് പേർ വെള്ളപ്പൊക്കത്തിലും മൂന്ന് പേർ മണ്ണിടിച്ചിലിലുമാണ് മരണപ്പെട്ടത്. ഇതോടെ ദുരന്തത്തിൽ ആകെ റിപ്പോർട്ട് ചെയ്ത മരണ സംഖ്യ 71 ആയി ഉയർന്നു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളും കച്ചാർ ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ബാർപേട്ടയിൽ രണ്ട് മരണങ്ങളും ബജാലി, കാംരൂപ്, കരിംഗഞ്ച്, ഉദൽഗുരി ജില്ലകളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
എട്ടോളം പേരെ കാണാതായതായും റിപ്പോർട്ട് ഉണ്ട്. ദിബ്രുഗഡിൽ നിന്ന് നാല് പേരെയും കച്ചാർ, ഹോജായ്, താമുൽപൂർ, ഉദൽഗുരി ജില്ലകളിൽ നിന്ന് ഓരോരുത്തരെയും ആണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരത്തോടെ സംസ്ഥാനത്ത് പ്രളയബാധിതരുടെ എണ്ണം 42 ലക്ഷമായി ഉയർന്നു. 5,137 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിന്റെ അടിയിലാണ്. ബാർപേട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12.76 ലക്ഷത്തിലധികം ആളുകൾ ഈ ജില്ലയിൽ മാത്രം ദുരിതം അനുഭവിക്കുന്നുണ്ട്. 3.94 ലക്ഷം ആളുകളുള്ള ദാരാംഗിലും 3.64 ലക്ഷത്തിലധികം ആളുകളുള്ള നാഗോണിലും പ്രളയം കാര്യമായ നാശനഷ്ടങ്ങൾ വിതച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പ്രളയബാധിതർ പറയുന്നു.
സംസ്ഥാനത്തെ മുപ്പത്തിമൂന്ന് ജില്ലകളെ പ്രളയം ബാധിച്ചിട്ടുണ്ട്. "ബ്രഹ്മപുത്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ചില ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബാധിത ജനസംഖ്യ 2.41 ലക്ഷവും നാശനഷ്ടം 5,174 ഹെക്ടറും ആണ്. ഞങ്ങൾ 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്." എസിഎസ് ജില്ലാ വികസന കമ്മീഷണർ ഉദയാദിത്യ ഗൊഗോയിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. കരസേനാംഗങ്ങൾ, അർദ്ധസൈനിക സേനകൾ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), സംസ്ഥാന പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഇവിടെ സജീവമാണ്.
ഭാരത് ബന്ദ് ആഹ്വാനം: റെയില്‍വെ പൊലീസ് അതീവ ജാഗ്രതയില്‍, ബീഹാറില്‍ സുരക്ഷ ശക്തമാക്കി
നിലവിൽ സംസ്ഥാനത്താകെ 744 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.86 ലക്ഷത്തിലധികം ആളുകൾ അഭയം പ്രാപിക്കുന്നുണ്ട് എന്നാണ് അധികൃതർ പറയുന്നത്. 107370.43 ഹെക്ടർ കൃഷിഭൂമി ഇതിനോടകം തന്നെ നശിച്ചു കഴിഞ്ഞു. 29.28 ലക്ഷം വളർത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചു. "കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളുടെ വീടുകൾ വെള്ളത്തിനടിയിലാണ്, ഞങ്ങൾ ഹൈവേയിലാണ് താമസിക്കുന്നത്. മഴ അവസാനിച്ചില്ലെങ്കിൽ, ഞങ്ങളുടെ അവസ്ഥ കൂടുതൽ മോശമാകും. ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികളൊന്നും ലഭിച്ചിട്ടില്ല, "കാംരൂപിന്റെ റംഗിയയിലെ പ്രളയബാധിതനായ റെക്കിബ് അഹമ്മദ് പറഞ്ഞു. അതേസമയം, അസമിലും മേഘാലയയിലും വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കും എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നത്.
സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം
Recommended Video