രാജസ്ഥാനിൽ ഹൈക്കമാന്റ് കാത്തുവെച്ച സസ്പെൻസ് എന്ത്? രാഹുൽ ഗാന്ധി പറഞ്ഞത്..;സച്ചിൻ പൈലറ്റ് പറയുന്നു
ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സച്ചിൻ പൈലറ്റ്. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടാണ് തീരുമാനമെന്നും ആര് മുഖ്യമന്ത്രിയാകണമെന്നത് സംബന്ധിച്ച് ഹൈക്കമാന്റും എം എൽ എമാരുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പിയിലാണ് തർക്കങ്ങൾ ഉള്ളത്. സീറ്റ് നൽകിയത് സംബന്ധിച്ച് എതിരഭിപ്രായമുണ്ടെങ്കിലും അതെല്ലാം തങ്ങൾ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കും', സച്ചിൻ പറഞ്ഞു. തന്നോട് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖേയും എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.

'ഇരുവരും തന്നോട് ക്ഷമിക്കാനും മറന്ന് മുന്നോട്ട് പോകാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയെ കുറിച്ചാണ് ഞാൻ കാണുന്നത്. രാജസ്ഥാന്റെ അഞ്ചുവർഷത്തെ റോഡ്‌മാപ്പാണ് എന്റെ മുന്നിലുള്ളത്.നമ്മൾ ഒരുമിച്ച് കോൺഗ്രസിനെ വിജയിപ്പിക്കും. അതിനുശേഷം, ആര് നയിക്കണമെന്ന് എം എൽ എമാരും നേതൃത്വവും തീരുമാനിക്കും', സച്ചിൻ കൂട്ടിച്ചേർത്തു.
'അഞ്ചുവർഷത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടു. ഗ്രാമങ്ങളിൽ ഞങ്ങൾ കൊണ്ടുവന്ന വികസനം അവർ മനസിലാക്കി. ഈ തിരഞ്ഞെടുപ്പ് ചരിത്രപരമായിരിക്കും, പതിവുകൾ തിരുത്തിക്കുറിക്കും, കോൺഗ്രസ് അധികാരം നേടുക തന്നെ ചെയ്യും', പൈലറ്റ് പറഞ്ഞു.
സംസ്ഥാനത്തെ പതിവ് തിരുത്തി കോൺഗ്രസ് അധികാരത്തിലേറിയാൽ തന്നെ 2018 ന് സമാനമായ പ്രതിസന്ധിയായിരിക്കും കോൺഗ്രസ് നേരിടേണ്ടി വരിക. കഴിഞ്ഞ തവണയും പി സി സി അധ്യക്ഷൻ ആയ സച്ചിൻ പൈലറ്റും മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടും തമ്മിൽ മുഖ്യമന്ത്രി കസേരയ്ക്കായി പിടിവലി രൂക്ഷമായിരുന്നു. എന്നാൽ മുതിർന്ന നേതാവെന്ന നിലയിൽ ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സച്ചിൻ പിന്നീട് പല അവസരങ്ങളിലും ഗെഹ്ലോട്ടുമായി കൊമ്പുകോർത്തിട്ടുണ്ട്. സർക്കാരിനെ താഴെയിറക്കാനുള്ള വിമത നീക്കമടക്കം സച്ചിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ഒടുവിൽ ഹൈക്കമാന്റ് ഇടപെട്ടാണ് സച്ചിനെ അനുനയിപ്പിച്ചത്.
എന്നാൽ ഇക്കുറി ഗെഹ്ലോട്ടിനെ ഒരുതരത്തിലും വാഴിക്കില്ലെന്ന ശപഥത്തിലാണ് സച്ചിൻ. മറുവശത്ത് ഗെഹ്ലോട്ടാകട്ടെ അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി കസേര ഒഴിയാൻ തയ്യാറാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജസ്ഥാനിലെ ഓരോ നീക്കവും ഹൈക്കമാന്റ് ഏറെ ശ്രദ്ധയേടോയാണ് നിരീക്ഷിച്ച് വരുന്നത്.












Click it and Unblock the Notifications