രാജ്യത്തിന്‍റെ അഭിമാനം; സംഘര്‍ഷ കാലത്ത് പിറന്ന കുഞ്ഞിന് യുദ്ധവിമാനത്തിന്‍റെ പേരിട്ട് ദമ്പതികള്‍
അജ്മീര്‍: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജീവനക്കാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കിയപ്പോള്‍ താരമായ് മിറാഷ് 2000 എന്ന യുദ്ധവിമാനമായിരുന്നു. 12 മിറാഷ് യുദ്ധവിമാനങ്ങളായിരുന്നു ബാല്‍കോട്ട് ഉള്‍പ്പടേയുള്ള പ്രദേശങ്ങളില്‍ നാശം വിതച്ചത്.
ഇതോടെ വാര്‍ത്തകളിലെ താരമായി മിറാഷ് യുദ്ധവിമാനം മാറി. ഇതിന് പിന്നാലയൊണ് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിന് അജ്മീരെ ദമ്പതികള്‍ മിറാഷ് എന്ന പേര് നല്‍കിയത്. മിറാഷ് റാത്തോര്‍ എന്നാണ് മുഴുവന്‍ പേര്. ബാലകോട്ടിലെ ഭീകരവാദി ക്യാമ്പുകള്‍ തകര്ക്കുന്നതില്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന്‍റെ സ്മരണക്കായാണ് മകന് മിറാഷ് എന്ന പേര് നല്‍കിയതെന്ന് റാത്തോര്‍ വ്യക്തമാക്കുന്നു.
വളർന്നു വലുതാകുമ്പോൾ
മകൻ വളർന്നു വലുതാകുമ്പോൾ അവൻ ഇന്ത്യന്‍ സുരക്ഷാസേനയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാത്തോർ പറഞ്ഞു. 1984 ല്‍ ഫ്രാന്‍സ് നിര്‍മ്മിച്ച യുദ്ധവിമാനം എണ്‍പതുകളില്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറി.
കനത്ത പ്രഹരശേഷി
ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്നത് മിറാഷ് യുദ്ധവിമാനങ്ങളാണ്. കനത്ത പ്രഹരശേഷിയുള്ള മിറാഷ് യുദ്ധവിമാനം അതിവേഗ അക്രമണത്തിന് പേര് കേട്ടതാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ഗൈഡഡ് ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂസ് മിസൈല്‍ എന്നിവ വഹിക്കാന‍് കഴിയുന്ന വിമാനത്ത് 6.3 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.
44 എണ്ണം
14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമാണ് മിറാഷ് വിമാനത്തിന് ഉള്ളത്. എം2000 എച്ച്. എം2000 ടിഎച്ച് , എം 2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് യുദ്ധവിമാനങ്ങളാണ് നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ളത്.
അതിര്‍ത്തി പ്രദേശങ്ങളില്‍
ഹിമാലയല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. സ്നേക്മ എം 53-പി2 ടര്‍ബാഫാന്‍ എന്‍ജിനാണ് മിറാഷ് 2000 പോര്‍വിമാനത്തിന്‍റെ കരുത്ത്. മണിക്കൂറില്‍ 2336 കിലോമീറ്റര്‍ വേഗതിയില്‍ വരെ മിറാഷ് കുതിക്കും
യന്ത്രക്കാക്കള്‍
ഇതില്‍ ഒട്ടുമിക്ക എണ്ണത്തിന്‍റെയും കാലാവധി 2030 ല്‍ അവസാനിക്കും. ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ് അതിര്‍ത്തിയിലെ യന്ത്രക്കാക്കള്‍ എന്നറിയുന്ന മിറാഷ് 2000. അമേരിക്കന്‍ നിര്‍മിത് എഫ്16, എഫ് 18 എന്നീ പോര്‍വിമനങ്ങളെ കട്ടിവെട്ടുന്ന പ്രഹരശേഷിയുള്ള മിറാഷ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍ റാഫേല്‍ വിവാദത്തില്‍ ഇടം പിടിച്ച് ഡസ്സാള്‍ട്ട് ഏവിയേഷനാണ്.
1984 ജൂണില്‍
1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി ആദ്യമായി നിര്‍മ്മിച്ചത്. ഇന്ത്യ. യുഎഇ, തായ് തുടങ്ങിയ രാജ്യങ്ങളിലെ വ്യോമാസേനകള്‍ മിറാഷിന്‍റെ വികസിത രൂപങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നു. വജ്ര എന്ന പേരിലാണ് ഇന്ത്യ വായുസേന ഇത് ഉപോയിഗിക്കുന്നത്.