രാജസ്ഥാൻ പോലീസ് പിടിച്ചെടുത്തത് 1.25 കോടി: പണം എത്തിച്ചത് 'കുതിരക്കച്ചവട'ത്തിന്!!!
ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തിവരികയാണ് എസ്ഒജി സംഘം. ഇതിനിടെയാണ് മൂന്ന് പേരിൽ നിന്നായി സംസ്ഥാനത്ത് നിന്ന് 1.25 കോടി രൂപ രാജസ്ഥാൻ പോലീസിലെ എസ്ഒജി സംഘം പിടിച്ചെടുക്കുന്നത്. ഇവരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 101 എംഎൽഎമാരാണ് അശോക് ഗെലോട്ടിനൊപ്പമുള്ളത്. ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. 18 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുന്ന സച്ചിൻ പൈലറ്റ് എംഎൽഎമാർക്കൊപ്പം കഴിഞ്ഞ ഒരാഴ്ചയായി ദില്ലിയിലെ ഐടിസി ഗ്രാൻഡ് ഭാരതിലാണ് കഴിഞ്ഞുവരുന്നത്.

1.25 കോടി പിടിച്ചെടുത്തു
എസ്ഒജി സംഘം ഉദയ്പൂരിൽ നടത്തിയ ഒരു ഓപ്പറേഷനിലാണ് രണ്ട് കാറുകളിലായി മൂന്ന് വ്യക്തികളിൽ നിന്നായി 1.25 കോടി രൂപ പിടിച്ചെടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നാണ് എൻഎഐ റിപ്പോർട്ട് ചെയ്യുന്നു. പണം നൽകി രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയെക്കുറിച്ച് എസ്ജിക്ക് പുറമേ രാജസ്ഥാൻ പോലീസിന്റെ എടിഎസും അന്വേഷിച്ചുവരികയാണ്.

മൂന്ന് പേർ അറസ്റ്റിൽ
സർക്കാർ അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് എസ്ഒജി സംഘം കഴിഞ്ഞ ആഴ്ച സഞ്ജയ് ജെയ്ൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് സർക്കാരിനെ അട്ടിമറിയ്ക്കാൻ കോൺഗ്രസ്- സ്വതന്ത്ര എംഎൽഎമാരുമായി സംവദിച്ചിരുന്നത് ഇയാളായിരുന്നു. അശോക് സിംഗ്, ഭരത് മലാനി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. ഇരുവരും ഇടനിലക്കാരാണെന്നാണ് സംശയിക്കപ്പെടുന്നത്.
Recommended Video

100 കോടി നൽകിയോ?
ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ മൂന്ന് എംഎൽഎമാരെ വാങ്ങുന്നതിനായി സഞ്ജയ് ജെയിന് 100 കോടി രൂപ നൽകിയതായി എസ്ഒജി ഉദ്യോഗസ്ഥർ ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. 25 കോടിയാണ് സ്വതന്ത്ര എംഎൽഎയ്ക്ക് വിലയിട്ടിരുന്നതെന്നും ഉദ്യോസ്ഥർ പറയുന്നു. അന്വേഷണം വിരൽ ചൂണ്ടുന്നത് ആഴത്തിലുള്ള രാഷ്ട്രീയ വിവാദത്തിലേക്ക് ആണെന്നാണ് എസ്ഒജി സംഘം അവകാശപ്പെടുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ശൃഖലയുടെ ഒരു ചെറിയ കണ്ണി മാത്രമാണ് ജെയിൻ എന്നും ഉദ്യോഗസ്ഥർ പറയുന്നു. അറസ്റ്റിലായിട്ടുള്ള സിംഗിനും ജെയിനിനും ശക്തമായ രാഷ്ട്രീയ ബന്ധത്തിന് പുറമേ സാമ്പത്തിക പശ്ചാത്തലവുമുണ്ട്.

ആരോപണം പൈലറ്റിനെ മാറ്റിനിർത്താനോ?
കോൺഗ്രസ് വിമതനും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിൻ പൈലറ്റും 18 എംഎൽഎമാരും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷമായ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണത്തോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നത്. സച്ചിൻ പൈലറ്റും ബിജെപിയും ഈ ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നു. സച്ചിൻ പൈലറ്റിനെ മാറ്റിനിർത്താനുള്ള ഗെഹ് ലോട്ടിന്റെ തന്ത്രമാണ് കുതിരക്കച്ചടം സംബന്ധിച്ച ആരോപണമെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.

പോലീസ് തലവന്മാർക്ക് കത്ത്
സർക്കാർ അട്ടിമറി ആരോപണത്തിൽ കേസെടുത്ത എംഎൽഎ ഭൻവർ ലാലിനെ ചോദ്യം ചെയ്യാനുള്ള എസ്ഒജി സംഘത്തിന്റെ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല. സച്ചിൻ പൈലറ്റിന്റെ വിശ്വസ്ഥരായ വിമത എംഎൽഎമാർക്കൊപ്പം ഒരാഴ്ചയിലധികമായി ശർമയും ഹരിയാണയിലെ ഹോട്ടലിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കുന്നതിന് സഹകരണം ആവശ്യപ്പെട്ട് രാജസ്ഥാൻ പോലീസ് ഡയറക്ടർ ഭൂപേന്ദ്ര യാദവ് ഹരിയാണ- ദില്ലി പോലീസ് ഡയറക്ടർമാർക്ക് കത്തയച്ചിരുന്നു. കുതിരച്ചവടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൂന്ന് ശബ്ദരേഖകളിൽ ഒന്നിലേത് ശർമയുടെ ശബ്ദമാണെന്നാണ് രാജസ്ഥാൻ പോലീസ് അവകാശപ്പെടുന്നത്.

കാണാതെ മടങ്ങി
ഹരിയാണയിലെ എംഎൽഎമാർ കഴിയുന്ന ഹോട്ടൽ റെയ്ഡ് ചെയ്യാനുള്ള രാജസ്ഥാൻ പോലീസിന്റെ ശ്രമം ഹരിയാണ പോലീസാണ് തടഞ്ഞത്. രണ്ട് ദിവസത്തിനിടെ രണ്ട് തവണ പോലീസ് സംഘം എത്തിയെങ്കിലും ഹോട്ടലിൽ പ്രവേശിക്കാനോ എംഎൽഎമാരെ കാണാനോ കഴിഞ്ഞിരുന്നില്ല. ഗെഹ് ലോട്ട് സർക്കാർ അനധികൃതമായി രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണമാണ് ബിജെപി ഉന്നയിച്ചത്.












Click it and Unblock the Notifications