രാജസ്ഥാനിൽ പുതിയ കളികൾക്ക് കോൺഗ്രസ്; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുൻപ് ട്വിസ്റ്റ്
നേതാക്കൾക്കിടയിലും ജനങ്ങളിലും ഒരുപോലെ സ്വാധീനമുള്ള ഈ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
ന്യൂഡൽഹി: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാനിൽ കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. നേതാക്കൾക്കിടയിലും ജനങ്ങളിലും ഒരുപോലെ സ്വാധീനമുള്ള ഈ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന കോൺഗ്രസിന് മുന്നിൽ അതിന് ഒരു വർഷം മുൻപ് സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുമുണ്ട്. ഭരണം നിലനിർത്താൻ നിലവിലെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കണ്ടേ തീരു. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം ബാക്കി നിൽക്കെ മന്ത്രിസഭാ പുനഃസംഘടനയാണ് ഇതിന്റെയെല്ലാം ആദ്യ പടി.

ഗെലോട്ട്-പൈലറ്റ് വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തേണ്ടത് ദേശീയ നേതൃത്വത്തെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്. എഐസിസി ജനറൽ സെക്രട്ടറി അജയ് മാഖനെയും കെ.സി വേണുഗോപാലിനെയുമാണ് ഇതിനായി ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. ഇരുവരും നേതാക്കന്മാരും ജനപ്രതിനിധികളുമായുള്ള ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയ ശേഷം ഇന്ന് അജയ് മാഖൻ എംഎൽഎമാരെ കാണാൻ രാജസ്ഥാനിലെത്തിയിരുന്നു.

അജയ് മാഖനുമായി സംസാരിച്ച ചില മന്ത്രിമാർ സ്വയം സ്ഥാനമൊഴിയാമെന്ന് അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. സംഘടന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അവർ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാര വടംവലിയിൽ നട്ടംതിരിയുന്ന കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇതൊരു ശുഭ സൂചനയാണ്.

"സർക്കാർ സ്ഥാനങ്ങൾ ഉപേക്ഷിച്ച് സംഘടനയ്ക്കായി പ്രവർത്തിക്കാൻ ഉത്സുകരായ ആളുകളുണ്ട്. അത്തരം ആളുകളിൽ ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാം ഉപേക്ഷിച്ച് സംഘടനയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറായ ഞങ്ങളുടെ അംഗങ്ങൾക്കൊപ്പം 2023 ൽ കോൺഗ്രസ് വീണ്ടും സർക്കാർ രൂപീകരിക്കും." അജയ് മാഖൻ പറഞ്ഞു.

സച്ചിന്‍ 2023ല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ മുഖമാകുമെന്ന് രാഹുല്‍ സൂചിപ്പിച്ച് കഴിഞ്ഞു. ഗെലോട്ടിനോട് വഴിമാറണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കുന്നുണ്ട്. ഗെലോട്ട് മൂന്ന് ടേം മുഖ്യമന്ത്രിയായി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. ഇനിയും എന്ത് പദവികളൊന്നും അദ്ദേഹത്തിന് ലഭിക്കാനില്ല. ഈ സാഹചര്യത്തില്‍ അടുത്ത തവണ ഗെലോട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തിലേക്ക് വരണമെന്നാണ് രാഹുലിന്റെ ആവശ്യം.
Recommended Video

അതേസമയം ഗെലോട്ട് മാറാന്‍ തയ്യാറാണ്. പക്ഷേ അതിന് ചില നിബന്ധനകളും അദ്ദേഹം വെച്ചിട്ടുണ്ട്. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടീം രാഹുലിനൊപ്പം വൈഭവും ഇനിയുണ്ടാവും. ഉപമുഖ്യമന്ത്രി സ്ഥാനം വൈഭവിന് നല്‍കാനും രാഹുല്‍ തയ്യാറായേക്കും. അതുമല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം വൈഭവിന് നല്‍കി ഗെലോട്ടിന്റെ വിശ്വസ്തനെ ഉപമുഖ്യമന്ത്രിയാക്കാനും രാഹുല്‍ തയ്യാറാവും.












Click it and Unblock the Notifications