സംയുക്ത സേനാ മേധാവിയുമായും മൂന്ന് സൈനിക മേധാവികളുമായും കൂടിക്കാഴ്‌ച നടത്തി രാജ്‌നാഥ് സിംഗ്; നിർണായകം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് അനിൽ ചൗഹാനുമായും മൂന്ന് സൈനിക മേധാവിളുമായും നിർണായക ചർച്ചകൾ നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സൈനിക കേന്ദ്രങ്ങളെയും മറ്റ് നഗരങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പരമ്പര തന്നെ ഉണ്ടായതോടെയാണ് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ അനിൽ ചൗഹാന് പുറമേ ചീഫ് ഓഫ് ആർമി സ്‌റ്റാഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എപി സിംഗ്, നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ ത്രിപാഠി എന്നിവരാണ് പങ്കെടുത്തത്. വളരെ സമചിത്തതയോടെ, ഒട്ടും സമ്മർദ്ദമില്ലാതെയാണ് രാജ്‌നാഥ് സിംഗ് വിളിച്ചുചേർത്ത യോഗത്തിൽ എല്ലാവരും പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഈ കൂടിക്കാഴ്‌ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി യോഗത്തിൽ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അറിയിച്ചു. അതേസമയം എയർ ചീഫ് മാർഷൽ എപി സിംഗ് ഇന്ത്യൻ വ്യോമസേനയുടെ പ്രതികരണ നടപടികൾ വിശദീകരിക്കുകയാണ് ചെയ്‌തത്.
ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഇന്ത്യ അടുത്തിടെ നടത്തിയ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് യോഗം ചേർന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിലും നിരവധി നഗരങ്ങളിലും ഇന്നലെ രാത്രി 8:30ഓടെ ആരംഭിച്ച പാകിസ്ഥാൻ വ്യോമാക്രമണത്തെ ഇന്ത്യ വിജയകരമായി പ്രതിരോധിച്ചിരുന്നു.
ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഒട്ടും അമാന്തിക്കാതെ ഇന്ത്യൻ സൈന്യം വേഗത്തിൽ തിരിച്ചടിച്ചതോടെ ആ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ശ്രീനഗർ, ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ രാത്രിയിൽ വൻ വൈദ്യുതി തടസം ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അതേസമയം, അതിർത്തി കടന്നുള്ള വെടിവയ്പ്പിന് ഇന്ത്യൻ സൈന്യം ഫലപ്രദമായി തിരിച്ചടിച്ചതിനാൽ നിയന്ത്രണ രേഖയിലെ നിരവധി പാകിസ്ഥാൻ സൈനിക പോസ്‌റ്റുകൾ നശിപ്പിക്കപ്പെട്ടതായി ചില അടുത്ത വൃത്തങ്ങൾ അറിയിച്ചു. സൈനിക പോസ്‌റ്റുകൾ ആക്രമിക്കാൻ ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ചതായാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരവാദികൾ 26 പേരെ, കൂടുതലും സാധാരണക്കാരെ, കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഈ നിലയിലേക്ക് വർധിച്ചതും നയതന്ത്രബന്ധം വഷളായതും. ഏത് നിമിഷവും ഇന്ത്യയിൽ നിന്ന് സായുധമായ തിരിച്ചടി പ്രതീക്ഷിച്ച പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് സൈന്യം ചെയ്‌തത്.
പഹൽഗാം കൂട്ടക്കൊലയ്ക്ക് ശക്തമായ പ്രതികാരമെന്ന നിലയിൽ മെയ് 7 ന് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) ശക്തികേന്ദ്രമായ ബഹവൽപൂർ ഉൾപ്പെടെയുള്ള ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ഒമ്പതോളം ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം നൂറിലധികമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ ഭീകരരുടെ പ്രവർത്തനത്തിന് സഹായകരമായ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതോടെയാണ് പാകിസ്ഥാൻ ശക്തമായി തിരിച്ചടിക്കുമെന്ന് അറിയിച്ചത്. തുടർന്ന് ഷെല്ലാക്രമണം ഉൾപ്പെടെ അവർ നടത്തിയിരുന്നു. ഇതിൽ സാധാരണക്കാരുടെ ജീവനാണ് നഷ്‌ടമായത്. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ ആക്രമണം ശക്തമാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications