പെഗാസസ് വാങ്ങിയോ ഇല്ലയോ? എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ്
ദില്ലി: പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ പ്രതികരണവുമായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൌലികാവശത്തിന്റെയും ലംഘനമാണ് നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.
ലോകത്തെമ്പാടുമുള്ള 16 മാധ്യമസ്ഥാപനങ്ങൾ ചേർന്ന് ഫോർബിഡൻ സ്റ്റോറീസ് എന്ന കൂട്ടായ്മയിലൂടെ പെഗാസസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിടുന്നത്. കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ശാസ്ത്രജ്ഞർ, സാമൂഹ്യപ്രവർത്തകർ, എന്നിവരുടെ ഫോൺ കോളുകളാണ് ചാര സോഫ്റ്റ് വെയറിലൂടെ ചോർത്തിയതെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ആദിവാസി പ്രവർത്തക സോണി സോറിയും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയും ഇതിലുണ്ടെന്നാണ് ദി വയർ പുറത്തുവിട്ട റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.

ഇത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നായിരുന്നു ജോൺബ്രിട്ടാസ് നേരത്തെ ഫേസ്ബുക്കിൽ കുറിച്ചത്. ഫോൺ ചോർത്തലുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. അതേ സമയം അമിത് ഷായുടെ മകൻ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയുടെ ഫോൺ ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താൽപ്പര്യമെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു.
"അനധികൃത നിരീക്ഷണം നടക്കില്ലെന്ന് ഉറപ്പുവരുത്താൻ നമ്മുടെ രാജ്യത്ത് സമയാസമയത്ത് പരിശോധന പ്രക്രിയകൾ നടക്കുന്നുണ്ട്" എന്ന് രാജ്യസഭയിലെ ഐടി മന്ത്രി അശ്വിനി വൈഷ്നാവിന്റെ പ്രസ്താവനയാണ് സർക്കാരിൽ നിന്നുള്ള ഏക പ്രതികരണം എന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുന്നു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ അഭിഭാഷകനായ എംഎൽ ശർമയും പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഏത് സാഹചര്യത്തിൽ ഏത് നടപടി ക്രമം പാലിച്ചാണ് പെഗാസസ് ചാരസോഫ്റ്റ് വെയർ വാങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം.
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ












Click it and Unblock the Notifications