ഛവാല ബലാത്സംഗക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ വെറുതെവിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: ബലാത്സംഗ കേസിൽ ഡൽഹി കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതേവിട്ട് സുപ്രീംകോടതി. 2012ൽ ഡൽഹിയിലെ ഛവാല പ്രദേശത്ത് നിന്ന് ഹരിയാനയിലെ ഒരു ഗ്രാമത്തിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി കോടതി മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഇവരെയാണ് തിങ്കളാഴ്ച സുപ്രീം കോടതി വെറുതെവിട്ടത്. കാർ ഉപകരണങ്ങൾ മുതൽ മൺപാത്രങ്ങൾ വരെ ഉപയോഗിച്ചുള്ള ആക്രമണത്തെത്തുടർന്ന് ഒന്നിലധികം മുറിവുകളോടെ ഇരയുടെ വികൃതമാക്കിയ മൃതദേഹം വയലിൽ ആണ് കണ്ടെത്തയത്.
2012ൽ 19 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 2014 ഫെബ്രുവരിയിൽ ആണ് ഡൽഹി കോടതി മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്. 2012 ഫെബ്രുവരി 9-ന് രവികുമാർ, രാഹുൽ, വിനോദ് എന്നീ മൂന്ന് പേർ ഇരയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഈ വിധിയാര്‍ക്കും വരാതിരിക്കട്ടെ; കോടീശ്വരനില്‍ നിന്ന് കൊല്ലം കടപ്പുറത്ത്; അലോഷിച്ചേട്ടന്‍ ഓര്‍മയായി
ഹരിയാനയിലെ രേവാരി ജില്ലയിലെ റോഡായ് ഗ്രാമത്തിലെ 30 കിലോമീറ്റർ അകലെയുള്ള ഒരു കടുക് വയലിലേക്ക് ഇരയെ കൊണ്ടുപോയി, അവിടെ വെച്ച് മൂന്ന് പേരും മാറിമാറി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മൂവരും ചേർന്ന് അവളുടെ കണ്ണിൽ ആസിഡ് ഒഴിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ പൊട്ടിയ മദ്യക്കുപ്പികൾ കയറ്റുകയും ചെയ്തിരുന്നു.
അതിനുശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് ഔട്ടർ ഡൽഹിയിലെ ഛവാല (നജഫ്ഗഡ്) പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർഭയ ബലാത്സംഗക്കേസിന് ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു സംഭവം. യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന് വയലിൽ ഉപേക്ഷിച്ചത് ക്രൂരമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ പറയുന്നു.