അദാനിക്കും സഹോദരനും ആശ്വാസം; 388 കോടിയുടെ ഓഹരിതട്ടിപ്പ് കേസിൽ കുറ്റവിമുക്തർ
388 കോടിയുടെ ഓഹരി തട്ടിപ്പ് കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയേയും സഹോദരനും അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ രാജേഷ് അദാനിയേയും കുറ്റവിമുക്തരാക്കി ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് വിധി. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അദാനി ഗ്രൂപ്പിന് ആശ്വാസം നൽകുന്ന വിധി ഉണ്ടായിരിക്കുന്നത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ആർഎൻ ലോധയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ വഞ്ചനാകുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വഞ്ചന കുറ്റം തന്നെ തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് എസ്എഫ്ഐഒ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചില്ല.

2012 ലാണ് അദാനി ഗ്രൂപ്പിനെതിരെ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ കൃത്രമം നടത്തി 388.11 കോടി ലാഭമുണ്ടാക്കിയെന്നായിരുന്നു കേസ്. 2000 കാലഘട്ടത്തിലെ ഓഹരി തട്ടിപ്പ് കേസ് പ്രതിയായ കേതൻ പരേഖുമായി ബന്ധമുള്ള കമ്പനികൾക്ക് അദാനി ഗ്രൂപ്പ് ഫണ്ടുകളും ഓഹരികളും നൽകിയെന്നായിരുന്നു എസ്എഫ്ഒ കണ്ടെത്തൽ.അദാനിയുടെ ഓഹരി ഇടപാടുകളിലൂടെ പരേഖിന്റെ നെറ്റ്‌വർക്ക് 151.40 കോടി രൂപ സമ്പാദിച്ചുവെന്നും എസ്എഫ്ഐഒ ചൂണ്ടിക്കാട്ടി. കേസിൽ അദാനി അടക്കം 12 പേരെ പ്രതികളാക്കിയാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. എന്നാൽ 2014 മെയിൽ മജിസ്ട്രേറ്റ് കോടതി അദാനി സഹോദരങ്ങളെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചു.
അതേസമയം മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ എസ്എഫ്ഐഒ സെഷൻസ് കോടതിയെ സമീപിച്ചു. തുടർന്ന് അദാനി സഹോദരങ്ങൾക്ക് അനുകൂലമായ വിധി കോടതി റദ്ദ് ചെയ്തു. നിയമവിരുദ്ധമായി സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശിച്ചു. ഇതോടെയാണ് 2019 ൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അദാനി സഹോദരങ്ങൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സെഷൻസ് കോടതി ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ഹർജി നൽകിയത്. തുടർന്ന് കോടതി സെഷൻസ് കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. പലപ്പോഴായി ഈ സ്റ്റേ നീട്ടി നൽകുകയും ചെയ്തു.
കേസിലെ കൂട്ടുപ്രതികളുമായി അദാനിയും സഹോദരനും ഗൂഢാലോചന നടത്തിയെന്നും ഓഹരിവിപണിയിൽ കൃത്രിമം കാണിച്ചുവെന്നുമായിരുന്നു എസ്എഫ്ഐഒ അഭിഭാഷകൻ അനിൽ സിംഗ് കോടതിയിൽ വാദിച്ചത്. എന്നാൽ വഞ്ചിക്കപ്പെട്ടെന്നോ സാമ്പത്തിക നഷ്ടം ഉണ്ടായെന്നോ ആരോപിച്ച് പൊതുജനങ്ങൾ ആരും തന്നെ അദാനി സഹോദരങ്ങൾക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും അതിനാൽ എസ്എഫ്‌ഐഒ ഉന്നയിച്ച വഞ്ചനാ ആരോപണം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അദാനിയുടെ അഭിഭാഷകന്റെ വാദം. ഈ വാദങ്ങളാണ് ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications