'രാമായണത്തെ ഇസ്ലാമികവത്കരിച്ചു'; മാപ്പ് പറയുന്നോ? അല്ലെങ്കിൽ..'ആദിപുരുഷിനെതിരെ സർവ്വ ബ്രാഹ്മിൺ മഹാസഭ
ദില്ലി: പ്രഭാസിനെ നായികനാക്കി ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ് ഉയർന്നത്. ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചുവെന്നും വാസ്തവ വിരുദ്ധമായിട്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി അടക്കമുള്ള മറ്റൊരു വിഭാഗം രംഗത്തെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിലെ വിവാദ രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് നോട്ടീസ് അയച്ചിരിക്കുകയാണ് സർവ്വ ബ്രാഹ്മിൺ മഹാസഭ. ഹിന്ദു ദൈവങ്ങളെ ചിത്രത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.

വിവാദ രംഗങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് സർവ്വ ബ്രാഹ്മിൺ മഹാസഭ നൽകിയ മുന്നറിയിപ്പ്. സിനിമയിൽ ഹിന്ദു ദൈവങ്ങളേയും ദേവതകളേയും തെറ്റായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ദൈവങ്ങളെ വളരെ വികലമായ രൂപത്തിൽ അവതരിപ്പിച്ചു. വളരെ അപമര്യാദയായി അസഭ്യം നിറഞ്ഞ ഭാഷയിലാണ് ഹിന്ദു ദൈവങ്ങൾ സംസാരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രകോപനപരമായ ഭാഷയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. മത-ജാതി വിദ്വേഷം പടർത്തുന്ന തരത്തിലുള്ള സംഭാഷണങ്ങളും ചിത്രീകരണങ്ങളും സിനിമയിൽ ഉണ്ട്.രാമായണം എന്നത് നമ്മുടെ ചരിത്രമാണ്. എന്നാൽ സിനിമയിൽ ഹനുമാനെ മുഗൾ പശ്ചാത്തലമുള്ള ആളായാണ് അവതരിപ്പിക്കുന്നത്, സംവിധായകൻ ഓം റൗത്തിനയച്ച നോട്ടീസിൽ പറയുന്നു.

മീശയില്ലാതെ താടിവെച്ച ഏത് ഹിന്ദു ദൈവമാണ് ഉള്ളത്? രാമായണത്തേയും ശ്രീരാമനേയും സീതയേയും ഹനുമാനേയുമെല്ലാം മുസ്ലീംവത്കരിച്ചിരിക്കുകയാണ് സിനിമ. ചിത്രത്തിൽ രാവണനായി അഭിനയിക്കുന്ന സെയ്ഫ് അലി ഖാൻ തൈമൂറിനെയോ ഖിൽജിയോ പോലെയാണ് ഉള്ളത്. ചിത്രം ഒരു വിഭാഗത്തിന്റെ മതം വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് ചിത്രീകരിച്ചത്.ജനങ്ങളുടെ വികാരം വെച്ച് കളിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം വിവാദങ്ങൾക്കിടെ സിനിമയെ പിന്തുണച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന രംഗത്തെത്തി. ബിജെപി രാം കദം ചിത്രത്തിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേനയുടെ പ്രതികരണം. രാം കദം രാവണിനെ നേരിൽ കണ്ടിട്ടുണ്ടോയെന്ന് നവനിർമ്മാണ സേന വക്താവ് അമേയ ഖോപ്കർ ചോദിച്ചു. രാവണന്റെ ചിത്രം നിങ്ങളുടെ പോക്കറ്റിൽ ഉണ്ടോ? ദൈവങ്ങളെ അപമാനിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നല്ല മറിച്ച് സിനിമയിൽ സംവിധായകന് സ്വാതന്ത്ര്യം നൽകൂ. ഒരു ടീസർ കണ്ട് മാത്രം സിനിമയെ വിലയിരുത്തുന്നത് ശരിയായ നടപടിയല്ല. നിരവധി പേർക്ക് സിനിമയിലൂടെ ജോലി ലഭിച്ചതാണെന്നും ഖോപ്കർ പറഞ്ഞു.












Click it and Unblock the Notifications