മുംബൈയിൽ അനധികൃത കുടിയേറ്റക്കാർക്ക് തടങ്കൽ കേന്ദ്രം നിർമിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്
മുംബൈ: അസം പൌരത്വ രജിസ്റ്ററിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തടങ്കൽ കേന്ദ്രം നിർമിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. തടങ്കൽ കേന്ദ്രത്തിനായി ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ കമ്മറ്റിക്ക് കത്തയച്ചെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ പൌരത്വ രജിസ്റ്ററിൽ നിന്ന് അസമിലെ 19 ലക്ഷം ആളുകൾ പുറത്തായത് ചർച്ചയായതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. സർക്കാർ നീക്കം സംബന്ധിച്ച് കത്ത് ലഭിച്ചതായി ആസൂത്രണ കമ്മറ്റി അധികൃതർ സമ്മതിച്ചെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
{im

റിപ്പോർട്ട് തള്ളി
തടങ്കൽ കേന്ദ്രം നിർമിക്കുന്നതിനായി കത്തയച്ചെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രധാന കുടിയേറ്റ മേഖലകളിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. കേന്ദ്രത്തിന്റെ നിർദേശം പാലിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം. മുംബൈയിലെ നെരുളിൽ തടങ്കൽ കേന്ദ്രത്തിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് സമർപ്പിച്ചിട്ടുള്ളതെന്നാണ് മഹാരാഷ്ട്ര സിഡ്കോ വൃത്തങ്ങൾ നൽകുന്ന വിവരം. മുംബൈ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രസ്തുുത സ്ഥലം സ്ഥിതി ചെയ്യുന്നത്.

ശിവസേന നീക്കം
അടുത്ത കുറച്ച് മാസങ്ങൾക്കിടെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് മഹാരാഷ്ട്രയിൽ തടങ്കൽ കേന്ദ്രം നിർമിക്കാനുള്ള നീക്കങ്ങൾ. മുംബൈയിൽ നിരവധി ബംഗ്ലാദേശി കുടിയേറ്റക്കാർ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നുവെന്ന് ശിവസേനയും നേരത്തെ അവകാശപ്പെട്ടിരുന്നു.

അസമിൽ സംഭവിച്ചത്...
അസമിലെ സ്ഥിരതാമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ദേശീയ പൌരത്വ രജിസ്റ്ററിന് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് അസം പൌരത്വ രജിസ്റ്ററിനെ പിന്തുണച്ചതെന്നാണ് ശിവസേന നേതാന് അരവിന്ദ് സാവന്ത് കഴിഞ്ഞ ആഴ്ച വാർത്താ ഏജൻസി എഎൻഐയോട് പ്രതികരിച്ചത്. മുംബൈയിലെ താമസിക്കുന്ന ബംഗ്ലാദേശികളെ തുരത്തുന്നതിനും സമാന നീക്കം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

കുടിയേറ്റക്കാരെ തുടച്ചു നീക്കും
ബംഗ്ലാദേശ് കുടിയേറ്റക്കാരെ ചിതലുകളെന്ന് വിശേഷിപ്പിച്ച ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ ഇവരെ തുടച്ചു നീക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഷായുടെ പ്രതികരണം. ബംഗ്ലാദേശ് കുടിയേറ്റക്കാർ ചിതലുകളാണെന്നും അവരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്നുമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. അസമിലെ നീക്കത്തിന് പിന്നാനെ അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് കഴിയാൻ അനുവദിക്കില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച നോർത്ത് ഈസ്റ്റേൺ കൌൺസിലിന്റെ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അസം ആവർത്തിക്കണമെന്ന്
അസമിൽ നടപ്പിലാക്കിയ ദേശീയ പൌരത്വ രജിസ്റ്ററിനോട് സമാനമായ നീക്കങ്ങൾ ബീഹാറിൽ നടത്തണമെന്ന് ബിജെപി മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഗോവയിൽ 50 ലക്ഷം രൂപ മുതൽമുടക്കിൽ നിർമിച്ച തടങ്കൽ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. അസമിലെ ജയിലുകൾക്കുള്ളിലും നിലവിൽ തടങ്കൽ കേന്ദ്രങ്ങളുണ്ട്. ഗോപാൽപാറ ജില്ലയിൽ 46 ലക്ഷം രൂപ മുടക്കിയാണ് തടങ്കൽ കേന്ദ്രം ഒരുങ്ങുന്നത്. 3000 പേരെ പാർപ്പിക്കാൻ ശേഷിയുള്ളതാണിത്.












Click it and Unblock the Notifications