മമതയുടെ ശത്രുവായ ബിജെപി സ്ഥാനാർത്ഥി കുരുക്കിൽ, കാറിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു!
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത ശത്രു കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ് കുരുക്കില്‍. ഘട്ടാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാരതി ഘോഷിന്റെ കാറില്‍ നിന്നും പോലീസ് കഴിഞ്ഞ ദിവസം രാത്രി പണം പിടിച്ചെടുത്തു. 1,13,895 രൂപയാണ് പോലീസ് പരിശോധനയ്ക്കിടെ പിടികൂടിയത്. ഇനി രണ്ട് ദിവസം മാത്രമാണ് ഘട്ടാല്‍ മണ്ഡലത്തിലെ വോട്ടെടുപ്പിന് ബാക്കിയുളളത്.
തന്നെ മമത സര്‍ക്കാര്‍ കുടുക്കിയതാണ് എന്നാണ് ഭാരതി ഘോഷിന്റെ ആരോപണം. 50,000 രൂപ മാത്രമേ തന്റെ കയ്യില്‍ ഉണ്ടായിരുന്നുളളൂ എന്നാണ് ഇവര്‍ പറയുന്നത്. ബാക്കി പണം ഡ്രൈവറിന്റെയും അസിസ്റ്റന്റേതുമാണ് എന്നും ഇവര്‍ വാദിക്കുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ഭാരതി ഘോഷ് വിവാദത്തിലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് എങ്കില്‍ അവരെ വീട്ടില്‍ നിന്നും വലിച്ചിറക്കി പട്ടിയെ തല്ലുന്നത് പോലെ തല്ലിച്ചതയ്ക്കും. അതിനായി ഉത്തര്‍ പ്രദേശില്‍ നിന്നും ആയിരം ആള്‍ക്കാരെ കൊണ്ടുവരുമെന്നും ഭാരതി ഘോഷ് ഭീഷണി മുഴക്കി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ഭാരതി ഘോഷ്.
നേരത്തെ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ പോലീസ് മേധാവി ആയിരുന്ന ഭാരതി ഷോഘ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത ആളായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ ഉടക്കി. തുടര്‍ന്ന് മിഡ്‌നാപ്പൂരില്‍ നിന്നും ഭാരതി ഘോഷിനെ മമത ബാനര്‍ജി ട്രാന്‍സ്ഫര്‍ ചെയ്തു. 2017ല്‍ പോലീസ് സേനയിലെ സേവനം ഉപേക്ഷിച്ച ഭാരതിയെക്കുറിച്ച് ഏറെക്കാലം വിവരമൊന്നും ഉണ്ടായിരുന്നില്ല. ഈ ഫെബ്രുവരിയിലാണ് ഭാരതി ഘോഷ് ബിജെപിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തത്.












Click it and Unblock the Notifications