പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി, എളമരം കരീം അടക്കം 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ
ദില്ലി: പ്രതിപക്ഷത്തെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ സഭയില്‍ പെരുമാറിയതിനാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി.
സിപിഎമ്മിന്റെ ഇളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, കോണ്‍ഗ്രസ്സ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭീരുത്വവും വിമർശനങ്ങളോടും ചർച്ചകളോടുമുള്ള അസഹിഷ്ണുതയുമാണ് ഇന്ന് വെളിവായത് എന്ന് സസ്പെൻഡ് ചെയ്ത നടപടിയോട് എളമരം കരീം എംപി പ്രതികരിച്ചു. ''ചർച്ചകൾ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ച ഞങ്ങൾ 12 എംപിമാരെ പുറത്താക്കിയതിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല തങ്ങളുടെ നയമെന്ന് ബിജെപി വീണ്ടും തെളിയിച്ചിരിക്കുന്നു''.
''പാർലമെന്ററി ജനാധിപത്യത്തെ സർക്കാർ അവഹേളിക്കുകയാണ് എന്നും എളമരം കരീം കുറ്റപ്പെടുത്തി. അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കാർ പറയുന്നു. അന്വേഷണസമിതി പ്രതിപക്ഷത്തെ കണ്ടിട്ടില്ല. എംപിമാരെ ആക്രമിച്ച സുരക്ഷ ജീവനക്കാർക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പരാതി നൽകിയിരുന്നു. ഈ പരാതികളിന്മേൽ നടപടി എടുത്തിട്ടില്ല. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''ജനകീയ സമരത്തെ തകർക്കാനുള്ള മോദിയുടെ മോഹം നടക്കില്ല''. സസ്‌പെൻഷനും പുറത്താക്കലുമെല്ലാം ഞങ്ങൾ നെഞ്ചൂക്കോടെ നേരിടുമെന്ന് ഇടത് എംപിയായ വി ശിവദാസൻ പ്രതികരിച്ചു. '' കര്‍ഷകമാരണ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍മ്മാണത്തില്‍ ചര്‍ച്ച ഒഴിവാക്കിയും വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ചയേ പാടില്ലെന്ന നിലപാട് സ്വീകരിച്ചും കഴിഞ്ഞകാല സമ്മേളനത്തിലെ പ്രശ്‌നങ്ങളുടെ പേരുപറഞ്ഞ് 12 രാജ്യസഭാംഗങ്ങളെ ഇപ്പോള്‍ സസ്‌പെന്റുചെയ്യുന്ന അസാധാരണ നടപടി സ്വീകരിച്ചും പാര്‍ലമെന്റിന്റെ നടത്തിപ്പ് തികഞ്ഞ ഫാസിസ്റ്റ് ശൈലിയിലേക്ക് മാറ്റിയിരിക്കുന്ന മോദി ഭരണത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങുന്നു'' എന്നാണ് കോൺഗ്രസ് മുതിർന്ന നേതാവ് വിഎം സുധീരൻ പ്രതികരിച്ചത്.
Recommended Video
അതിനിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉൾപ്പെടെയുള്ള 12 എംപിമാരെ രാജ്യസഭയിൽ നിന്നും സസ്‌പെന്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർത്തുവാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.