ശബരിമല യുവതീപ്രവേശനം: വാദം കേൾക്കാൻ 23 ദിവസം, ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഫാലി എസ് നരിമാൻ വാദിക്കും
ദില്ലി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഫാലി എസ് നരിമാൻ വാദിക്കും. ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ തയ്യാറാക്കുന്നതിനായി വെള്ളിയാഴ്ച ചേർന്ന മുതിർന്ന അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് ഏ ബോഡ്ബെ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. യുവതീ പ്രവേശന വിഷയത്തിൽ ഫാലി എസ് നരിമാൻ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നോ കേസിൽ ആർക്ക് വേണ്ടിയായിരിക്കുമോ ഹാജരാകുക എന്നോ വ്യക്തമായിട്ടില്ല.
ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെയുള്ള വിഷങ്ങളിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് 23 ദിവസമാണ് വാദം കേൾക്കുക. യുവതീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കാൻ പത്ത് ദിവസങ്ങൾ വീതവും മറുപടി വാദത്തിനായി മൂന്ന് ദിവസുമാണ് നിശ്ചയിച്ചിട്ടുള്ളത്. പുനപരിശോധനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ട ഏഴ് വിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു. നവംബറിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭാവിയിൽ വിശാല ബെഞ്ച് പരിഗണിക്കേണ്ട ഏഴ് വിഷയങ്ങൾ അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് ശേഷമാണ് ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കുന്നതിന് മുന്നോടിയായി നിയമപ്രശ്നങ്ങളിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചത്. അല്ലാത്ത പക്ഷം കൂട്ടിച്ചേർക്കുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുൻപരിശോധനാ ഹർജികളിൽ വാദം കേൾക്കാൻ ജനുവരി 14ന് ചേർന്ന സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ തീരൂമാനിക്കാൻ മൂന്നാഴ്ചത്തെ സമയം വിശാല ബെഞ്ച് നൽകിയിരുന്നു. എന്നാൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിക്കില്ലെന്ന നിലപാടാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് സ്വീകരിച്ചത്.
ശബരിമല യുവതീ പ്രവേശനത്തിന് പുറമേ പാഴ്സിയല്ലാത്തവരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ദാവൂദി ബോറ സ്ത്രീകളുടെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളിലും എസ്എ ബോഡ്ബെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും.












Click it and Unblock the Notifications