ശബരിമലയിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് എന്തിനെന്ന് സുപ്രീം കോടതി.. സർക്കാരിന് അധികാരം
ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുന്ന നിരീക്ഷണങ്ങളാണ് കേസ് പരിഗണിക്കവേ ഇതുവരെ സുപ്രീം കോടതി നടത്തിയിട്ടുള്ളത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പരമോന്നത കോടതി പച്ചക്കൊടി കാട്ടുമെന്ന പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങളുടെ പോക്ക്. ശബരിമലയില്‍ സ്ത്രീകളെ എന്തിന് മാറ്റി നിര്‍ത്തണമെന്ന് സുപ്രീം കോടതി ചോദിച്ചു.
ഭരണഘടന അനുസരിച്ച് മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും സ്ത്രീകള്‍ക്ക് തുല്യ അവകാശമാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ആരാധനാലയം തുറന്ന് കൊടുക്കാന്‍ സര്‍ക്കാരിന് ഭരണഘടനയുടെ 25(2)(ബി) അധികാരം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡും ഹൈന്ദവ സംഘടനകളും. കേസ് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ക്കുള്ള വിലക്ക് വിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലെടുത്ത നിലപാട്.
അതിനിടെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈന്ദവ സംഘടനകള്‍ സംസ്ഥാനത്ത് സൂചനാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാണ് ആവശ്യം. ഈ മാസം 30നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുപ്രീം കോടതി സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ പമ്പയില്‍ വെച്ച് യുവതികളെ തടയുമെന്നും ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.