ബിജെപിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്
ഭോപ്പാല്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സച്ചിന്‍ പൈലറ്റ്. ബി ജെ പിക്കും അവരുടെ നേതാവായ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനം ഉടൻ നഷ്ടപ്പെടും. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നടത്തി. കുറച്ച് മാസങ്ങള്‍ മാത്രം അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ജനങ്ങള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ ഇതെല്ലാം നിലച്ചെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

'' ബി ജെ പിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു. കോൺഗ്രസ് അധികാരത്തിൽ വരാൻ പോകുന്നു. മുഖ്യമന്ത്രി അധികകാലം തുടരാൻ പോകുന്നില്ല. ഖാണ്ഡവ പാർലമെന്റ് സീറ്റുമായി ശിവരാജ് ജിക്ക് ഒരു ബന്ധവുമില്ല. ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ കസേര നഷ്ടപ്പെടുമെന്ന മട്ടിലാണ് അദ്ദേഹം പിടിച്ച് നില്‍ക്കുന്നത്. വഞ്ചനയിലൂടെ ഒരു വിധത്തിൽ അദ്ദേഹം വീണ്ടും കസേര പിടിച്ചടക്കിയെങ്കിലും ആളുകൾക്കിടയിൽ അമർഷമുണ്ട്''- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും. ബി ജെ പിയുടെ ഭരണം ജനങ്ങള്‍ മടുത്ത് കഴിഞ്ഞു. ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പിലുണ്ടാവും. പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ഖാൻഡ്വയിലെ ഛേഗാവ്-മഖാൻ, മുണ്ടി, ഖാർഗോണിലെ സനാവാദ് നിയമസഭാ സീറ്റുകളിലും സച്ചിന്‍ പൈലറ്റ് പ്രചരണം നടത്തി. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താരപ്രചരാകരില്‍ ഒരാള്‍ കൂടിയാണ് സച്ചിന്‍ പൈലറ്റ്

കോവിഡ് -19 വാക്‌സിനേഷൻ പ്രോഗ്രാം ആളുകൾക്ക് ചെയ്യുന്ന ഒരു ഔദാര്യം ചെയ്യുന്നതുപോലെ തോന്നിപ്പിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സച്ചിന്‍ പൈലറ്റ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ വാക്സിനുകൾ സൗജന്യമായി നൽകപ്പെടുകയാണ്. പാൻഡെമിക് സമയത്ത് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഇല്ലാതിരുന്നതിനാൽ കോടിക്കണക്കിന് ആളുകൾ ആശുപത്രികൾക്ക് പുറത്ത് പെടാപ്പാട് പെടുകയായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നും ബി ജെപി യിലേക്കുള്ള എം എല്‍ എമാരുടെ കൊഴിഞ്ഞ് പോക്ക് ഇപ്പോഴും തുടരുകയാണ്. ബാർവാഹ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയായ സച്ചിന്‍ ബിര്‍ളയാണ് ഏറ്റവും അവസനമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും കൂടുമാറി ബിജെപിയില്‍ ചേര്‍ന്നത്. ബേഡിയയിൽ ഞായറാഴ്ച നടന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ഈ നിയമസഭാ കാലയളവില്‍ കോണ്‍ഗ്രസില്‍ നിന്ന് മാത്രം ബി ജെ പിലേക്ക് എത്തുന്ന 27-ാമത്തെ എം എൽ എയാണ് സച്ചിന്‍ ബിര്‍ള. കഴിഞ്ഞ വർഷം മാർച്ചിൽ ആറ് ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 22 കോൺഗ്രസ് എം എൽ എമാർ കോൺഗ്രസിൽ നിന്ന് രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് നാല് കോൺഗ്രസ് എം എൽ എമാർ കൂടി രാജിവച്ച് ബി ജെ പിയിൽ ചേർന്നു.

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു 25 ലേറെ വരുന്ന കോണ്‍ഗ്രസ് എം എല്‍ എമാരും കോണ്‍ഗ്രസ് വിട്ടത്. ഇതോടെ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ വീഴുകയായിരുന്നു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തു.












Click it and Unblock the Notifications