പരപ്പന ജയിലിൽ ഉറക്കമില്ലാതെ പരവശയായി ചിന്നമ്മ ശശികല.. മന്നാർഗുഡി മാഫിയയെ കുളംതോണ്ടിയ പണി!
ബെംഗളൂരു: ശശികലയുടെ എഐഎഡിഎംകെ വിമത പക്ഷത്തിന്റെ അടിവേരിളക്കുന്ന തരത്തിലാണ് തമിഴ്‌നാട്ടില്‍ ദിവസങ്ങളോളം റെയ്ഡ് നടന്നത്. ശശികലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളുമെല്ലാം ആദായ നികുതി വകുപ്പ് തൂത്തുവാരി. അനധികൃത സ്വത്തിന്റെ രേഖകളും മറ്റ് തെളിവുകളും കണ്ടെത്തിയ റെയ്ഡ് പൂര്‍ത്തിയായതായി ആദായ നികുതി വകുപ്പ് അറിയിച്ചു.തന്റെ പാര്‍ട്ടിയുടേയും മന്നാര്‍ഗുഡി കുടുംബത്തിന്റെയും കുഴി ആദായ നികുതി വകുപ്പ് തോണ്ടുമ്പോള്‍, ചിന്നമ്മ പരപ്പന അഗ്രഹാര ജയിലില്‍ എന്ത് ചെയ്യുകയായിരുന്നു ?

അഴിയെണ്ണി ചിന്നമ്മ
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് വികെ ശശികല. ജയിലില്‍ കഴിയുകയാണെങ്കിലും ശക്തയാണ് ശശികല. ചിന്നമ്മയുടെ ജയിലിലെ സുഖജീവിതം വിവാദത്തിലായിരുന്നു.

പുറത്ത് റെയ്ഡ്.. അകത്ത്
എടപ്പാടി സര്‍ക്കാരിലെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്നതിലടക്കം ജയിലില്‍ കിടക്കുമ്പോഴും തന്ത്രം മെനഞ്ഞത് ചിന്നമ്മ തന്നെയായിരുന്നു. എന്നാല്‍ മന്നാര്‍ഗുഡി കുടുംബത്തിന്റെയും എഐഎഡിഎംകെ ശശികല പക്ഷത്തിന്റെയും നട്ടെല്ല് ഒടിച്ച ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുമ്പോള്‍ കരുത്തയായ ചിന്നമ്മ നിസ്സഹായയാണ്.

ഉറക്കമില്ലാതെ ശശികല
തമിഴ്‌നാട് ഭരിക്കുന്ന എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനം കേന്ദ്രവുമായി ചേര്‍ന്ന് തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ടിടിവി ദിനകരന്‍ ആരോപിക്കുന്നത്. പുറത്തിത്രയും ബഹളങ്ങള്‍ നടക്കുമ്പോള്‍ ജയിലിനകത്ത് ശശികലയ്ക്ക് ഉറക്കം പോലുമില്ല.

വാർത്ത അറിയാൻ പരവേശം
ശനിയാഴ്ചയും ഞായറാഴ്ചയും ശശികല ജയിലില്‍ തമിഴ് ന്യൂസ് ചാനലുകള്‍ക്ക് മുന്നിലും പത്രം വായിക്കുന്ന തിരക്കിലുമായിരുന്നു. താനുമായി ബന്ധപ്പെട്ട് 187 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള പരവേശത്തിലായിരുന്നു ശശികലയെന്നാണ് ജയിലില്‍ നിന്നുള്ള വിവരം.

ഉറക്കമിളച്ച് ടിവിക്ക് മുന്നിൽ
റെയ്ഡ് നടക്കുന്ന ദിവസങ്ങളില്‍ രാത്രി വൈകും വരെ ന്യൂസ് ചാനലുകള്‍ക്ക് മുന്നിലായിരുന്നു ചിന്നമ്മയത്രേ. ഒരു മണി വരെ റെയ്ഡിന്റെ വാര്‍ത്തകള്‍ക്കായി ചിന്നമ്മ ഉറക്കമിളച്ചു. രാവിലെ എഴുന്നേറ്റ ഉടനെ ജയില്‍ ലൈബ്രറിയിലെത്തി കൂടുതല്‍ വിവരങ്ങള്‍ക്കായി പത്രങ്ങളും വായിക്കും. വാര്‍ത്തകള്‍ വായിച്ച ശേഷം വളരെ അസ്വസ്ഥയായിട്ടാണ് ശശികലയുണ്ടായിരുന്നതെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു.

കൂട്ടിന് ഇളവരശിയും
ശശികലയ്‌ക്കൊപ്പം ടിവി കാണാനും പത്രം വായിക്കാനും ഇളവരശി കൂടെയുണ്ട്. സാധാരണയായി രാത്രി 8 മണിയോടെ ഭക്ഷണം കഴിക്കുകയും 9 മണിയോടെ ഇരുവരും ഉറങ്ങാറുമാണ് പതിവ്. ടിവി കാണുകയാണ് എങ്കില്‍ തന്നെ തമിഴ് സിനിമകളോ പഴയ പാട്ടുകളോ ആണ് കാണുക പതിവ്. എന്നാല്‍ റെയ്ഡ് വന്നതോടെ സ്ഥിതി മാറി.

മണിക്കൂറുകളോളം ലൈബ്രറിയിൽ
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ശശികല ജയില്‍ ലൈബ്രറിയിലെത്തി. ഒന്നരമണിക്കൂറോളമാണ് പത്രങ്ങളും മാഗസിനുകളും വായിച്ച് ലൈബ്രറിയിലിരുന്നത്. ശേഷം സെല്ലിലേക്ക് ഇളവരശിക്കൊപ്പം തിരികെ പോയി. ഇരുവരും ഗാഢമായ ചര്‍ച്ചയിലായിരുന്നു. അതിന് ശേഷം ശശികല കത്തുകളെഴുതി.

കുളം തോണ്ടിയ റെയ്ഡ്
വ്യാഴാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഞായറാഴ്ചയാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം. റെയ്ഡില്‍ ഇതുവരെ 15 കിലോ സ്വര്‍ണവും അഞ്ചരക്കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ആയിരം കോടി രൂപയോളം മതിപ്പ് വരുന്ന ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ വിധേയമായി 150ഓളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കടലാസ് കമ്പനികളുടെ പേരില്‍ 150 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരിക്കുന്നു.

കോടികളുടെ അനധികൃത സ്വത്ത്
വ്യാഴാഴ്ച രാവിലെ ജയ ടിവി ഓഫീസിലും എഐഎഡിഎംകെ മുഖപത്രം നമതു എംജിആറിന്റെ ഓഫീസിലുമാണ് ആദ്യം മിന്നല്‍ പരിശോധന നടന്നത്. ഓപ്പറേഷന്‍ ക്ലീന്‍ ബ്ലാക്ക് മണിയുടെ ഭാഗമായാണ് പരിശോധന എന്നാണ് വിശദീകരണം.ശശികലയുടെ സഹോദരന്‍ വി ദിവാകരന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ ഹോസ്റ്റല്‍ മുറികളില്‍ നിന്നും വജ്രങ്ങളും സ്വിസ് വാച്ചുകളും മറ്റും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മന്നാര്‍ഗുഡിയിലെ സുന്ദര കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സെങ്കമല തായാര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് വിമന്‍സ് കോളേജിന്റെ ഹോസ്റ്റലിലായിരുന്നു വിലകൂടിയ വസ്തുക്കള്‍ ഒളിച്ച് വെച്ചിരുന്നത്.












Click it and Unblock the Notifications