നാലുകെട്ടും പെണ്ണോഹരിയും പഴങ്കഥയാകുമോ? മതനിയമത്തിന് അതീതമെന്ന് സുപ്രീംകോടതി
ദില്ലി: മുസ്ലീം സ്ത്രീകള്‍ക്കെതിരായ മതപരമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 1986ലെ മുസ്ലീം സ്ത്രീ നിയമ (വിവാഹമോചനാവകാശ സംരക്ഷണ നിയമം) പ്രകാരം രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ പരിശോധിക്കാന്‍ കോടതി ഭരണഘടനാ ബെഞ്ചിനോട് നിര്‍ദേശിച്ചു.
മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ജസ്റ്റിസ് എആര്‍ ദേവ്, എകെ ഗോയല്‍ എന്നിവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ബന്ധിത വിവാഹമോചനം, ഒരു ഭാര്യ നിലനില്‍ക്കെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം എന്നിവമൂലം മുസ്ലീം സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് പരാമര്‍ശിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു സ്ത്രീയുടെ അന്തസ്സിനെയും സുരക്ഷിതത്വത്തെയുമാണ് ബാധിക്കുന്നത്.

മൂന്ന് തലാഖ് ചൊല്ലുന്നതോടെ പുരുഷന് വിവാഹമോചനം നേടാം എന്നത് അംഗീകരിക്കാനാകില്ലെന്നാണ് 92 ശതമാനം സ്ത്രീകളും പറയുന്നത്. ഇത്തരം വ്യവസ്ഥകള്‍ ഇല്ലാതാകണമെന്നും മുസ്ലീം സ്ത്രീകള്‍ ആഗ്രഹിക്കുന്നു. നിയമപ്രകാരം വിവാഹവും പാരമ്പര്യവും മതത്തിന്റെ ഭാഗമല്ല. അതിനെ മതവുമായി കൂട്ടിക്കുഴക്കരുത്, നിയമങ്ങള്‍ സമയത്തിനനുസരിച്ച് മാറേണ്ടതാണെന്നും ബെഞ്ച് പ്രസ്താവിച്ചു.
നവംബര്‍ 23നകം അറ്റോര്‍ണി ജനറലിനോടും നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പൊതുധാര്‍മികതയ്ക്ക് ഹാനികരമായ ബഹുഭാര്യത്വത്തെ ഭരണകൂടം സതി പോലെ മറികടക്കണമെന്ന 2003ലെ സുപ്രീംകോടതി വിധിയും ബെഞ്ച് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications