കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച് സിന്ധ്യ; മുന്നില്‍ ഉപതെരഞ്ഞെടുപ്പ്;നീക്കങ്ങള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അത് നിരസിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് ജ്യോതി രാദിത്യ സിന്ധ്യ. ആദ്യമായാണ് സിന്ധ്യ കോണ്‍ഗ്രസ് പദവികള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് സിന്ധ്യക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് സിന്ധ്യയുടെ ഈ നീക്കങ്ങള്‍.പാര്‍ട്ടി വിട്ടതോടെ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനെതിരെ ശക്തമായി പ്രതിരോധിക്കുകയാണ്.
നിരസിക്കാന്‍ കാരണം
മധ്യപ്രദേശില്‍ കമല്‍നാഥുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു സിന്ധ്യ പാര്‍ട്ടി വിടുന്നത്. എന്നാല്‍ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് സിന്ധ്യ പറയുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്താല്‍ താന്‍ പദവികള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും സിന്ധ്യ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങള്‍
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുകയായിരുന്നുവെന്നും സിന്ധ്യ കുറ്റപ്പെടുത്തി. ഗ്വാളിയാര്‍-ചമ്പാല്‍ മേഖലയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബിജെപിയുടെ അംഗത്വ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു സിന്ധ്യ. കഴിഞ്ഞ ദിവസം സിന്ധ്യക്കെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധം മേഖലയില്‍ സംഘടിപ്പിച്ചിരുന്നു.
Recommended Video
ദിഗ്വിജയ് സിംഗിനെതിരെ
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്വിജയ് സിംഗ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് അത് നിരസിക്കുകയായിരുന്നു. കമല്‍നാഥും ദിഗ്വിജയ് സിംഗും 15 മാസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് സിന്ധ്യ പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളുമായുള്ള പിണക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിനെതിരെ
സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള തെറ്റായ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ 10 ദിവസത്തിനകം എഴുതി തള്ളുമെന്നും അല്ലെങ്കില്‍ പതിനൊന്നാം ദിനം മുഖ്യമന്ത്രിയെ തിരിച്ചയക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് സിന്ധ്യ പറഞ്ഞു.
ഗ്വാളിയാറില്‍
ഈ മാസം മാര്‍ച്ചിലായിരുന്നു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. ശേഷം ആദ്യമായാണ് തന്റെ ശക്തി കേന്ദ്രമായി ഗ്വാളിയാറിലെത്തുന്നത്. സിന്ധ്യയും വിശ്വസ്തരും പിന്തുണ പിന്‍വലിച്ചതോടെ കമല്‍നാഥിന് ഭരണം നഷ്ടപ്പെടുകയും ചെയ്തു. ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അഞ്ച് മാസ ങ്ങള്‍ക്ക് ശേഷം ബിജെപിക്കെതിരെ പ്രതിഷേധം നടത്താനാണ് ആദ്യമായി പുറത്തേക്കിറങ്ങുന്നതെന്നും സിന്ധ്യ പരിഹസിച്ചു.
ഉപതെരഞ്ഞെടുപ്പ്
അംഗത്വം ക്യാമ്പയിന് പുറമെ സംസ്ഥാനത്തെ 27 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അടുത്തിരിക്കുകയാണ്. അതും കൂടി ലക്ഷ്യം വെച്ചാണ് സിന്ധ്യയുടെ ഗ്വാളിയാര്‍-ചെമ്പാല്‍ സന്ദര്‍ശനം. 27 സീറ്റില്‍ 16 ഉം ഈ മേഖലയില്‍ നിന്നുള്ളവയാണ്.
സീറ്റ് നില
സിന്ധ്യക്ക് പുറമേ 22 വിമത എംഎല്‍എമാരും രാജി വെച്ചിരുന്നു. കൂടാതെ കഴിഞ്ഞ മാസം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി രാജി വെക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തു. കൂടാതെ എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെയാണ് 28 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ മധ്യപ്രദേശ് അസംബ്ലിയില്‍ കോണ്‍ഗ്രസിന് 89 എംഎല്‍എമാരാണുള്ളത്. ഭരണത്തിലിരിക്കുന്ന ബിജെപിക്ക് 107 ഉം. 230 അംഗ നിയമസഭയില്‍ നിലവില്‍ 203 അംഗങ്ങളാണുള്ളത്.