കാത്തിരിപ്പിൽ രാജ്യം, അനുമതിക്ക് ശുപാർശ 2 വാക്സിനുകൾക്ക്, നിർണായക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും
ദില്ലി: കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം. ഡിജിസിഐ ഞായറാഴ്ച മാധ്യമങ്ങളെ കാണും. കൊവിഡ് വാക്‌സിനുകള്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം രാജ്യത്തെ അറിയിക്കും എന്നാണ് കരുതുന്നത്. നിലവില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ തദ്ദേശീയ വാക്‌സിന്‍ ആയ കൊവാക്‌സിനും ആണ് അനുമതിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് വാക്‌സിന്‍ അനുമതി സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കേണ്ടത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി-ആസ്ട്ര സിനിക്കയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. ഐസിഎംആറുമായി ചേര്‍ന്നാണ് ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന്‍ ആയ കൊവാക്‌സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്നത്. ഇത് കൂടാതെ അഹമ്മദാബാദ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന കാഡില ഹെല്‍ത്ത് കെയല്‍ ലിമിറ്റഡിന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുളള അനുമതി നല്‍കാനും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൊവിഷീല്‍ഡ് വാക്‌സിനും കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയ പശ്ചാത്തലത്തില്‍ രാജ്യത്ത് വരുന്ന 10-14 ദിവസത്തിനുളളില്‍ തന്നെ വലിയ തോതില്‍ വാക്‌സിനേഷന്‍ നടക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ പ്രതികരിച്ചു. തുടക്കത്തില്‍ പതുക്കെ മാത്രമേ കൊവിഡ് വാക്‌സിനേഷന്‍ നടത്തുകയുളളൂ. അപ്പോഴേക്കും കൂടുതല്‍ വാക്‌സിനുകള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കോള്‍ഡ് സ്‌റ്റോറേജുകളില്‍ വാക്‌സിനുകള്‍ പാഴായി പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അതിന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.