രാഹുൽ തുടരണം, പക്ഷെ ഉത്തരവാദിത്തങ്ങൾ കുറയും, അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നേതാക്കൾ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ തലപൊക്കിയ പ്രതിസന്ധികൾക്ക് അയമില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനം പിൻവലിക്കാൻ രാഹുൽ ഗാന്ധി തയാറാകാതിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകാതെ നെട്ടോട്ടമോടുകയാണ് നേതാക്കൾ. ഇനിയും അനിശ്ചിതത്വം തുടർന്നാൽ കോൺഗ്രസ് വലിയ വിലനൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ പുതിയ വഴികളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുകയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടർന്ന് കൊണ്ട് ഉത്തരവാദിത്തങ്ങൾ മുതിർന്ന നേതാക്കൾക്ക് വീതിച്ച് നൽകുന്നതിനെ കുറിച്ച് ആലോചനയുണ്ട്.

വഴങ്ങാതെ രാഹുൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുറപ്പിച്ച് പൊരുതിയ കോൺഗ്രസിന്റെ നേട്ടം പക്ഷെ 52 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ പോലും രാഹുൽ തോറ്റ് മടങ്ങി. കോൺഗ്രസിന്റെ ഉറച്ച കോട്ടകളിൽ പലതിലും വിള്ളൽ വീണു. ഈ സാഹചര്യത്തിലാണ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ രാഹുൽ ഗാന്ധി തീരുമാനിക്കുന്നത്. അനുനയ ശ്രമങ്ങൾ നടന്നുവെങ്കിലും രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ.

കൂടിക്കാഴ്ച നടത്തും
പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെടുന്നത്. രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് തന്നെയാണ് നേതാക്കളുടെ അഭിപ്രായം. ഈ ഘട്ടത്തിൽ പാർട്ടിക്ക് മുമ്പിൽ മറ്റ് വഴികളില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ നേതൃസ്ഥാനത്തേയ്ക്ക് എത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട് എങ്കിലും ഈ ഘട്ടത്തിൽ പ്രവർത്തകരെയും നേതാക്കളെയും ഒന്നിച്ച് നിർത്താൻ രാഹുൽ ഗാന്ധിക്കോ സോണിയാ ഗാന്ധിക്കോ മാത്രമേ കഴിയുകയുള്ളുവെന്നാണ് ഭൂരിപക്ഷാഭിപ്രായം.

പുതിയ പദ്ധതികൾ
പാർട്ടിയുടെ പാർലമെന്ററി ബോർഡ് സംവിധാനം കൂടുതൽ സജീവമാക്കാനാനുള്ള നിർദ്ദേശം നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാനായി പത്തോ അതിൽ താഴെയോ അംഗങ്ങൾ മാത്രമാകും ഇതിലുള്ളത്. ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് 6 അംഗങ്ങളുള്ള പാർലമെന്ററി ബോർഡാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. കൂടുതൽ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പാർട്ടി അധ്യക്ഷന് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും പ്രവർത്തനങ്ങൾ സുഗമമായി നടത്താനുമുള്ള നിർദ്ദേശവും മുന്നോട്ട് വയ്ക്കാനാണ് പദ്ധതി.

രാഹുൽ തുടരണം
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുകയല്ലാതെ പാർട്ടിക്ക് മുമ്പിൽ മറ്റ് വഴികളല്ല. നിലവിലെ സാഹചര്യത്തിൽ പകരക്കാരനായി മറ്റൊരാൾ വന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാനെ അത് ഇടയാക്കൂ. സോണിയായ്ക്കോ രാഹുലിനോ മാത്രമെ കോൺഗ്രസിനെ ഒന്നിച്ച് നിർത്താൻ സാധിക്കു. പത്തോ പതിനഞ്ചോ വർഷത്തിനപ്പുറം എന്താകുമെന്ന് അറിയില്ല, പക്ഷെ ഇപ്പോൾ കോൺഗ്രസിനെ നയിക്കാൻ രാഹുൽ തന്നെ വേണം, ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷിതമായ കൈകളിൽ പാർട്ടിയെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം വീരപ്പ മൊയ്ലി പ്രതികരിച്ചിരുന്നു.

രാഹുലിനെ കാണാൻ
എകെ ആന്റണിയും അഹമ്മദ് പട്ടേലും ഈ ആഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ബോധിപ്പിക്കും. ഇതിന് ശേഷം പാർലമെന്ററി ബോർഡ് സംവിധാനം സജീവമാക്കാനും വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനുമുള്ള നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.

വിമർശനങ്ങൾക്ക് മറുപടി
പാർലമെന്റി ബോർഡ് സംവിധാനം സജീവമാക്കുന്നതോടുകൂടി സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഉപദേശകരുടെ അഭിപ്രായപ്രകാരമാണെന്ന വിമർശനങ്ങൾക്കും പരിഹാരമാകും. കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ പത്ത് പേരാകും ബോർഡിൽ ഉണ്ടാകുക. അടുത്ത ദിവസങ്ങളിൽ തന്നെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരമാകുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.












Click it and Unblock the Notifications