മത്സരിച്ചില്ലെങ്കിലും മഹാരാഷ്ട്രയിൽ വൻ തിരിച്ചടി നേരിട്ടത് രാജ് താക്കറെയും എംഎൻഎസും; കാരണം ഇതാണ്
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ്- എൻസിപി സഖ്യത്തിന് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 48 സീറ്റിൽ 41 ഇടത്തും ബിജെപി ശിവസേനാ സഖ്യം തൂത്തുവാരി. കോൺഗ്രസിന് നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ഒരു സീറ്റിൽ കോൺഗ്രസ് വിജയിപ്പോൾ സഖ്യകക്ഷിയായ കഴിഞ്ഞ തവണത്തെ നാല് സീറ്റുകൾ നിലനിർത്തി.
എന്നാൽ കോൺഗ്രസിനേക്കാൾ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് മഹാരാഷ്ട്ര നവനിർണാൺ സേനയ്ക്കും രാജ് താക്കറേയ്ക്കുമാണ്. ഒരു സീറ്റിൽ പോലും ഇക്കുറി എംഎൻഎസ് മത്സരിച്ചിരുന്നില്ല. കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെ ഭാഗമാകാൻ താക്കറെ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല.

എങ്കിലും ബിജെപിക്കെതിരെ ശക്തമായ പ്രചാരണമാണ് താക്കറെ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തിലെത്തിയപ്പോൾ നടത്തിയ വാഗ്ദാനങ്ങൾ, നടപ്പിലാക്കിയ പദ്ധതികൾ, സർക്കാരിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാജ് താക്കറെ പ്രചാരണ വേദികളിൽ കത്തിക്കയറി. വെറും പ്രസംഗങ്ങൾ മാത്രമല്ല, പ്രധാനമന്ത്രിയുടെ പഴയ പ്രസംഗങ്ങളും, പത്ര റിപ്പോർട്ടുകളുമൊക്കെ ഉൾപ്പെടുന്ന തെളിവുകളുമായായിരുന്നു പ്രചാരണ റാലികളിൽ താക്കറെ എത്തിയത്.
അവർഡ് നിശകൾക്കെന്ന പോലെ ഒരുക്കിയ സ്റ്റേജുകളിലായിരുന്നു പ്രസംഗങ്ങൾ, പവർ പോയിന്റ് പ്രസന്റേഷനും, അതി കൂറ്റൻ എൽഡിഡി സ്ക്രീനും ഒക്കെയായാണ് താക്കറെ പ്രചാരണത്തിനിറങ്ങിയത്. കൂട്ടത്തിൽ അൽപ്പം മിമിക്രിയും അഭിനയവുമൊക്കെ ഉണ്ടാകും. താക്കറെയുടെ പ്രചാരണം കോൺഗ്രസ് - എൻസിപി സഖ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
താക്കറെ പ്രചാരണത്തിനെത്തിയ 10 മണ്ഡലങ്ങളിൽ എട്ടിടത്തും ബിജെപി-ശിവസേനാ സഖ്യമാണ് വിജയിച്ചത്. 2014 മുതൽ മഹാരാഷ്ട്രയിൽ കനത്ത തിരിച്ചടിയാണ് എംഎൻഎസ് നേരിടുന്നത്.












Click it and Unblock the Notifications