കോൺഗ്രസിന് ചിരി; കർണാടകത്തിൽ ബിജെപിക്കുള്ളിൽ കൂട്ടപൊരിച്ചൽ.. നേതാക്കൾ കൂട്ടത്തോടെ ദില്ലിയിൽ
ബെംഗളൂരു; മുഖ്യമന്തി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പയെ മാറ്റി നിർത്തുന്നതാകും ബിജെപി നേതൃത്വത്തെ സംബന്ധിച്ച് ഏറ്റവും വലിയ 'പണി' എന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. എന്നാൽ യഥാർത്ഥ പ്രതിസന്ധി നേതൃത്വം അഭിമുഖീകരിക്കാൻ ഇരിക്കുന്നതേയുള്ളൂവെന്ന സൂചനകളാണ് കർണാടകത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യയെ നിയമിച്ചതിന് പിന്നാലെ നടത്താനിരിക്കുന്ന മന്ത്രിസഭ വികസനമാണ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ

വെള്ളിയാഴ്ച തന്നെ മന്ത്രിസഭ വികസനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് അറിയിച്ചിരിക്കുന്നത്. മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ദില്ലിയിൽ ദേശീയ നേതൃത്വത്തെ സന്ദർശിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി നടത്തുന്ന കൂടിക്കാഴ്ചയോടെ അന്തിമ തിരുമാനം കൈക്കൊള്ളും. ഒറ്റത്തവണയോ അതോ പല ഘട്ടങ്ങളിലായോ മന്ത്രിസഭ വിപുലീകരിക്കണമോയെന്നതാണ് പ്രധാന ചർച്ച. ഇത് സംബന്ധിച്ച് ധാരണയിൽ എത്തിക്കഴിഞ്ഞാൽ അന്തിമ പട്ടിക ബുധനാഴ്ചയോടെ പ്രഖ്യാപിക്കുമെന്നും ബസവരാജ് വ്യക്തമാക്കുന്നു.

യെഡിയൂരപ്പയുടെ രാജിയോടെ ഉടലെടുത്ത അതൃപ്തികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് കൊണ്ടും ജാതി സമവാക്യങ്ങൾ പാലിച്ച് കൊണ്ടായിരിക്കും നിയമനം. ലിംഗായത്ത്, വൊക്കലിഗ ഉൾപ്പെടെയുള്ള സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ നിലവിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടുമ്ട്.

എന്നാൽ ആർഎസ്എസിന് ഈ നിർദ്ദേശത്തോട് താത്പര്യമില്ല. ഇത്രയും അധികം ഉപമുഖ്യൻമാരെ നിയമിക്കുന്നത് നേതാക്കൾക്കിടയിൽ അനാവശ്യ മത്സരവും ശത്രുതയും ഉണ്ടാക്കുമെന്ന് ആർഎസ്എസ് പറയുന്നു. പുതിയ മന്ത്രിസഭയിൽ വിവാദങ്ങളിൽ ഉൾപ്പെട്ടവരെ ഉൾപ്പെടുത്തരുതെന്ന നിർദ്ദേശവും ആർഎസ്എസ് മുന്നോട്ട് വെച്ചിട്ടുണ്ട് അതേസമയം പുതിയ മന്ത്രിസഭയിൽ 6 പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പല മുതിർന്ന നേതാക്കളും പുറത്താകുമെന്ന കാര്യത്തിൽ തർക്കമില്ല.

മുൻ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാർ, മുതിർന്ന നേതാവായ കെഎസ് ഈശ്വരപ്പ എന്നിവരാണ് പുറത്താകാൻ സാധ്യത ഉള്ളവരിൽ പ്രമുഖർ. യുവാക്കൾക്ക് അവസരം നൽകുന്നതിനായി മാറ്റി നിർത്തിയാൽ നേതൃത്വത്തിന്റെ തിരുമാനം അംഗീകരിക്കുമെന്ന് നേരത്തേ ഈശ്വരപ്പ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹം പിന്നീട് നിലപാട് മാറ്റിയിട്ടുണ്ട്. കുറഞ്ഞത് ഉപമുഖ്യമന്ത്രി പദമെങ്കിലും തനിക്ക് വേണ്ടതുണ്ടെന്നാണ് ഈശ്വരപ്പയുടെ ഇപ്പോഴത്തെ നിലപാട്. ഈശ്വരപ്പ അടുത്തിടെ മുതിർന്ന ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെ സന്ദർശിച്ച് തന്റെ ആവശ്യം അറിയിച്ചിട്ടുണ്ട്. കുറുബ സമുദായത്തിൽ നിന്നുള്ള നിരവധി പണ്ഡിതരും ഈശ്വരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇവരെ കൂടാതെ എസ് സുരേഷ് കുമാറും കോട്ട ശ്രീനിവാസ് പൂജാരിയേയും ഒഴിവാക്കി നിർത്തിയേക്കും.അതേസമയം, നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിക്ക് മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ മുതിർന്ന നേതാക്കളിൽ ഒരാൾക്ക് സ്പീക്കർ പദവി ലഭിക്കും. അതുപക്ഷേ ആർഎസ്എസിന്റെ താത്പര്യ പ്രകാരമായിരിക്കും. അതേസമയം മന്ത്രിസ്ഥാനം പോകുമെന്ന ഭയത്താൽ ഇതിനോടകം തന്നെ പല നേതാക്കളും തങ്ങളുടെ സീറ്റ് ഉറപ്പിക്കാൻ ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. മുൻ മന്ത്രിമാരായ ഉമേഷ് കട്ടി, സി.സി. പാട്ടീൽ, സി.പി. യോഗേശ്വർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, എംഎൽഎ അരവിന്ദ് ബെല്ലാഡ് എന്നിവരാണ് ദില്ലിയിൽ തുടരുന്നത്.

ഇത്തവണ മന്ത്രിസഭയിൽ അവസരം ലഭിച്ചിട്ടില്ലേങ്കിൽ 2023 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന ആശങ്കയിലാണ് നേതാക്കളിൽ പലരും. അതിനിടെയിൽ കുമാരസ്വാമി സർക്കാരിനെ ചതിച്ച് ബിജെപി പക്ഷത്ത് എത്തിയ കോൺഗ്രസ്-ജെഡിഎസ് വിമത നേതാക്കളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിർണായക ഘട്ടത്തിൽ ബിജെപിയെ പിന്തുണച്ചവരെ കൈവിടരുതെന്ന് യെഡിയൂരപ്പ നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ നടപടി ബിജെപി പുന;പരിശോധിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ 11 വിമതരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മുഴുവൻ പേരേയും പരിഗണിക്കാനില്ല സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് നേരത്തേ തന്നെ ഇവർക്കെതിരെ പാർട്ടിയിൽ അതൃപ്തികൾ ഉടലെടുത്ത സാഹചര്യത്തിൽ. യെഡിയൂരപ്പയുടെ അധികാര മോഹത്തിനായി മറ്റ് പാർട്ടികളിൽ നിന്നും എത്തിച്ചവരെ ചുമക്കേണ്ട ബാധ്യത നേതൃത്വത്തിന് ഇല്ലെന്ന നിലപാടിലാണ് പല മുതിർന്ന നേതാക്കളും. മാത്രമല്ല ബിജെപിയിലെ തന്നെ മുതിർന്നവരെ ഒഴിവാക്കി വിമതർക്ക് അവസരം നൽകുകയാണെങ്കിൽ നേതാക്കൾ പരസ്യമായി തന്നെ വാളെടുക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

അതേസമയം കർണാടകത്തിലെ സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തുകയാണ് കോൺഗ്രസ്. യെഡിയൂരപ്പയെ പുറത്താക്കി ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള നേതാവായ ബസവരാജിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തെങ്കിലും സമുദായത്തിന് മേൽ യെഡിക്കുള്ള സ്വാധീനം ബസവരാജയ്ക്ക് ഇല്ല. ലിംഗായത്ത് വിഭാഗത്തിനെ കൂടുതൽ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യെഡിയൂരപ്പയുടെ മകൻ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം കേന്ദ്ര സംഘം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പല ബിജെപി നേതാക്കളും ഈ ആവശ്യത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു. നേരത്തേ തന്നെ വിജയേന്ദ്രയുടെ സർക്കാരിലെ ഇടപെടലിനെതിരെ നേതാക്കൾ പരാതി ഉയർത്തിയിരുന്നു. വിജേന്ദ്ര മന്ത്രിസഭയിൽ എത്തുന്നതോടെ യെഡിയൂരപ്പയ്ക്ക് കൂടി ഭരണത്തിൽ ഇടപെടാനാകുന്ന സ്ഥിതിവിശേഷം ആകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കടുത്ത നടപടിയിലേക്ക് കേന്ദ്രനേതൃത്വം നീങ്ങി കഴിഞ്ഞാൽ പലരും ബിജെപി വിടാനുള്ള സാധ്യത തള്ളികളയാനാകില്ല. അങ്ങനെയെങ്കിൽ ഇവർക്ക് മുന്നിൽ കോൺഗ്രസ് വാതിൽ തുറന്നേക്കും. മാത്രമല്ല പാർട്ടി വിട്ട വിമതർ മടങ്ങിയെത്തിയാലും കോൺഗ്രസ് സ്വീകരിച്ചേക്കുമെന്ന് കണക്കാക്കപ്പെടുന്നത്. അതേസമയം ലിംഗായത്ത് ഉൾപ്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതൃപ്തി നിലനിൽക്കുന്ന സമുദായങ്ങൾക്കിടയിൽ മുതലെടുപ്പിനുള്ള ശ്രമവും കോൺഗ്രസ് നടത്തിയേക്കും.

ആദ്യ പടിയെന്ന നിലയിൽ ലിംഗായത്ത് വിഭാഗക്കാരാനായ മുതിർന്ന നേതാവ് എം ബി പാട്ടീലിന് നിർണായക സ്ഥാനം നൽകിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തെ എഐസിസി ജനറൽ സെക്രട്ടറിയായോ അല്ലേങ്കിൽ പ്രതിപക്ഷ നേതാവായോ നിയമിച്ചേക്കുമെന്നാണ് സൂചന. ഇതൊന്നുമല്ലേങ്കിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ഒപ്പം മറ്റ് സമുദായങ്ങളിൽ നിന്നുള്ള നേതാക്കൾക്കും അർഹമായ പരിഗണന നൽകിയേക്കും. ഇതുകൂടി ലക്ഷ്യം വെച്ചാകും പാർട്ടിയിൽ അടുത്ത പുന;സംഘടന നടന്നേക്കുക. അതേസമയം ബിജെപിയിൽ നേതാക്കൾ കൂട്ടത്തോടെ ഇടഞ്ഞാലും ബസവരാജ് സർക്കാരിന്റെ നിലനിൽപ്പിനെ ഈ നീക്കങ്ങൾ ബാധിച്ചേക്കില്ല. അട്ടിമറി ഉണ്ടായാൽ പോലും പിടിച്ച് നിൽക്കാൻ മറ്റൊരു പ്ലാൻ ബിയും ബിജെപി അണിയറയിൽ ഒരുക്കിയിട്ടുണ്ട്. അറ്റകൈയെന്ന നിലയിൽ ബിജെപി ജെഡിഎസുമായി സഖ്യത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചന നൽകുന്നത്.












Click it and Unblock the Notifications