രാഹുല്‍ ഇല്ല, പവാറിന്റെ ആദ്യ ചുവട് പിഴച്ചു, ആളൊഴിഞ്ഞ് മൂന്നാം മുന്നണി, ഇനി കോണ്‍ഗ്രസിന്റെ ഊഴം
ദില്ലി: കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി നീക്കത്തില്‍ ശരത് പവാര്‍ വീണു. വിചാരിച്ച നേതാക്കളൊന്നും യോഗത്തിനെത്തിയില്ല. കോണ്‍ഗ്രസ് പ്രതീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ മടിയുണ്ടെങ്കിലും കോണ്‍ഗ്രസില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മാത്രമാണ് ശരത് പവാറിനൊപ്പം ഉറച്ച് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ നീക്കമാണ് ഇനി നടക്കാന്‍ പോകുന്നത്.
ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്ന ലക്ഷ്യത്തിലായിരുന്നു മൂന്നാം മുന്നണിക്കായി ശ്രമം നടത്തിയത്. എന്നാല്‍ ആളൊഴിഞ്ഞ പൂരപറമ്പായിരുന്നു പവാറിന്റെ പ്രതിപക്ഷം യോഗം. പ്രമുഖ നേതാക്കളൊന്നും വന്നില്ല. രാഷ്ട്ര മഞ്ചിന്റെ യോഗമാണെന്ന് യശ്വന്ത് സിന്‍ഹയും ശരത് പവാറും പറഞ്ഞെങ്കിലുംഅതൊന്നുമല്ല വാസ്തവം. പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിക്ക് ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ വിശ്വസിക്കുന്നുണ്ട്.
കോണ്‍ഗ്രസില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് എല്ലാ പ്രതിപക്ഷ കക്ഷികളും. ശക്തമായ ഒരു കക്ഷിയില്ലാതെ ബിജെപിയെ നേരിടാനുമാവില്ലെന്ന് മമത അടക്കമുള്ളവര്‍ കരുതുന്നുണ്ട്. കോണ്‍ഗ്രസിനെ കൂടാതെ ഡിഎംകെയും ആര്‍ജെഡിയും ബിഎസ്പിയും ഒരു പ്രതിനിധിയെയും യോഗത്തിന് അയച്ചില്ല. ഇതില്‍ ഡിഎംകെയും ആര്‍ജെഡിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളാണ്. പ്രമുഖ പാര്‍ട്ടികളുടെ പ്രധാന നേതാക്കളൊന്നും യോഗത്തിന് എത്തിയിരുന്നില്ല.
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ പവാറിനെ പിസി ചാക്കോ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേണ്ടി പവാര്‍ മുന്നിട്ടിറങ്ങിയതെന്ന് ചാക്കോ പറഞ്ഞു. കോണ്‍ഗ്രസിന് അത്തരമൊരു നീക്കം നടത്താമെന്നും, എന്നാല്‍ അതിന് കോണ്‍ഗ്രസ് താല്‍പര്യം കാണിച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.
ജി23 നേതാക്കളായ മനീഷ് തിവാരി, കപില്‍ സിബല്‍ എന്നിവരെ കൂടാതെ അഭിഷേക് മനു സിംഗ്‌വി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരെയും പവാര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരാരും പങ്കെടുത്തില്ല. അതേസമയം കോണ്‍ഗ്രസ് സഖ്യത്തെ നിയന്ത്രിക്കാന്‍ ഇറങ്ങണമെന്ന ആവശ്യം ശക്തമാണ്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും അഖിലേഷ് യാദവും ഈ നിലപാട് ഉള്ളവരാണ്. ശരത് പവാര്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി എന്‍സിപി നേതാക്കളെ ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനായി അയച്ചേക്കും.
രാഹുലിന് പകരം മറ്റൊരാള്‍ എന്നത് കോണ്‍ഗ്രസിനുള്ളില്‍ സ്വീകാര്യമല്ല. അതേസമയം അമേഠിയിലെ സീറ്റ് 2024ല്‍ രാഹുല്‍ തിരിച്ച് പിടിച്ചാല്‍ പ്രതിപക്ഷ നിരയില്‍ അദ്ദേഹം സ്വീകാര്യനാവുകയും ചെയ്യും. അതേസമയം രാഹുല്‍ സംസ്ഥാന തലത്തില്‍ നിന്ന് കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കാനുള്ള നീക്കത്തിലാണ്. കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിനെ ഉപയോഗിച്ച് ജാതി സമവാക്യം കൃത്യമാക്കാനാണ് രാഹുലിന്റെ പ്ലാന്‍. ദേശീയ തലത്തിലെ സംഘടന ശക്തിപ്പെടുത്താന്‍ ചില സംസ്ഥാന നേതാക്കള്‍ കൂടി കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരും.
കൃത്യമായ ടാര്‍ഗറ്റുമായിട്ടാണ് രാഹുല്‍ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ നിന്ന് 19 സീറ്റ് കോണ്‍ഗ്രസ് ഇപ്പോഴേ പ്രതീക്ഷിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ 12, മധ്യപ്രദേശില്‍ 15, ഛത്തീസ്ഗഡില്‍ 5, പഞ്ചാബില്‍ 8, എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനില്‍ പത്ത് സീറ്റ് വരെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് 35 സീറ്റ് വരെ രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനത്തിന് നേതാക്കളെ നിയോഗിക്കും.
Recommended Video
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല. പകരം മൂന്നാം മുന്നണിയിലെ നേതാക്കളെ ചൂണ്ടിക്കാണിച്ചാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുക. ഓരോ സംസ്ഥാനത്തും വോട്ട് പിടിക്കുക എന്ന തന്ത്രമാണിത്. പ്രിയങ്കയ്ക്ക് ഇത്തവണ നിര്‍ണായക റോള്‍ ഹിമാചലില്‍ അടക്കം ഉണ്ടാവും. ഹരീഷ് റാവത്ത്, ഭൂപേഷ് ബാഗല്‍, കമല്‍നാഥ്, അശോക് ഗെലോട്ട്, എന്നിവര്‍ക്ക് നിര്‍ണായക റോള്‍ ദേശീയ തലത്തിലുണ്ടാവും, ഇവരുടെ സംസ്ഥാനങ്ങള്‍ പിടിക്കുകയും സംഘടന ശക്തമാക്കുകയും ചെയ്യുകയാണ് ഇവര്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള റോള്‍.