സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് രാഹുലിന്റെ പോക്കറ്റടിച്ചെന്ന് ശിരോമണി അകാലിദള്‍; മറുപടിയുമായി കോണ്‍ഗ്രസ്
അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ഗാന്ധിയുടെ പോക്കറ്റ് അടിച്ചതാരാണെന്ന ചോദ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലി ദള്‍ എം പിയുമായ ഹര്‍സിമ്രത് കൗര്‍. രാഹുല്‍ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഹര്‍സിമ്രത് കൗറിന്റെ ചോദ്യം. ബുധനാഴ്ച ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തിയത്. സുവര്‍ണക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, നവ്ജോത് സിദ്ദു, ഉപമുഖ്യമന്ത്രിയായ സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ എന്നിവരോടൊപ്പമാണ് അദ്ദേഹം സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഹര്‍സിമ്രത് കൗറിന്റെ ട്വീറ്റ്.
അന്നു വൈകിട്ട് ജലന്ധര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍ രാഹുല്‍ ഗാന്ധിയുടെ പോക്കറ്റടിച്ചത് ആരാണ്? ചരണ്‍ജിത്ചന്നിയോ, നവ്‌ജോത് സിദ്ദുവോ സുഖ്ജീന്ദറോ? ഇസഡ് സെക്യൂരിറ്റി അനുവദിച്ച രാഹുലിന്റെ കൂടെ ഈ മൂന്ന് പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നു. 'ബീ-അദ്ബി' സംഭവങ്ങള്‍ക്ക് ശേഷം, നമ്മുടെ ഏറ്റവും വിശുദ്ധമായ ദേവാലയത്തിന് ചീത്തപ്പേരുണ്ടാക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇത് എന്നായിരുന്നു ഹര്‍സിമ്രത് കൗര്‍ പറഞ്ഞത്. എന്നാല്‍ ട്വീറ്റിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ തയ്യാറായില്ല. അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നിരിക്കെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഉത്തരവാദിത്തവും പക്വതയും കാണിക്കാന്‍ ഹര്‍സിമ്രത് കൗര്‍ തയ്യാറാകണമെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമാകുകയും കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്നത് കഠിനാധ്വാനികളായ കര്‍ഷകരുടെ പോക്കറ്റ് പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയായിരുന്നു ഹര്‍സിമ്രത് കൗര്‍. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പിന്നീട് ഹര്‍സിമ്രത് കൗര്‍ രാജിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ എന്‍ ഡി എ സഖ്യവും ശിരോമണി അകാലിദള്‍ വിട്ടിരുന്നു. ഫെബുവരി 20 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 നാണ് ഫലമറിയുക. നിലവില്‍ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബില്‍ ഇക്കുറി ജനവിധിയെഴുതുക. 2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 20 സീറ്റ് നേടി ആം ആദ്മി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയപ്പോള്‍ ശിരോമണി അകാലിദളിന് 15 സീറ്റായിരുന്നു ലഭിച്ചത്. ബി ജെ പി മൂന്ന് സീറ്റും നേടി.

അഞ്ച് വര്‍ഷം മുന്‍പത്തേതില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം. കഴിഞ്ഞ തവണ ക്യാപ്റ്റ്ന്‍ അമരീന്ദര്‍ സിംഗിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചതെങ്കില്‍ ഇത്തവണ അമരീന്ദര്‍ ബി ജെ പി പാളയത്തിലാണ്. പി സി സി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബി ജെ പി സഖ്യത്തോടൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവര്‍ക്കൊപ്പം ശിരോമണി അകാലിദള്‍ സംയുക്ത് വിഭാഗവുമുണ്ട്.

കോണ്‍ഗ്രസാകട്ടെ നവജോത് സിംഗ് സിദ്ദു, മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരുവരും തമ്മില്‍ വടംവലിയുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ശിരോമണി അകാലിദള്‍ ബി എസ് പിയുമായി സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത.് സി പി ഐ എം, സി പി ഐ തുടങ്ങിയ ഇടത് പാര്‍ട്ടികളുടെ പിന്തുണയും സഖ്യത്തിനുണ്ട്. മുഖ്യ പ്രതിപക്ഷമായ ആം ആദ്മി ഭാഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ്. പുറത്തുവന്ന സര്‍വേകളെല്ലാം ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
Who picked @RahulGandhi's pocket at Sri Harmandir Sahib?@CHARANJITCHANNI? @sherryontopp? or @Sukhjinder_INC? These were the only 3 persons allowed by Z-security to get near him. Or is it just one more attempt to bring bad name to our holiest shrine, after the 'be-adbi' incidents?
— Harsimrat Kaur Badal (@HarsimratBadal_) January 29, 2022












Click it and Unblock the Notifications