2014ലെ രാഷ്ട്രീയ അപകടം' ആവർത്തിക്കാൻ അനുവദിക്കില്ല; ബിജെപിയെ രാജ്യത്തിന് ആവശ്യമില്ലെന്നും ശിവസേന
ദില്ലി: 2014ലെ രാഷ്ട്രീയ അപകടം 2019ൽ ആവർത്തിക്കില്ലെന്ന് ശിവസേന. പാർട്ടിയുടെ 52-ാം വാർഷികത്തോട് അനുബന്ധിച്ച് മുഖപത്രമായ സാമ്നയിൽ വന്ന ലേഖനത്തിലാണ് പരാമർശം. 2019ൽ തങ്ങൾ മഹാരാഷ്ട്രയിൽ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തും.കേന്ദ്രം ഭരിക്കുന്നവരെപ്പോലും സ്വാധീനിക്കാൻ കഴിയുന്ന അധികാരശക്തിയായി ശിവസേന മാറുവെന്നും മുഖപത്രം പറയുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ മാറിവരികയാണ് .2014ൽ സംഭവച്ചതുപോലൊരു അപകടം ഇനി ആവർത്തിക്കില്ലെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലെത്തിപ്പോഴും തുടരുമ്പോരും ഞങ്ങൾ അഹങ്കരിച്ചിട്ടില്ല. ഭാവിയിലും അത് ഉണ്ടാകുകയില്ലെന്നും മുഖപ്രസംഗം പറയുന്നു. ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ശക്തമായ വിമർശനങ്ങളാണ് മുഖപത്രത്തിൽ ഉന്നയിച്ചിരിക്കുന്നത്.മോദിയേയും ബിജെപിയേയും രാജ്യത്തിന് ആവശ്യമില്ലെന്ന് സാമ്ന പറയുന്നു.
മോദി ഒന്നും അറിയുന്നില്ല
എപ്പോഴും വിദേശ രാജ്യങ്ങളിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ധാരണയില്ല.കെജ്രിവാളിന്റെ നേതൃത്വത്തിൽ ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ തിരകൾ രാജ്യമാകെ അലയടിക്കുന്നുണ്ട്. ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. ആംആദ്മി സർക്കാരും ഗവർണരും തമ്മിൽ നടക്കുന്ന പോര് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിന്റെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. ഉദ്യോഗസ്ഥർ കടുംപിടുത്തം തുടർന്നാൽ അത് ജനങ്ങളെയാണ് ബാധിക്കുന്നത്. ശിവസേനയുടെ പാത എളുപ്പമായിരുന്നില്ല, ഇന്നും അത് എളുപ്പമല്ല. 2109ൽ അധികാരത്തിൽ വരുമെന്ന് പൂർണമായ വിശ്വാസമുണ്ടെന്നും ശിവസേന പറയുന്നു.
2014ലെ അപകടം
2014 മുതൽ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യമാണ് അധികാരത്തിൽ ഇരിക്കുന്നത്. എന്നാൽ അധികാരത്തിലെത്തിയ ശേഷം ഇരുവിഭാഗവും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. എൻഡിഎ മുന്നണി വിടുകയാണെന്നും 219ലെ പൊതുതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ശിവസേന ബിജെപിയോട് തോറ്റിരുന്നു.
ബിജെപിയെ കടന്നാക്രമിച്ചു
ബിജെപിയെ ഭ്രാന്തനായ കൊലയാളിയെന്നാണ് ശിവസേന വിശേഷിപ്പിച്ചത്. തങ്ങളുടെ വഴിയില്‍ എതിരേവരുന്ന എന്തിനേയും കുത്തിവിഴ്ത്തുന്ന ഭ്രാന്തനായ കൊലയാളിയാണ് ബിജെപിയെന്നാണ് ശിവസേന പറയുന്നത്. ബിജെപി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനെ തന്നെ രംഗത്തിറക്കിയാണ് ശിവസേന ബിജെപിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെയാണ് ശിവസേന സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയത്. ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ശിവസേന കാലു മാറിയതോടെ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു,
അമിത്ഷായുടെ അനുനയശ്രമം
ശിവസേനയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉദ്ധവ് താക്കറെയെ നേരിട്ട് കണ്ട് ചർച്ച നടത്തിയിരുന്നു. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ച ഗുണകരമായിരുന്നുവെന്ന് ബിജെപി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുമായി യാതൊരുവിധ സഖ്യവും ഉണ്ടാകില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന വ്യക്തമാക്കുകയായിരുന്നു. അതേസമയം അസമിൽ ബിയെപിയെ പിന്തുണയ്ക്കുന്ന ആസം ഗന് പരിഷത് പ്രതിനിധികൾ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയേ സന്ദർശിച്ച് പ്രാദേശിക പാർട്ടികളെ ഒരുമിച്ച് നിർത്തി ശിവസേന നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മുഖപത്രം അവകാശപ്പെടുന്നു.