മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ഭദ്രം; കോൺഗ്രസ് തന്ത്രങ്ങൾ പാളുന്നു, എൻസിപി സഖ്യത്തിൽ വിള്ളൽ
മുംബൈ: ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്നത് 48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയാണ്. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി തിളക്കമാർന്ന വിജയം സ്വന്തമാക്കിയ മഹാരാഷ്ട്രയിൽ പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുമെന്നുറപ്പാണ്. സഖ്യ കക്ഷിയായ ശിവസേന പ്രതിപക്ഷത്തേക്കാൾ കടുത്ത വിമർശനങ്ങളായിരുന്നു പലപ്പോഴും കേന്ദ്ര സർക്കാരിന് നേരെ തൊടുത്തുവിട്ടത്.
ബിജെപിയെ കടുത്ത പ്രതിരോധത്തിൽ ആക്കിയെങ്കിലും ഇരുപാർട്ടികൾക്കുമിടയിൽ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നുവെന്നാണ് സൂചന. ബിജെപി-ശിവസേന സഖ്യം ഭദ്രമാകുമ്പോൾ സംസ്ഥാനത്ത് രൂപം കൊണ്ട കോൺഗ്രസ് -എൻസിപി സഖ്യത്തിൽ ചില വിളളലുകൾ വീഴുന്നുവെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 2014ലെ വിജയം ആവർത്തിക്കാൻ ബിജെപിക്ക് സാധിച്ചേക്കും.
സഖ്യത്തിലേക്ക്
തുടക്കം മുതൽ കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിരുന്ന ശിവസേന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വരെ നിലപാട് എടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യം വിട്ട് പോകുന്നത് സുരക്ഷിതമല്ലെന്ന് ശിവസേനയ്ക്ക് ബോധ്യമായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞടെുപ്പിൽ ഒപ്പം നിൽക്കണമെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ 95ലെ സീറ്റ് വിഭജന ഫോർമുല കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പദം വേണമെന്നായിരുന്നു ശിവസേനയുടെ നിലപാട്.
ധാരണയായി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവേസന 23 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ. ബിജെപി 25 സീറ്റുകളിലും മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ 50: 50 ഫോർമുല സ്വീകരിക്കും. സംസ്ഥാനത്തെ ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ ശിവസേനയും ബിജെപിയും 144 സീറ്റുകളിൽ വീതം മത്സരിക്കാൻ ധാരണയായെന്നാണ് സൂചന.
അമിത് ഷാ കാണും
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് വിഭജനത്തെകുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ബിജെപി വക്താവ് മാധവ് ബന്ദാരി പറയുന്നത്. സംസ്ഥാനത്തെ 43 സീറ്റുകളും നേടുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അവകാശപ്പെടുന്നത്. ഫട്നാവിസ് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സർവ്വേ പറയുന്നത്
ഈ തിരഞ്ഞെടുപ്പിലും ബിജെപി ശിവസേനാ സഖ്യം സാധ്യമായാൽ സംസ്ഥാനത്തെ 40 സീറ്റുകളും സഖ്യം സ്വന്തമാക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സർവ്വേ ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 23ഉം ശിവസേന 18 സീറ്റും സ്വന്തമാക്കിയിരുന്നു. സഖ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ ഇരു പാർട്ടിയിലേയും നേതാക്കൾ ഇതുവരെ തയാറായിട്ടില്ല.
കോൺഗ്രസ്-എൻസിപി സഖ്യം
അതേ സമയം കോൺഗ്രസും എൻസിപിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാവുകയാണ്. മഹാരാഷ്ട്ര നവനിർമാൺ സേനയെ സഖ്യത്തിൽ ചേർക്കുന്ന കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ഭിന്നത
എംഎൻഎസിന്റെയും കോൺഗ്രസിന്റെയും ആശയങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര നവനിർമാൺ സേന സഖ്യത്തിൽ വരുന്നതിനോട് താൽപര്യമില്ലെന്നാണ് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് വ്യക്തമാക്കുന്നത്. അതേസമയം എംഎൻഎസിനെ സഖ്യത്തിൽ ചേർക്കാൻ പലവഴികളുമുണ്ടെന്നാണ് എൻസിപി വക്താവ് നവാബ് മാലികിന്റെ അഭിപ്രായം.
സീറ്റ് നൽകാം
എൻസിപി അനുവദിച്ച 24 സീറ്റിൽ നിന്നും എംഎൻഎസിന് സീറ്റ് നൽകിക്കൊള്ളാമെന്നാണ് മറ്റൊരു എൻസിപി നേതാവിന്റെ വാദം. സമാനമായ രീതിയിൽ കോൺഗ്രസിന്റെ 24 സീറ്റുകളിൽ നിന്നും പ്രകാശ് അംബേദ്കറിന്റെ പാർട്ടിക്കും സീറ്റ് നൽകണം. കോൺഗ്രസും എൻസിപിയും രണ്ട് സീറ്റുകൾ വീതം പ്രകാശ് അബേദ്കറിന്റെ പാർട്ടിക്ക് നൽകാമെന്നാണ് നേരത്തെ ധാരണയായത്.
അതൃപ്തി
നവനിർമാൺ സേനയുമായുള്ള സഖ്യത്തെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി പ്രകാശ് അംബേദ്കറും സഖ്യത്തിനോട് ഇടഞ്ഞു നിൽക്കുകയാണ്.
കൂടുതൽ സഖ്യകക്ഷികൾ
മറ്റൊരു സഖ്യകക്ഷിയായ രാജു ഷെട്ടിയുടെ സ്വാഭിമാനി പാക്ഷയ്ക്കും അതൃപ്തിയുണ്ട്. മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവായ രാജു ഷെട്ടിയും കോണ്‍ഗ്രസിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സീറ്റ് നൽകാമെന്ന കോൺഗ്രസിന്റെ തീരുമാനം രാജുഷെട്ടിയുടെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.