ജമ്മുകാശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു! സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
കാശ്മീര്‍: റൈസിങ് കശ്മീർ പത്രാധിപരും ദി ഹിന്ദു പത്രത്തിന്റെ മുൻ കശ്മീർ ലേഖകനുമായ ഷുജാത് ബുഖാരിയെയാണ് അഞ്ജാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ശ്രീനഗറിലെ പ്രസ് കോളനിയില്‍ അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ പുറത്തുവെച്ചായിരുന്നു സംഭവം. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ ബുഖാരിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. ഇവരിലൊരാള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിനു മുന്നിൽ കാറിലിരിക്കുമ്പോഴാണു വെടിയേറ്റതെന്നാണു റിപ്പോർട്ട്. ഒരു ഇഫ്താർ വിരുന്നില്‍ പങ്കെടുക്കാന്‍ പോകാനിരിക്കുകയായിരുന്നു ബുഖാരി.
2000 ത്തിലും അദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവത്തോട് കൂടിയാണ് ബുഖാരിയുടെ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ നിയമിച്ചത്. കശ്മീരിൽ സമാധാന പ്രവർത്തനങ്ങൾക്കു മുൻനിരയിലുണ്ടായിരുന്ന വ്യക്തി കൂടിയാണ് ബുഖാരി. സംഭവത്തില്‍ മന്ത്രി രാജ്നാഥ് സിങ്, കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവര്‍ അപലപിച്ചു.